K. S.R.T.C ബസ്സിനെന്റെ ജീവിതത്തില്‍ നല്ല റോളുണ്ട്(മൂപ്പിലാന് ചെയ്ത ക്രൂരക്രുത്യങ്ങള്‍!).ഞാനെന്റെ MLISc കഴിഞ്ഞ് ഷൊര്‍ണൂരുള്ള ഒരു സ്വാശ്രയ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്.കായികാധ്വാനവും കയ്യാങ്കളിയുമായിരുന്നു പ്രധാന തൊഴില്‍.രാവിലെ എട്ടുമണിയുടെ ബസ്സില്‍ കയറി 6 മണിയുടെ ബസ്സില്‍ തിരിച്ചു വന്നാല്‍ എല്ലുകളൊക്കെ ഒടിഞ്ഞു നുറുങ്ങി മടങ്ങി ഞാന്‍ കട്ടിലിലൊരു കിടത്തമുണ്ട്.അപ്പോള്‍ എന്റെ ഉമ്മ തലക്കാം ഭാഗത്തിരുന്നു ചോദിക്കും, "മാളേ എന്താണവിടെ ജോലി എന്ന്".
ആ സമയത്താണ് ഞാന്‍ യൂണിവേഴ്സിറ്റിയുടെ റാങ്ക് ലിസ്റ്റില്‍ വരുന്നത്. MLIScകഴിഞ്ഞ് ജോലി എങ്ങാനും കിട്ടിപ്പൊയില്ലെങ്കിലോന്ന് പേടിച്ച് ഞാന്‍ ഇന്ത്യ ഒട്ടുക്ക് ഓടി നടന്ന് പരീക്ഷകള്‍ എഴുതിയിരുന്നു.ഏത് ലിസ്റ്റില്‍ പേരുണ്ടെന്ന് പറഞ്ഞാലും ഉപ്പ എന്നോട് ചോദിക്കും "അല്ലെങ്കിലെന്താ പേര് വരാതിരിക്കാന്‍ എന്ന്". പണ്ട് പ്രൊഗ്രസ്സ് കാര്‍ഡ് ഒപ്പിടാന്‍ കൊടുക്കുമ്പൊ ഉപ്പ രണ്ടേ രണ്ട് വിഷയങ്ങളിലെ മാര്‍ക്കേ നോക്കൂ, ഇംഗ്ഗ്ളീഷും കണക്കും, എന്റെ പ്രിയപ്പെട്ട മലയാളമോ സോഷ്യലോ തിരിഞ്ഞ കണ്ണുകൊണ്ട് മറിഞ്ഞു നോക്കില്ല, എന്നിട്ട് ഒരാത്മഗതം നടത്തും, എത്ര കുട്ടികളുടെ ഫോട്ടം പേപ്പറില്‍ വരുന്നു, റാങ്കും കിട്ടിയിട്ട്.അതു കൊണ്ടു തന്നെ ഞാന്‍ ജോലിക്ക് ജോയിന്‍ ചെയ്തപ്പോ പോലും വീട്ടിലൊരു ആലവാരവും ഉണ്ടായില്ല, ഞാന്‍ സ്വയം നടത്തിയ ആലവാരങ്ങലൊഴിച്ച്.
ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോഴെക്കും ജോലിക്കുള്ള memo കിട്ടി. ആദ്യത്തെ വരി വായിച്ച് ഞാനതു ചുരുട്ടി മടക്കി എടുത്തു വെച്ചു.ഒരു ദിവസം പോലും ലീവ് എടുക്കാന്‍ പറ്റാത്ത ഇന്ത്യന്‍ പ്രധാനമന്ത്രിയെപ്പോലെ ഞാനെന്റെ സ്ഥാപനത്തെ സേവിച്ചു കൊണ്ടിരിക്കുകയായിരുന്നു.ജോയിന്‍ ചെയ്യേണ്ട ഡേറ്റിന് ഏകദേശം ഒരാഴ്ച മുമ്പ് ചുരുട്ടെടുത്ത് വിശദമായൊന്നു വായിച്ചു നോക്കി, അപ്പൊഴല്ലെ കൂത്ത്.ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് വേണം, ഞാനാണെങ്കില്‍ അപ്ലേ ചെയ്തിട്ട് പോലുമില്ല. ഉടന്‍ ഞാനെന്റെ യൂണിവേഴ്സിറ്റിയിലേക്കോടി.രണ്ടു രണ്ടര വര്‍ഷം യൂണിവേഴ്സിറ്റി നിരങ്ങിയ പരിചയം കൊണ്ട് emergency fee ഒക്കെ അടച്ച് തലേ ദിവസം ഞാനത് നേടിയെടുത്തു.ചുരുട്ടിന്റെ അവസാനഭാഗത്ത് medical certificate വേണമെന്ന് പറയുന്നുണ്ട്.അതിനു സുഷമ ഉണ്ടല്ലോന്ന് ഞാന്‍ മനസ്സില്‍ കരുതിയിരുന്നു.
സുഷമ എന്നു പറഞ്ഞാല്‍ ഞങ്ങളുടെ നാട്ടിലെ ഏക ഡോക്റ്ററാണ്.അതുകൊണ്ട് തന്നെ കേരളത്തില്‍ സുഷമ കഴിഞ്ഞേ വേറെ ആളുള്ളൂ എന്ന മട്ടിലായിരുന്നു.ഗര്‍ഭിണിയാണെങ്കിലും കുട്ടിയാണെങ്കിലും വയസ്സനാണെങ്കിലും ഒക്കെ സുഷമ തന്നെ.ആളുകള്‍ അത് സ്വന്തം ഇഷ്ടപ്രകാരം സുസമ, സൂസമ്മ എന്നൊക്കെ വിളിക്കും. ചുരുട്ട് വായിച്ച് സുഷമ ഞെട്ടി, കാരണം സുഷമ ഗ്രേഡ് 1 അല്ല.അത് കേട്ട് ഞാനും ഞെട്ടി.അപ്പോള്‍ തന്നെ സുഷമ എന്നെ പട്ടാമ്പി ഗവ. ഹോസ്പിറ്റലിലേക്ക് ഓടിച്ചു, അവിടെയും ഗ്രേഡ് 1 ഇല്ല. ഒരു നിമിഷം വൈകാതെ ഞാന്‍ ഒറ്റപ്പാലത്തേക്കോടി.അവിടെയെത്തിയപ്പോഴേക്കും സമയം കഴിഞ്ഞിരുന്നു.തളരാതെ ഞാന്‍ ഡോക്റ്ററുടെ വീട്ടിലേക്ക് പറന്നു.ഡോക്റ്റര്‍ റെഡി, പക്ഷെ അന്ചുമണികഴിഞ്ഞ കാരണം ഓഫീസ് സീല്‍ വെക്കാന്‍ പറ്റില്ല, അതു കൊണ്ട് അടുത്ത ദിവസം വരാന്‍ പറഞ്ഞു.നാളെയാണ് സാര്‍ ജോയിന്‍ ചെയ്യേണ്ടതെന്നറിയിച്ചപ്പോള്‍ ഡോക്റ്റര്‍ എന്നെ ഒരു നോട്ടം നോക്കി, അതിന്റെ മലയാളം പരിഭാഷ ഇതായിരുന്നു...... ന് മുട്ടുമ്പോളണോ പറമ്പന്ന്വേഷിക്കുകാന്ന്
അങ്ങനെ അടുത്ത ദിവസം ഒരു ലോഡുമായി (Lagguage)ഞാന്‍ അതിരാവിലെ വീട്ടില്‍ നിന്നിറങ്ങി.ഈ വക കാര്യങ്ങളൊന്നും ഞാന്‍ വീട്ടില്‍ പറഞ്ഞിരുന്നില്ല.അതു കൊണ്ട് തന്നെ കൂടെ വരാനിറങ്ങിയ ഉപ്പയെ ഞാന്‍ പല്ലും നഖവും ഉപയോഗിച്ച് തോല്പിച്ചിരുന്നു.(ഇതൊക്കെ അറിഞ്ഞാല്‍ ഉപ്പ എന്നെയും കൊന്ന് ജയിലില്‍പോകും, പിന്നെ ജോയിന്‍ ചെയ്യലൊന്നും നടക്കില്ല, കാരണം certificate വാങ്ങിയിട്ട് വേണ്ടേ പോകാന്‍).ഉപ്പയുടെ രീതി അനുസരിച്ച് ഉച്ചക്കുള്ള പരീക്ഷക്ക് പുലര്‍ച്ചെ പരീക്ഷാഹാളിലെത്തണം,ഈ ക്രൂരക്രുത്യങ്ങള്‍ കാരണം Pre degree കഴിഞ്ഞപ്പൊഴെ ഞാന്‍ ഉപ്പയുടെ സേവനം വേണ്ടാന്ന് വെച്ചിരുന്നു.പിന്നെ ഉപ്പ പെണ്‍കുട്ടികള്‍ എല്ലാം തനിയെ ചെയ്യണം എന്ന പോളിസിക്കാരനാണ്, വാഹനമോടിക്കുന്ന സ്ത്രീകളെ ഉപ്പാക്ക് വലിയ ബഹുമാനമാണ്. ഉപ്പയുടെ വലിയ റാലി സൈക്കിള്‍ ഓടിച്ച് പറത്താത്തതിനു ഉപ്പ ഞങ്ങളെ പുച്ഛിക്കും.
രാവിലെത്തന്നെ ഞാന്‍ ഒറ്റപ്പാലം ഹോസ്പിറ്റലിലേക്ക് പറന്നെങ്കിലും കാര്യമുണ്ടായില്ല. ഓഫീസ് തുറക്കണമെങ്കില്‍ 10 മണിയാകും.എരിപൊരി സന്ചാരം മാറ്റാന്‍ വേണ്ടി ലോഡിറക്കിഞാന്‍ അടുത്തുള്ള ചായക്കടയില്‍ കയറി.(എവിടെപ്പോയാലും എനിക്ക് ചായക്കടയില്‍ കയറുന്ന സ്വഭാവമുണ്ട്, അങ്ങനെ എന്റെ ഒരു P.S.Cപരീക്ഷയുടെ അരമണിക്കൂര്‍ നഷ്ടപ്പെട്ടിട്ടുണ്ട്).ചായ കുടിച്ചെത്തിയപ്പോഴേക്കും ഓഫീസ് തുറന്നു, സീലടിച്ചു, ഡോക്ടറിന്റെ ഗുഡ് ലക്കൊക്കെ സ്വീകരിച്ചു ത്രിശ്ശൂരേക്ക് വണ്ടി കയറി, സാദാ ലിമിറ്റഡ് സ്റ്റോപ്പ് നിരങ്ങി നിരങ്ങി ത്രിശ്ശൂര് പ്രൈവറ്റ് സ്റ്റാന്‍ഡിലെത്തി, ഞാന്‍ ലോഡുമായി K.S.R.t.Cസ്റ്റാന്‍ഡിലേക്ക് നടന്നു(അതെന്താണ് ഞാന്‍ ഓട്ടോറിക്ഷ വിളിക്കാതിരുന്നത്)സൂപ്പര്‍ഫാസ്റ്റില്‍ കയറി.ഉച്ചക്ക് മുമ്പ് ജോയിന്‍ ചെയ്യണം എന്നയിരുന്നെന്റെ കണക്ക് കൂട്ടല്‍.കയറി ഇരുന്നപ്പോ തന്നെ ഞാന്‍ കണ്ടക്റ്ററെ വിസ്തരിച്ചു, ഒറ്റക്ക് പോകുന്ന കുട്ടിയാണ്, ജോയിന്‍ ചെയ്യാന്‍ പോവുകയാണ്, കളമശ്ശേരി എത്തിയാല്‍ പറയണം.പണ്ട് പറ്റിയ പറ്റ് പറ്റരുതല്ലോ.ഓരൊ 10 മിനിറ്റ് കൂടുമ്പോളും ഞാന്‍ അയാളെ ഓര്‍മിപ്പിക്കും.അങ്ങനെ ഉറങ്ങാതെ പിടിച്ചിരിക്കുകയാണ്, ഒറ്റ ബോര്‍ഡും വിടാതെ വായിക്കുന്നുണ്ട്. പ്രീമിയര്‍ കളമശ്ശേരി എത്തിയപ്പോള്‍ ഞാന്‍ കണ്ടക്ടറെ കണ്ണും തുറിച്ചു നോക്കാന്‍ തുടങ്ങി, അയാളപ്പൊ കണ്ണടക്കും. അതാ അടുത്ത ബോര്‍ഡ് ഇടപ്പള്ളി, എന്റെ കുഞ്ഞിത്തല പ്രവര്‍ത്തിക്കാന്‍ തുടങ്ങി.അടിയന്തിരമായി കണ്ടക്റ്ററെ വിളിപ്പിച്ചു.അപ്പോ ആ മഹാന് അയാളീ റൂട്ടിലാദ്യമായ് ഓടുകയാ, കുസാറ്റ് എവിടെയാന്നരിയില്ലാന്ന്!. ഞാന്‍ തകര്‍ന്നു, വണ്ടി നിര്‍ത്താന്‍ പറഞ്ഞപ്പോളോ കോന്തന് പറയുകയാ, അതു സൂപ്പര്‍ഫാസ്റ്റാ, കലൂരേ ഇനി സ്റ്റോപ്പുള്ളൂന്ന്.
അങ്ങനേ ഞാന്‍ ലോഡും കൊണ്ട് ബ്ളോക്കും കഴിഞ്ഞ് കലൂര്‍ ബസ്സെറങ്ങി, ഇതിനിടക്ക് പലകുറി കണ്ണു കൊണ്ടൂം നാവു കൊണ്ടും ഞാന്‍ കണ്ടക്റ്ററെ ഭേദ്യം ചെയ്തിരുന്നു.കലൂരില്‍ നിന്ന് പ്രൈവറ്റ് ബസ്സില്‍ കയറിയ ഞാന്‍ കണ്ടക്റ്ററെ വിശ്വാസം പോരാഞ്ഞ് ഡ്രൈവറെയും കിളിയെയും കൂടാതെ അടുത്തിരിക്കുന്ന ആളുകളോടും കുസാറ്റ് എത്തിയാല്‍ പറയാന്‍ എല്പിച്ചിരുന്നു.ഒടുക്കത്തെ ബ്ലോക്കും കഴിഞ്ഞ് ഒരു മണിക്കൂറെടുത്ത് ബസ് എന്റെ സ്റ്റോപ്പ് എത്തിയപ്പോഴേക്കും, ബസ്സില്‍ നിന്ന് ഒരാര്‍ത്തനാദം ഉയര്‍ന്നു, കുസാറ്റേ എന്നും പറഞ്ഞ്. അങ്ങനെ K.S.R.T.C ബസിന്റെ സഹായം കൊണ്ട് എന്റെ സര്‍വീസ് ബുക്കില്‍ ജോയിനിംഗ് ഡേറ്റ് ആഫ്റ്റര്‍ നൂണ് ആയിപ്പോയി.
5 comments:
കൊള്ളാം ഇനിയും എയുതൂ ആശംസകള്‍
thank u thank u
അനുഭവത്തിന്റെ തീ ചൂളയിൽ നിന്നും നേരിട്ട് കോരി ഒഴിച്ച പോലെ തോന്നുന്നു. IIM-K ദിനങ്ങളെ കുറിച്ച് കുറിപ്പുകൾ എഴുതിക്കൂടെ ?
Never mind, it dosen't effect ur seniority. U advice/ appointment sl. No. will be ur seniority
thank for your comment, i know that
Post a Comment