Monday, August 3, 2015

സ്കൂട്ടര്‍

ഭാവിവരനെക്കുറിച്ച് എനിക്ക് ഭയങ്കരമായ  സങ്കല്‍പങ്ങളൊന്നുമുണ്ടായിരുന്നില്ല.കയ്യും കാലുമൊക്കെ യഥാസ്ഥാനത്തുണ്ടാവണം,  തമാശ പറയാനറിയില്ലെങ്കിലും കേട്ടാല്‍ ചിരിക്കണം,(ഇതു നിര്‍ബന്ധമാണ്) ചിട്ട കൊണ്ട് എന്നെ കൊല്ലാന്‍ വരരുത്. വണ്ടി ( വണ്ടി എന്നു പറഞാല്‍ ബൈക്ക്) ഓടിക്കാനറിയല്‍ അഭിലഷണീയം. ഭാവിവരന്‍ വണ്ടി ഓടിച്ചു കാണാനുള്ള ആഗ്രഹം കൊണ്ടൊന്നുമായിരുന്നില്ല എനിക്കതിന്‍റെ പിന്നിലിരുന്നു പോയി ഒന്നട്ടഹസിക്കാനാണ്.  വിവാഹത്തിനു മുമ്പുള്ള സംഭാഷണത്തിനിടക്ക് ഞാനത് സൂത്രത്തില്‍ ചോദിച്ചു മനസ്സിലാക്കി ഒന്നു ഞെട്ടി.

ഉത്തരം ഇങ്ങനെയായിരുന്നു.

വണ്ടി ഓടിക്കാനൊക്കെ അറിയാം സൈക്കിളാണെന്ന് മാത്രം.

സാരമില്ല സൈക്കിളെങ്കി സൈക്കിള്‍( ഞാന്‍ സൈക്കിളിന്‍റെ പിന്നില്‍ പോകുന്ന എന്നെ ഒന്നു സങ്കല്‍പിച്ചു, സൂപ്പര്‍)


                                   അങ്ങനെ കല്യാണം കഴിഞ്ഞു.എന്നും സിനിമ കണ്ടില്ലെങ്കില്‍ ഞങ്ങളെ ആരെങ്കിലും തൂക്കിക്കൊല്ലും എന്ന മട്ടില്‍ ഒരു ദിവസം വിടാതെ ഞങ്ങള്‍ തിയേറ്ററിലേക്കോടി.ഒരു രാത്രി പത്തു പത്തരയാവുമ്പൊ ഞങ്ങള്‍ South kalamassery  ബസ്സിറങ്ങും, കുറ്റാകൂരിരുട്ട്, ഓട്ടോറിക്ഷ പോയിട്ട് ഒരു കാളവണ്ടി പോലും സ്റ്റാന്ഡിലുണ്ടാവില്ല.എനിക്കാണെങ്കില്‍ ഒരടി നടക്കുന്നത് ഇഷ്റ്റമല്ല. എന്‍റെ room mate നൂലുപോലത്തെ ജിനു ഉണ്ടപ്പക്ക്രുവായ എന്നെ കല്യാണത്തിനു മുമ്പ് എത്ര ഭീഷണിപ്പെടുത്തിയിട്ടും ഞാനവളുടെ കൂടെ നടക്കാന്‍ പോയിട്ടില്ല. ആ ഞാനാണ്, എത്ര ആലോചന വന്നതാ  ഞാന്‍ പകയോടെ ഷാനുക്കയെ നോക്കും .നടക്കുന്നതില്‍പരം ആനന്ദം വേറെ ഒന്നുമില്ലാത്ത ഷാനുക്ക

ഹമ്പടി അങ്ങനെയെങ്കിലും നീ ഒന്നു നടക്ക് എന്ന മട്ടില്‍ എന്നെയും വലിച്ചുകൊണ്ട് ഒന്നരക്കിലോമീറ്റര്‍ നടന്ന് വീടെത്തും.


                  കല്യാണത്തോടനുബന്ധിച്ചുള്ള ചിലവുകളും സല്‍ക്കാരങ്ങളും നിമിത്തം ഞങ്ങളുടെ (ഞങ്ങളുടെ അല്ല എന്‍റെ) വണ്ടി എന്ന സ്വപ്നം നീണ്ടുപോയി. അതിലുപരി ഷാനുക്കക്ക് വണ്ടിയോട് ഒരു താല്പര്യം വരണ്ടെ, എന്നെ ഫോര്‍ വീലര്‍ പഠിപ്പിക്കുന്നതിനിടയില്‍ two wheeler പഠിപ്പിക്കാന്‍ സാര്‍ ശ്രമിച്ചതാണ്.രണ്ടു ദിവസമെ പഠിപ്പിച്ചുള്ളൂ. mitവണ്ടിയില്‍ ആയിരുന്നു പഠിപ്പിച്ചത്. സാറെന്നെ സ്പീഡ് കുറക്കാന്‍ ഹാന്ഡില്‍ തിരിചാല്‍ മതി എന്നു പറഞ്ഞുകൊണ്ട്  സ്റ്റാര്‍ട്ട് ചെയ്ത് വിടും. ഞാനൊരു പോക്കാണ്. ലുട്ടാപ്പി കുന്തതില്‍ പോകുന്നപോലെ, ഇതിനിടക്ക് നിര്‍ത്തണേ, നിര്‍ത്തണേ... എന്നലറിക്കരഞ്ഞുകൊണ്ട് പലകുറി ഹാന്ഡില്‍ തിരിക്കും, അതോടെ സ്പീഡ് വര്‍ധിച്ച് ഞാനും വണ്ടിയും കൂടെ അവിടെ കിടക്കും. സാറാണെങ്കില്‍ ആ നേരം ഗ്രൌണ്ടില്‍ കിടന്ന് ചിരിച്ച് ചിരിച്ച് കുന്തം മറിയുകയാവും. കിടന്ന കിടപ്പിലുള്ള എന്‍റെ മുഖഭാവം കണ്ടിട്ടാവണം ചിരി നിര്‍ത്തി സാറോടിവരും,


രണ്ടുദിവസം കൂടി ഓടിച്ചാല്‍ ശെരിയാവും


കി കി കീ   എന്ന് സാറിനു പിന്നെയും ചിരിപൊട്ടും.അതോടെ ഞാന്‍ കാറു മാത്രം പഠിച്ചാല്‍ മതി എന്നുറപ്പിച്ചു. നാട്ടുകാര്‍ക്കെന്തു പറ്റിയാലും അവനവനു ഒന്നും പറ്റില്ലല്ലോ.


                   വണ്ടി വാങ്ങാനുള്ള കപ്പാസിറ്റി ഒത്തു വരാത്തതിനാലും ഡ്രൈവിങ് അറിയാത്തതുകൊണ്ടും ഷാനുക്ക ഒരു സൈക്കിള്‍ വാങ്ങി. എനിക്കു കൂടി സൈക്കിള്‍ പഠിക്കണം എന്നു പറഞ്ഞിരുന്നതിനാല്‍ ( ഇനി സൈക്കിളിലൊരു കൈ നോക്കിക്കളയാം)ചെറിയ ലേഡീസ് സൈക്കിളാണ്‍ വാങ്ങിയത്.പൊക്കം കുറവായ ഞാന്‍ അതില്‍ കയറി ഇരുന്നു നോക്കി,


ഇതും വലിയ സൈക്കിളാണല്ലോ


എന്ന് ഗര്‍ജിച്ചു. ഇതിലും ചെറുത് ഇനി അമനു (4 yrs old) പറ്റുന്നതേ ഉള്ളൂ എന്ന് ഷാനുക്ക അമര്‍ഷത്തോടെ (ലേഡീസ് സൈക്കിള്‍ വാങ്ങിയ ദേഷ്യം) തിരിച്ച് ഗര്‍ജിച്ചു , അതോടെ ഞാനടങ്ങി.സൈക്കിള്‍ പഠനം  കാറിനേക്കാളും സ്കൂട്ടറിനേക്കാളും വന്‍പരാജയമായിരുന്നു.ഒരു ദിവസം എന്നെ പഠിപ്പിച്ച് കലി കൊണ്ട ഷാനുക്ക എന്നെയും സൈക്കിളിനെയും എടുത്ത് വലിച്ചെറിഞ്ഞതിനാലും ഭര്‍ത്താക്കന്മാര്‍ എന്ന കണ്‍ട്രീസിന്‍റെ കൂടെ ഒരിക്കലും ഒരു വാഹനവും പഠിക്കരുത്, അവര്‍ നമ്മളെ ആക്ഷേപിക്കും എന്നെ ഉപദേശം മീന മാഡത്തിന്‍റെ കയ്യില്‍ നിന്നു കിട്ടുകയും ചെയ്തതിനാലും ഞാന്‍ പഠനം നിര്‍ത്തി.ഷാനുക്ക ദിവസവും ഓഫീസിലേക്ക് സൈക്കിളില്‍ പോകും , ഇങ്ങനെ വേണം ആരോഗ്യം ഇപ്പൊഴെ സംരക്ഷിക്കണമെന്നു പെനിസിലുപോലത്തെ ഷാനുക്കയെ നോക്കി അപ്പുറത്തെ വീട്ടില്‍ മുറ്റത്ത് 2 ഇന്നോവയുള്ള scientist ഞങ്ങളെ പ്രശംസിക്കും.


അതെ അതെ എന്നു വിനയാന്വിതരായി scientist കണ്‍മുന്നില്‍നിന്ന് മാറുന്ന നിമിഷം ഞങ്ങള്‍ പൊട്ടിച്ചിരിക്കും.


                                  അതിനിടക്ക് ഒരത്ഭുതം സംഭവിച്ചു. രാജാവിനു ബാംഗ്ലൂരില്‍ വെച്ച് നീന്താന്‍ കഴിഞ്ഞപോലെ അളിയന്‍റെ സ്കൂട്ടര്‍ പഠിക്കാന്‍ വേണ്ടി സ്റ്റാര്‍ട്ട് ചെയ്ത ഷാനുക്ക ഒരു പോക്കു പോയി, നാഷണല്‍ ഹൈവെയിലേക്ക് അപ്രത്യക്ഷനായി, ബേജാറായ അളിയന്‍ ഒരു കുടപോലുമെടുക്കാതെ, sunscreen lotion  പോലും തേക്കാന്‍ നില്‍ക്കാതെ ഷാനുക്കയുടെ പിന്നാലെ കുതിച്ചോടിയെങ്കിലും നിരാശനായി വേവാലാതി പൂണ്ട് ഒരു 20 മിനിറ്റിനുള്ളില്‍ തിരിച്ചെത്തി. ഏകദേശം ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോള്‍ എടീ എനിക്ക് വണ്ടി ഓടിക്കാനറിയാം എന്നലറിക്കൊണ്ട് ഷാനുക്കയും തിരിച്ചെത്തി.അതോടെ ഷാനുക്കക്ക് സ്കൂട്ടര്‍ വാങ്ങാന്‍ ആഗ്രഹം മുളപൊട്ടി, ഉടന്‍ 22000 രൂപ കൊടുത്ത് ഒരു second hand Activa വാങ്ങി. അന്ന് ആ വണ്ടിയുടെ പിന്നില്‍ യാത്ര ചെയ്ത് ഞാന്‍ ക്രുതാര്‍ഥയാവുകയും ഇത്രയും ലാഭത്തില്‍ നമുക്ക് ഒരു വണ്ടി കിട്ടിയല്ലോ,


എന്താണു ദാസാ ഈ ബുദ്ധി മുന്നെ തോന്നാതിരുന്നത് എന്നു പരസ്പരം പ്രശംസിക്കുകയും ചെയ്തു.


                      ഏകദേശം ഒരാഴ്ചക്കുള്ളില്‍ തന്നെ activa യുടെ പൊട്ടും പൊടിയുമൊക്കെ ഇളകാന്‍ തുടങ്ങി. ഒരു ദിവസം ടെറസിന്‍റെ മുകളില്‍ നിന്ന് ഡ്രെസ്സ് ഉണക്കാനിടുകയായിരുന്ന എന്‍റെ സഹോദരി എടീ അതാ ഷാനൂ എന്നു പറഞ്ഞ് എന്നെ അലറിവിളിച്ചു. എന്തത്യാപത്താണാവോ എന്നു വിചാരിച്ചു കൊണ്ട് ഞാന്‍ ടെറസ്സിലേക്കോടി. ഷാനുക്ക ഒരു വളവു തിരിഞ്ഞ് സ്കൂട്ടറില്‍ വീട്ടിലേക്ക് വരുന്ന രംഗമാണ്‍ ഞങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്.


വലിഞ്ഞു മുറുകിയിരിക്കുന്ന മുഖം, വില്ലുപോലെയുള്ള പുരികം, കത്തുന്ന കണ്ണുകള്‍,

പറക്കുന്ന വണ്ടി, ഞങ്ങള്‍ പട പട ഇടിക്കുന്ന ഹ്രുദയത്തോടെ ആ കാഴ്ച നോക്കിനിന്നു. വണ്ടി മിന്നല്‍ പോലെ വളവു തിരിഞ്ഞ് വീടിന്‍റെ ഗേറ്റ് കടന്ന്(ഗേറ്റ് അടക്കാറില്ല) പോര്‍ച്ചിലെക്കു കുതിക്കുന്നു. പെട്ടെന്നൊരു ശബ്ദം. ഞങ്ങള്‍ ഡ്രെസ്സൊക്കെ അവിടെയിട്ട് താഴേക്കോടി. ഷാനുക്ക ഒരു സര്‍ക്കസ്സുകാരനെപ്പോലെ  അവിടെയുള്ള അമന്‍റെ കളിപ്പാട്ടങ്ങളും മറ്റു സാമഗ്രികളും തട്ടിത്തെറിപ്പിച്ച് പോര്‍ച്ചിന്‍റെ തൂണില്‍ കാല്‍ ചവിട്ടി വണ്ടി നിര്‍ത്തി വിജയശ്രീലാളിതനായി ഞങ്ങളെ നോക്കി.


ഇതെന്താണിത്ര സ്പീഡ്, ഞങ്ങള്‍ അത്ഭുതപ്പെട്ടു


സ്പീഡൊന്നുമല്ല, ബ്രേക്ക് പോയതാ,


ഞങ്ങള്‍ ഞെട്ടി,

ഇനി മുതല്‍ ഈ വണ്ടി ഉപയോഗിക്കണ്ട.


ഏയ്, അതൊന്നും കുഴപ്പമില്ല, ഇതിന്‍റെ ബ്രേക്ക് എപ്പൊഴും പോകുമല്ലൊ, ഞാന്‍ വര്‍ക് ഷോപ്പില്‍ കൊടുക്കുകയാ പതിവ്


ഞങ്ങള്‍ വീണ്ടുംഞെട്ടി, അപ്പോള്‍ റോഡില്‍ വെച്ച് ബ്രേക്ക് പൊയാല്‍... സാബിറ സംശയം പ്രകടിപ്പിച്ചു.


അതിനു പോസ്റ്റോ മതിലോ ഇല്ലാത്ത റോഡുണ്ടോ ഷാനുക്ക ഞങ്ങളെ പുച്ഛിച്ചു കൊണ്ട് അകത്തേക്ക് പോയി.



                ഒരു ബിസിനസ്സുകാരനാവുക എന്ന അഭിലാഷമുള്ള ഷാനുക്ക ജോലി രാജിവെച്ച് ബിസിനസ്സ് ചെയ്താലോ എന്നെന്നോട് ചോദിക്കും.

എന്തു ബിസിനസ്സ് ചെയ്യും

കോഴിവളര്‍ത്തലായാലോ


മടിയനായ ഷാനുക്ക കോഴിവളര്‍ത്തിയാലുണ്ടാകുന്ന ആപത്താലോചിച്ച് കിടുങ്ങിക്കൊണ്ട്  ഷാനുക്കയെ ആക്ഷേപിക്കാതെ ഞാന്‍ നയത്തില്‍ അതില്‍ നിന്നു പിന്തിരിപ്പിക്കും


കോഴിപ്പനി വന്നു എല്ലാം ചത്ത് പോയാലോ


എന്നാ മീന്‍ വളര്‍ത്തിയാലോ, അലങ്കാരമല്‍സ്യം


ഹും, സ്വന്തം വീട്ടില്‍ 2 fish tank ഉണ്ട്, വീട് വാങ്ങുന്ന സമയത്ത് നിറച്ച് വലിയ മീനുകളുണ്ടായിരുന്ന ടാങ്കുകളില്‍ ഇപ്പൊ തേങ്ങയാണ്‍ കൂട്ടി ഇട്ടിരിക്കുന്നത് എന്നു മനസ്സിലാലോചിച്ച നിമിഷം നയമൊക്കെ നഷ്ടപെട്ട് ഞാന്‍ " അതും ചത്തുപോകും എന്നു പ്രതിവചിച്ചു."


ഇതു കേട്ട നിമിഷം ഷാനുക്ക എന്‍റെ മനസ്സിലിരുപ്പ് മനസ്സിലാക്കി.

നീ ഒരിക്കലും എന്നെ ബിസിനസ്സ് ചെയ്യാന്‍ സമ്മതിക്കില്ല, നിന്‍റെ വാക്കാരു കേള്‍ക്കുന്നു എന്നക്രമാസക്തനായി.

അയ്യോ കയ്യില്‍നിന്നുപോയോ എന്നു പേടിച്ച് ഞാന്‍ അടുത്ത നയം പ്രയോഗിച്ചു.


നമുക്ക് റബ്ബര്‍ഷീറ്റ് ബിസിനസ്സ് നടത്താം ( കല്യാണം കഴിഞ്ഞ സമയത്ത് ഷാനുക്ക എന്നോട് പങ്കുവെച്ച ചില രഹസ്യങ്ങളില്‍പെട്ടതായിരുന്നു റബ്ബര്‍ഷീറ്റിനെപറ്റിയുള്ളതും. ഷാനുക്ക പഠിപ്പെല്ലാം കഴിഞ്ഞ് വീട്ടില്‍ തൂണുപോലെ നിക്കുന്ന കാലം. മക്കളെ ഒരു നിമിഷം വെറുതെ ഇരുത്തരുത്, അവരെ മാടിനെപ്പോലെ പണിയെടുപ്പിക്കണമെന്ന പോളിസിയുള്ള ഷാനുക്കയുടെ ഉപ്പ ഉടന്‍ തന്‍റെ  റബ്ബര്‍ തോട്ടത്തിലെ വെട്ടുകാരനെ പറഞ്ഞുവിട്ടു. ആ ദൌത്യം ഷാനുക്കയെ ഏല്പിച്ചു. റബ്ബര്‍ വെട്ടുക മാത്രമല്ല  അവിടത്തെ എല്ലാ മേക്കാടുപണിയും  ചെയ്യണം കൂടാതെ ഷീറ്റ് വിറ്റ് ക്രുത്യം പൈസ ഉപ്പ എന്ന പുരുഷസിംഹത്തെ ഏല്പിക്കുകയും വേണം. റബ്ബര്‍ വെട്ടുക, തീപ്പയര്‍ സംരക്ഷണം, പോച്ച പറിക്കല്‍ ഇത്യാദി എല്ലാം ചെയ്തു കഴിയുമ്പോഴേക്കും വൈകുന്നേരമാകും. പൈസയെല്ലാം ഉപ്പയെ ഏല്പിക്കുന്നതുകാരണം വട്ടച്ചിലവിനു പൈസയില്ലാതെ ഷാനുക്ക നട്ടം തിരിഞ്ഞു. അതു കൊണ്ട് സ്വന്തം പറമ്പിലെ ഷീറ്റ് ( അത്യാവശ്യത്തിനുമാത്രം) കട്ടുവിറ്റ് ഷാനുക്ക വട്ടച്ചിലവിനുള്ള പൈസ കണ്ടെത്തി. അതുകൊണ്ട് തന്നെ റബ്ബര്‍ ക്രുഷിയെക്കുറിച്ചും ഷീറ്റിനെക്കുറിച്ചും ഷാനുക്കക്ക് വള്ളിപുള്ളി വിടാതെ അറിയാം.അതു കൊണ്ടാണ്‍ ഞാനങ്ങനെ ഒരു പരാമര്‍ശം നടത്തിയത്.)

പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത് എന്നു പറയുന്നതുപോലെ  റബ്ബര്‍ എന്നുകേട്ടാല്‍ ഷാനുക്കക്ക് തന്‍റെ ജീവിതത്തിലെ ആ ഇരുണ്ട കാലഘട്ടം ഓര്‍മ വരുന്നതിനാല്‍ തല്‍സമയം ബിസിനസ്സ് ചര്‍ച്ചകള്‍ അവസാനിപ്പിച്ച് മണ്ടസ്കൂട്ടറില്‍ അവിടെനിന്നും നിഷ്ക്രമിച്ചു.


                        എന്നുമെന്നും റിപ്പയറിങ് ചെയ്തുകൊണ്ട് activa ഞങ്ങളുടെ പൈസ തിന്നുമുടിച്ചു.അന്നൊക്കെ ഒമ്പതുമണിക്ക് ഓഫീസിലെത്തേണ്ട ഞാന്‍ 9.10 നു വീട്ടില്‍ നിന്നിറങ്ങും. 9.20 നു  register എടുക്കുന്നതിനു മുമ്പ് ഓഫീസിലെത്തണം. ഷാനുക്ക എന്നെയും ഒന്നരവയസ്സുള്ള ദവീനെയും വണ്ടിയിലിരുത്തി വണ്ടി പറപ്പിക്കും, ഞങ്ങളുള്ളപ്പൊ ഇങ്ങനെ ഓടിക്കല്ലെ, ഷാനുക്ക ഒറ്റക്കുള്ളപ്പോ ഇങനെ ഓടിച്ചോന്നു പറഞ്ഞു ഞാന്‍ പിന്നിലിരുന്നു കരയും.ഹമ്പടി ഇതു കേള്‍ക്കുന്ന ഷാനുക്ക ഒന്നുകൂടെ സ്പീഡ് കൂട്ടും.ആയിടക്ക് എന്‍റെ റിസര്‍ച്ചാവശ്യത്തിനായി ഞങ്ങള്‍ എറണാകുളം  സൌത്തിലേക്ക് താമസം മാറ്റി.പതിവുപോലെ ഞാനും ദവീനും ഷാനുക്കയുടെ കൂടെ വണ്ടിയില്‍ പോവുകയായിരുന്നു. തിയറിയില്‍ expert ആയ ഞാന്‍ ലൈസന്‍സില്ലാത്ത ഷാനുക്കയെ പിന്നിലിരുന്നു നിരന്തരം ഉപദേശിച്ചുകൊണ്ടിരിക്കും. indicator ഇടൂ, ഹോണടിക്കൂ എന്നൊക്കെ. ഇനി ഒരക്ഷരം മിണ്ടിപ്പോകരുത് എന്നു പറയുന്നതു വരെ ഞാനിതു തുടരും.ഇടക്ക് വച്ച് വണ്ടി ഓഫായി. ഭാര്യയും കുട്ടിയുമായി പോകവേ വണ്ടി നിന്നുപോയതില്‍ അഭിമാനക്ഷതമേറ്റ ഷാനുക്ക (ഒട്ടും അപമാനമില്ലാതെ ഞാന്‍ പിന്നിലിരിക്കുകയാണ്)വണ്ടി സ്റ്റാര്‍ട്ട് ചെയ്യാന്‍ തീവ്രശ്രമം നടത്തുകയാണ്


എന്തൊക്കെയോ അകത്തുനിന്ന് പൊടിയുന്ന ശബ്ദം


അതെന്താ

അതങ്ങനെയൊക്കെയാ ഷാനുക്കക്ക് ദേഷ്യം. അവസാനം മാനം കിട്ടി വണ്ടി സ്റ്റാര്‍ട്ടായി. പിന്നെയും ഉള്ളില്‍ നിന്ന് എന്തൊക്കെയൊ ശബ്ദങ്ങള്‍

അതൊന്നും വകവെക്കാതെ ഞങ്ങള്‍ മുന്നോട്ട് പോയി.അപ്പൊ അതാ അടുത്ത പ്രതിസന്ധി, റോഡ് പൊളിച്ച് മെറ്റല്‍ മാത്രം ഇട്ടിരിക്കുന്നു. പണ്ടേ ദുര്‍ബല പിന്നെ ഗര്‍ഭിണിയും എന്ന മട്ടില്‍ ഞങ്ങളുടെ വണ്ടി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.

അപ്പൊ വീണ്ടും വണ്ടിയുടെ ഉള്ളില്‍ നിന്നും ശബ്ദങ്ങള്‍.വണ്ടി ആകപ്പാടെ കുലുങ്ങാന്‍ തുടങ്ങി.വളരെപ്പതുക്കെ പോവുന്നവണ്ടി സ്ളോമോഷനില്‍ വീഴാന്‍ പോവുകയാണ്.


ഷാനുക്ക കാലുകുത്ത്, കുത്ത് എന്നലറുന്നുണ്ട്, ഞാനൊന്നു കുത്തിയാല്‍ വണ്ടി മറിയുന്നത് ഒഴിവാക്കാം. പക്ഷെ ഇത്തരം ആപത്ഘട്ടങ്ങളില്‍ ഞാനൊരിക്കലും ഉചിതമായി പ്രവര്‍ത്തിച്ച ചരിത്രമില്ല (പാവം ദവീന്‍ നടക്കാന്‍ തുടങ്ങുന്നതിനു മുമ്പെ ദിവസവും വീഴും. ഞാന്‍ ആ ആ ആ എന്നലറിക്കൊണ്ട് അവന്‍ വീഴുന്നതും നോക്കി നില്ക്കുമെന്നല്ലാതെ ഇന്നുവരെ രക്ഷിച്ചിട്ടില്ല.ഒരിക്കല്‍ ഞാന്‍ അവനു കുറുക്കും കൊടുത്തുകൊണ്ട് സിറ്റൌട്ടില്‍ നില്‍ക്കുകയാണ്. എന്തൊ കുരുത്തക്കേടൊപ്പിച്ച അവനു സ്റ്റെപ്പിലൂടെ മുറ്റത്തേക്കു വീഴുന്നു. ഞാന്‍ പതിവുപോലെ ആ ആ ആ എന്നലറിക്കൊണ്ടു കയ്യിലുള്ള സ്പൂണ്‍ വിടാതെ അതിനെന്തെങ്കിലും സംഭവിച്ചാലോഎന്ന മട്ടില്‍ തുള്ളിക്കോണ്ട് നില്ക്കുന്നു. കുറെ അകലെ മുറ്റമടിച്ചോണ്ടിരിക്കുന്ന 64 കാരിയായ  ഉമ്മ എന്‍റെ അലര്‍ച്ച കേള്‍ക്കുകയും ചൂലു വലിച്ചെറിഞ്ഞ് പറന്നുവന്നു കുട്ടി രണ്ടാമത്തെ സ്റ്റെപ്പിലെത്തിയപ്പൊഴെക്കും താഴെയുള്ള കല്ലില്‍തട്ടാതെ പുഷ്പം പോലെ വാരിയെടുക്കുകയും ചെയ്തു). എന്തോ സംഭവിക്കാന്‍ പോകുന്നു എന്നു മനസ്സിലാകിയ ഞാന്‍ കാലുകുത്തുന്നതിനുപകരം, പെഡല്‍സ്റ്റാന്‍ഡില്‍ കാലു അമര്‍ത്തിപ്പിടിച്ചു.ഞാന്‍ ഒരിക്കലും കാലുകുത്തില്ലെന്നു മനസ്സിലാക്കിയ ഷാനുക്ക വണ്ടി വീഴാതിരിക്കാന്‍ കഠിനമായി പ്രയത്നിച്ച് മുട്ടുകാലില്‍ വണ്ടി താങ്ങി നിര്‍ത്തി.പതുക്കെ വളരെ പതുക്കെ ഞാനും ദവീനും റോഡിലേക്ക് നിരങ്ങി വീണു. ചുരിദാറില്‍ ഒരു ചെളി പോലും ആവാത്ത ഞാന്‍ ചിരിച്ചോണ്ട് ചാടിഎഴുന്നേറ്റ് അലറിക്കരയുന്ന ദവീനെ എടുത്തു.(അവന്‍ കെട്ടിയിരുന്ന pampers ഒന്നു മാറിപ്പോയതൊഴിച്ചാല്‍ ഒരു കുന്തവും പറ്റാത്ത അവന്‍ മെറ്റലില്‍ ഇരുന്നുകൊണ്ട് വെറുതെ അലറി നാട്ടുകാരെ വിളിച്ചു കൂട്ടുകയായിരുന്നു).ഇത് ചെറിയ അപകടമായിരുന്നെങ്കിലും അവന്‍റെ കരച്ചില്‍ കേട്ട് കടന്നുപോയ എല്ലാ വണ്ടികളും തിരിച്ചോടിവന്നു. എല്ലാ പാവം മനുഷ്യരും കൂടി ഞങ്ങളെആശ്വസിപ്പിക്കാന്‍ തുടങ്ങി, ആരൊക്കെയൊ മറിഞ്ഞ വണ്ടി നേരെയാക്കിവെച്ചു.ഒരു പാവം മനുഷ്യന്‍ എന്‍റെ ബാഗ് വാങ്ങിപ്പിടിച്ച് ഒന്നും പറ്റാത്ത എന്നോട്,  പേടിക്കരുത് സാരമില്ല എന്നൊക്കെ പറഞ്ഞു കൊണ്ടിരിക്കുന്നു.ഞാനാണെങ്കില്‍ സന്ദര്‍ഭത്തിന്‍റെ ഗൌരവം മനസ്സിലാക്കി ദുഃഖിതയായി നിന്നു.


               ഇതിനിടക്ക് ആരോ ഷാനുക്കയോട് പാന്‍റ്റ് കീറിപ്പോയല്ലോ എന്ന് ചോദിക്കുന്നത് കേട്ടു. ഞാന്‍ നോക്കുമ്പോള്‍ മുട്ടിനു താഴെ പാന്‍റില്ല. ഒന്നു കൂടി സൂക്ഷിച്ചു നോക്കിയപ്പോഴതാ മുട്ടിന്‍മേല്‍ വലിയ ഒരു മെറ്റല്‍ കഷ്ണത്തിന്‍റെ ആക്രുതിയില്‍ എല്ലാം അടര്‍ന്നുപോയി വെള്ളക്കളറിലിരിക്കുന്നു.സ്കൂട്ടറിന്‍റെ വെയിറ്റും കൂടാതെ ഞങ്ങളുടെ 50+10 കിലോയും ഒരു മുട്ടുകാലില്‍ താങ്ങിയപ്പോള്‍ പറ്റിയതായിരുന്നു അത്. ഉടന്‍ ആളുകള്‍ ഒരു ഓട്ടോറിക്ഷ പിടിച്ച് ഞങ്ങളെ ആശുപത്രിയിലേക്ക് വിട്ടു. ligament നു ചെറിയ പരിക്കും എട്ടു സ്റ്റിച്ചും ഒക്കെയായി ഞങ്ങള്‍ അന്നു രാത്രി വീട്ടിലേക്കു മടങ്ങി. എന്തായാലും അന്നു കാലുകുത്താത്തതിന്‍റെ ശിക്ഷ എനിക്കു ഒരു ബക്കറ്റിന്‍റെ രൂപത്തില്‍ കിട്ടി.ആ ബക്കറ്റും പിടിച്ച് ഒരു പത്തു ദിവസം ഞാന്‍ ബെഡ്റൂമിനും ടോയ്‌ലറ്റിനും ഇടക്കു നടക്കേണ്ടി വന്നു. ഏകദേശം ഒരു മാസത്തെ റെസ്റ്റിനു ശേഷം (ligament നു പരിക്കു പറ്റിയതിനാല്‍)ഷാനുക്ക വീണ്ടും activa യുമായി റോഡിലിറങ്ങി.  വീണ്ടും ബ്രേക്ക് പോയി,  തല്‍സമയം റോഡില്‍ പോസ്റ്റുകളും മതിലും ഇല്ലാതിരുന്നതിനാല്‍ ബേജാറായ ഷാനുക്ക കുറെ ദൂരം ഒരു വാണം കണക്കെ മുന്നോട്ട് പോയശേഷം വണ്ടി ഒരു മെറ്റല്‍ കൂനയിലേക്ക് ഓടിച്ചുകേറ്റി മറിച്ചിട്ടു. അന്നു രാത്രി തന്നെ മഹാനായ ആക്ടീവയെ  വന്‍തുകക്കു (എന്നു ഷാനുക്ക പറയുന്നു)കൂട്ടുകാരനു കൈമാറി.



വഴക്കുപക്ഷിയില്‍ പ്രസിദ്ധീകരിച്ച പോസ്റ്റ്

സ്കൂട്ടര്‍


Sunday, April 12, 2015

പല്ലു

                        സര്‍ക്കാരിന്‍റെ പന്‍ചവല്‍സരപദ്ധതിപോലെ ഏകദേശം അന്ചു വര്‍ഷമെടുത്തുകൊണ്ടാണു എന്‍റെ പല്ലിനു കമ്പിയിടല്‍ പൂര്‍ത്തിയായത്.എനിക്കു ഒരു 20 വയസ്സായപ്പോള്‍മുതല്‍ നാട്ടുകാരും വീട്ടുകാരും എന്നെ കര്‍ശനപരിശോധനക്ക് വിധേയമാക്കാന്‍ തുടങ്ങി, ഒടുക്കം അവര്‍ ആ സത്യം കണ്ടുപിടിച്ചു, (വല്ല കടംകഥക്ക് ഉത്തരം കണ്ടു പിടിച്ചപോലെ)എന്‍റെ പല്ലു സ്വല്‍പം പൊന്തിയിട്ടാണ്. ആ ഒറ്റക്കുറവു പരിഹരിച്ചാല്‍മതി, ഞാന്‍ സുന്ദരിയാവും എന്നമട്ടിലായി എല്ലാരുടെയും സംസാരം.ആ സമയത്ത് ഞാന്‍ പഠിച്ചു കൊണ്ടിരിക്കുകയാണ്, വീട്ടുകാരുടെ പൈസ കൊണ്ട് പഠിക്കുന്നു, അതിന്നിടക്ക് സൌന്ദര്യം വര്‍ധിപ്പിക്കാനുള്ള പൈസ ചോദിക്കുകയല്ലെ, ഒരിക്കലുമില്ല, പോരാത്തതിനു ഞാനൊരു ചെറുകിട ബുദ്ധിജീവി ചമഞ്ഞ് നടക്കുകയാണ്, എനിക്കു സൌന്ദര്യബോധം പോയിട്ട് ബോധം തന്നെയുണ്ട് എന്നവര്‍ കരുതുന്നില്ല, വെറുതെ എന്തിനു ഉള്ള വില കളയണം അവസാനം പൈസയും കിട്ടില്ല, ഉള്ള മാനവും പോവും.

                   അങ്ങനെ പഠിത്തം കഴിഞ്ഞു,  ജോലിക്കു കയറി, തുച്ഛമായ ശമ്പളം, അതും കഴിഞ്ഞ്  IIM  Kozhikode ല്‍ trainy ആയി കയറി, പേരൊക്കെ വലിയ പേരാന്നേ ഉള്ളൂ.അതിലും തുച്ഛമായ സ്റ്റൈപ്പന്‍റ്. IIM  digital library ല്‍ ജോലി നോക്കിയിരുന്ന ടിങ്കു ഉണ്ട്,അവനാണു  digital camera യുടെ  custodian.ടിങ്കുവിനും ഞങ്ങള്‍ക്കും ഒറ്റ ജോലിയേ ഉള്ളൂ, ഫോട്ടോ എടുക്കുക. ആരെങ്കിലും ഒരാള്‍ പുതിയ ഡ്രെസ്സിട്ടുവന്നാല്‍ ഉടന്‍, എവിടെ ടിങ്കു, വിളിയവനെ. പിന്നെ ഫോട്ടോ എടുപ്പിന്‍റെ ഒരു മേളമാണ്.ഞാന്, സീന, ചിത്ര. പിന്നെ സീന, ചിത്ര, ടിങ്കു,. പിന്നെ ഞന്‍ സീന, ടിങ്കു.അവിടെ teaching assistant  ആയി ജോലി നോക്കുന്ന ആറടി ലക്ഷ്മി ഉണ്ട്,ഞങ്ങടെ റൂംമേറ്റ് അവള്‍ക്ക് ക്ളാസ്സൊന്നുമില്ലെങ്കില്‍ ഒരു കൊടിമരം പോലെ ഒരറ്റത്ത് അവളും ഫോട്ടോവില്‍ കാണും. ഇങ്ങനെ ഒരു പത്തുപത്തര വരെ ഫോട്ടോ എടുക്കും. അതിനു ശേഷമേ ഞങ്ങള്‍ ജോലിയെക്കുറിച്ചു ചിന്തിക്കുകപോലുമുള്ളൂ. ഈ ഫോട്ടൊ ഒക്കെ public folder ല്‍ share ചെയ്ത് ബിജു സാര്‍, ജോഷിസാര്‍ മാഡംസ്  തുടങ്ങിയവരെക്കൂടി പീഡിപ്പിച്ചാലെ ഞങ്ങള്‍ക്കു സമാധാനമാകൂ (അന്നു facebook ഒന്നും ഇറങ്ങിയിട്ടില്ല).ഇങ്ങനെ എല്ലാ ഫോട്ടോയും അപഗ്രഥിച്ചു കഴിഞ്ഞപ്പൊ എനിക്കും ആ സത്യം മനസ്സിലായി എന്‍റെ പല്ലു അല്പം പൊങ്ങിയിട്ടാണ്.

ട്രൈനിംങ്ങ് കഴിഞ്ഞപ്പോഴേക്കും എനിക്കു cusat ല്‍ ജോലികിട്ടി. പല്ലിനു കമ്പിയിടുക തന്നെ, ആ പ്രാവശ്യം വീട്ടില്‍ പോയപ്പോള്‍ ഞാന്‍ ഉപ്പയെയും കൂട്ടി പല്ലുഡോക്റ്ററെ കാണാന്‍ പോയി. അവിടെ കയറിചെന്നപ്പോള്‍ ഡോക്റ്റര്‍ അകത്താണ്.ഏതോ നിര്‍ഭാഗ്യവാന്‍റെ പല്ലും പറിച്ചോണ്ടിരിക്കുകയാണ്.സന്ദര്‍ശകറൂമില്‍ ഒരു വലിയ ഫോട്ടോ ഫ്രെയിം ചെയ്ത് തൂക്കിയിട്ടുണ്ട്. ഒരാള്‍ സ്യൂട്ടുമിട്ട് എന്തോ ആലോചിച്ചോണ്ട് ആകാശത്തേക്ക് നോക്കിയിരിക്കുന്ന ഫോട്ടോ. ഇതാരാണപ്പ, Father of dental surgery ആണോ ആ ആരെങ്കിലുമായിക്കോട്ടെ, എനിക്കിപ്പൊ എന്‍റെ പല്ലു താഴ്ന്ന് സുന്ദരിയായി മാറിയാമതി.കുറച്ചു കഴിഞ്ഞപ്പോ ഡോക്റ്റര്‍ പുറത്തുവന്നു, വേറെ ആരുമല്ല, Father of dental surgery തന്നെ. സ്വന്തം ഫോട്ടോയാണപ്പോ കെട്ടിത്തൂക്കിയിട്ടിരിക്കുന്നത്, കൊള്ളാം, ഞാന്‍ മനസ്സില്‍ പറഞ്ഞു.

എന്‍റെ വായ നോക്കിക്കോണ്ട് ഡോക്റ്റര്‍ പറഞ്ഞു. നാലു പല്ലു പറിക്കണം.ഞാന്‍ ഞെട്ടി. കാരണം അല്ലെങ്കിലേ എന്‍റെ രണ്ടു പല്ലു കേടാണ്, മറ്റൊന്നിന്‍ ധര്‍മയോഗത്തില്......വര്‍ണ്യത്തിലാശങ്കയായിട്ട് ഉണ്ടൊ ഇല്ലയോ എന്ന മട്ടിലാണ്  രണ്ടെണ്ണം നിക്കുന്നത്., നാലെണ്ണം കൂടി പോയാല്‍ വായ ആളൊഴിഞ്ഞ കമ്പാര്‍ട്ട്മെന്‍ര്‍ പോലെയാകും. ഞാനീ ആശങ്ക ഡോക്റ്ററുമായി പങ്കുവെച്ചെങ്കിലും ഡോക്റ്റര്‍ ഉറച്ചു നിന്നു, പ്രായം കൂടുന്തോറും കമ്പിയിട്ടാലും പല്ലു താഴ്ന്നില്ലെന്നു വരും. ഇപ്പൊ എത്ര വയസ്സായി, ഉപ്പ എന്‍റെ വയസ്സു കൂട്ടിപ്പറയുന്നതിനു മുമ്പെ ഞാന്‍ ഉള്ളതില്‍ നിന്നു ഒരു വയസ്സു കുറച്ചു പറഞ്ഞു. (ഉപ്പ അങ്ങനെയാണ്, വയസ്സു കൂട്ടിയെ പറയൂ, ഉമ്മയാണെങ്കില്‍ നേരെ തിരിച്ചും, ഉമ്മ ഉണ്ടായിരുന്നെങ്കില്‍ പത്തു വയസ്സു കുറച്ചെ പറയൂ, എന്നെ ബാലികയാക്കി മാറ്റിയേനെ).

കുറച്ചു പറഞ്ഞിട്ടൊന്നും കാര്യമുണ്ടായില്ല. ഡോക്ടറുടെ അഭിപ്രായത്തില്‍ സമയം വളരെ അതിക്രമിച്ചിരിക്കുന്നു.ഒരു നിമിഷം പോലും കളയാതെ ഡോക്ടര്‍ എന്‍റെ പല്ലെടുക്കാന്‍ തുടങ്ങി. ഒന്ന്, രണ്ട്, മൂന്ന് ഡോക്ടര്‍ നീട്ടിത്തന്ന പാത്രത്തിലേക്ക് ക്ടിം, ക്ടിം, ക്ടിം എന്ന് ഞാനെന്‍റെ മൂന്ന് പല്ലുകള്‍ തുപ്പിക്കൊടുത്തു. നാലാമത്തെ പല്ലായപ്പോഴേക്കും ഡോക്ടര്‍ ക്ഷീണിച്ചു, ഫാന്‍ കൂട്ടിയിട്ടു. എന്തൊക്കെയോ സാധനങ്ങളെടുത്തു തട്ടുകയും മുട്ടുകയും ചെയ്യുന്നുണ്ട്, എന്നിട്ടും നാലാമത്തെ പല്ലിളകുന്നില്ല.ഞാനാണെങ്കില്‍ മൂന്നലര്‍ച്ച കഴിഞ്ഞ് തളര്‍ന്നിരിക്കുകയാണ്. സമയമാകുമ്പോള്‍ അലറാം എന്നു കരുതി, അവസാനം ഡോക്ടര്‍ ചുറ്റിക പോലത്തെ ഒരു സാധനമെടുത്ത് എന്‍റെ ഇളകാത്ത പല്ലിനെ ഒറ്റടി, ശേഷം ഒറ്റ വലി, പശ്ചാത്തല സംഗീതമായി എന്‍റെ അലര്‍ച്ചയും. അങ്ങനെ നാലാമത്തെ പല്ലും വീണു.

വിയര്‍ത്തു കുളിച്ച ഡോക്ടര്‍ ഒരു കെട്ട് പഞ്ഞി എടുത്ത് എന്‍റെ വായില്‍ കുത്തിതിരുകി, ഇനി ശബ്ദിക്കരുത് എന്ന മട്ടില്‍.വീട്ടിലെത്തിയ എന്നെ കണ്ട് ഉമ്മ പേടിച്ചു, നാലു പല്ലെടുക്കാന്‍ വേണ്ടി നടത്തിയ കഠോര തരിപ്പിക്കല്‍ കാരണം കോടിപ്പോയ മുഖത്തേക്ക് നോക്കി ഉമ്മ ചോദിച്ചു,

എന്തു പറ്റി മകളേ....

പല്ലെടുത്തു ഉപ്പ മറുപടി പറഞ്ഞു.

എത്രെണ്ണം?

സാബിറ(എന്‍റെ സഹോദരി) ഉപ്പയെ question ചെയ്യാന്‍ തുടങ്ങി,

ഉപ്പ കുടുങ്ങി, പാവം ഉപ്പക്ക് എണ്ണം കൂടി പിടി കിട്ടിയിട്ടില്ല.

 ഞാന്‍ നാല്‍ വിരല്‍ പൊക്കിക്കാണിച്ചു.

നാലെണ്ണമോ!!

ങളെന്താണ്‍ മന്സ്യാ കുട്ടീനെ കൊല്ലാന്‍ കൊണ്ടു പോയതാണോന്ന് പറഞ്ഞ് കരഞ്ഞ് കൊണ്ട് ഉമ്മ എനിക്ക് ചോര്‍ വിളമ്പിത്തന്നു.

ചോര്‍ കണ്ട് എനിക്കും കരച്ചില്‍ വന്നു. (വിശന്നിട്ട്)

എന്തെങ്കിലും തിന്നാന്‍ പറ്റോ, ഞാന്‍ കട്ടിലില്‍ കിടപ്പായി, ഇടക്കിടക്ക് എഴുന്നേറ്റ് പോയി വാഷ്ബേസിനില്‍ രക്തം തുപ്പും.

അങ്ങനെ രാത്രിയായി, ഒരുവിധം സംസാരിക്കാറായപ്പോള്‍ ഞാനെന്‍റെ സുഹ്രുത്ത് പ്രമോദിനെ ഫോണില്‍ വിളിച്ചു.അവന്‍ dental college - ല്‍  librarian ആണെങ്കിലും സംസര്‍ഗം കൊണ്ട് ഒരു പല്ലുഡോക്ടറെപ്പോലെത്തന്നെയാണ്.

നിനക്കതിനുമാത്രം പൊക്കമുണ്ടോ കമ്പിയിടാന്‍ മാത്രം. അവനു അത്ഭുതം

പൊങ്ങിയിട്ടാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല, എനിക്കു പ്രാന്തു വന്നു, ഇക്കാലമത്രയും പല്ലു പൊന്തിയിട്ടാണേന്ന് നാട്ടാരു മുഴുവന്‍ നിലവിളിച്ചിട്ടിനി നാലു പല്ലുപോയിട്ടാ. നാലു പല്ലോ, എല്ലാം കൂടി ഒറ്റ ദിവസമെടുത്തെന്നൊ

അങ്ങനെ ഒറ്റദിവസം കൊണ്ട് എടുക്കരുതെന്നും, പിന്നെ പല്ലു വളരെ പൊങ്ങിയവര്‍ക്കേ നാലെണ്ണമൊക്കെ എടുക്കാറുള്ളൂവെന്നും അല്ലാത്തവര്‍ക്ക് രണ്ടെണ്ണം എടുത്താലും മതിയാകുമെന്നുമെന്നും ഉത്ബോധിപ്പിച്ച ശേഷം അവന്‍ ചോദിച്ചു, അയാള്‍  BDS ആണൊ അതൊ MDS ആണൊ

എന്ത് BDS, MDS

ഞാനതൊന്നും നോക്കിയിട്ടുണ്ടായിരുന്നില്ല.

അവസാനം കമ്പി പല്ലില്‍ വീണു.ആ നാളുകളില്‍ അനുഭവിക്കുന്ന വേദന, ഇതു വായിക്കുന്നവരില്‍ കമ്പിയിട്ടവരാരും മറക്കില്ല. കൂടാതെ ഡോക്ടര്‍  BDS ആണെന്നും മനസ്സിലായി.മാസത്തിലൊരിക്കല്‍ കമ്പി മുറുക്കണമെന്നാണ്. ആ മുറുക്കിയ ദിവസങ്ങളിലെ വേദനയും കൂടാതെ നാലു പല്ലു കളഞ്ഞ പാതകി എന്ന ചിന്തയും കാരണം എനിക്കു ഡോക്ടറെ കാണുന്നതേ ഇഷ്ടമല്ലായിരുന്നു.ഒരിക്കല്‍ മുറുക്കാന്‍ പോയപ്പോള്‍ ഞാനൊരു നിര്‍ഭാഗ്യവതിയെ കണ്ടുമുട്ടി. മുന്‍വശത്തെ 2 പല്ലുകളിലൊന്നു മാത്രം താഴത്തേക്ക് നീണ്ടിരിക്കുന്നു. അതു മാറ്റാനാണോ കമ്പിയിട്ടതെന്നു ആരാഞ്ഞപ്പോള്‍ കിട്ടിയ മറുപടി എന്‍റെ ഹ്രുദയം തകര്‍ക്കുന്നതായിരുന്നു.പല്ലു പൊങ്ങിയതിനാ കമ്പിയിട്ടത്, ഡോക്ടര്‍ മുറുക്കിയിട്ടാ ഇങ്ങനെയായത്, ഇനി അതു ശരിയാക്കിത്തരാമെന്നു പറഞ്ഞിട്ടുണ്ടെന്നായിരുന്നു ആ നിഷ്കളങ്കയുടെ മറുപടി. അതിനു ശേഷം ഉറക്കത്തില്‍ ഞാനീ കുട്ടിയുടെ മുഖം കണ്ട് ഞെട്ടി ഉണരുകയും എന്‍റെ പല്ലെങ്ങാനും ഇറങ്ങിയിട്ടുണ്ടോന്ന് തൊട്ടു നോക്കുകയും ചെയ്യുമായിരുന്നു.അങ്ങനെ ഒരു വര്‍ഷം പിന്നിട്ടു. ഒരു വര്‍ഷത്തിനുള്ളില്‍ കമ്പി ഊരാമെന്നാണ്‍ ഡോക്ടര്‍ പറഞ്ഞിരുന്നത്. ഡോക്ടര്‍ ഒരു തവണ മുറുക്കുമ്പോള്‍ എല്ലാ പല്ലും കൂടെ ഒരു കോണിലേക്കു പോകും, അടുത്ത തവണ മുറുക്കുമ്പോള്‍ അങ്ങേ അറ്റത്തേക്ക് പോകും, അങ്ങനെ പല്ലു കിടന്നു ഓടിക്കളിച്ചു കൊണ്ടിരിക്കുകയാണ്. ഒരുവിധം stern ആകുമ്പോള്‍ ഞാന്‍ ഡോക്ടറോട് കമ്പി ഊരാന്‍ കെന്ചും. അപ്പൊ ഡോക്ടര്‍ നാലു പല്ലെടുത്ത സ്ഥലം തൊട്ടു കാണിച്ചിട്ട് പറയും, ഈ gap ഒക്കെ fillചെയ്താലെ ഊരാന്‍ പറ്റൂന്ന്. ആ gap ഒക്കെ fill  ചെയ്യണമെങ്കില്‍ ഇനിയെത്ര  കാതം പിന്നിടണമാവോന്ന് ഞാന്‍ മനസ്സില്‍ പറയും.

ആയിടക്കാണ്‍ എന്‍റെ കല്യാണം തീരുമാനിച്ചത്, കല്യാണചെക്കനും ഞാനും തുല്യദുഃഖിതരായിരുന്നു, കാരണം വായില്‍ കമ്പി. എങ്ങനെയെങ്കിലും വായിലെ കമ്പി ഒന്നു വലിച്ചെറിഞ്ഞ് കല്യാണ ആല്‍ബത്തില്‍കമ്പിയില്ലാതെ നിന്നു മാനം കാക്കണമെന്നു ഞങ്ങള്‍ ഫോണിലൂടെ തീരുമാനിച്ചു.

എറണാകുളത്താണു രണ്ടു പേരും താമസമെങ്കിലും പെണ്ണു കാണലിനു ശേഷം ഞങ്ങള്‍ പരസ്പരം കണ്ടിട്ടില്ലായിരുന്നു.കലൂര്‍സ്റ്റാന്‍ഡില്‍ കാത്തു നിക്കാം എന്നാണ്‍ ഷാനുക്ക പറഞ്ഞിരുന്നത്.കണ്‍മുന്നില്‍ ആള്‍ വന്നു നിന്നാലും തിരയുന്ന ശീലമുള്ളതുകൊണ്ട് ഞാന്‍ നേരെ ഫോണെടുത്തു വിളിച്ചു. ഞാനിതാ നിന്‍റെ മുന്നില്‍ എന്ന ഗര്‍ജനം കേട്ടു നോക്കിയപ്പോളതാ ഒരാളു മുന്നില്‍ നില്‍ക്കുന്നു.മുട്ടുവരെയുള്ള ഷര്‍ട്ട്,(അതെന്താണെന്നു പിന്നീടു മനസ്സിലായി , ബ്രാന്‍റഡേ ധരിക്കൂ, നാല്‍പത്തിനാലോ അമ്പതോ എന്തുമാവട്ടെ ബ്രാന്‍റഡ് ആയിരിക്കണം, 38 ഇടേണ്ട ആളാണ്‍ ഈ അക്രമം കാണിച്ചു നിക്കുന്നത്.), ഫുള്‍കൈ, അതിലൊന്നു മടക്കിയിട്ടുണ്ട്, അടുത്തത് മടക്കുമ്പോഴേക്കും മടി ബാധിച്ചു എന്നു തോന്നുന്നു.ഷര്‍ട്ട് തേച്ചിട്ടില്ലാന്നു പോട്ടെ, കഴുകിയൊ എന്നത് സംശയം. പോക്കറ്റിലെന്തൊക്കെയൊ കുത്തി നിറച്ചു വെച്ചിട്ടുണ്ട്.ഇനി നാരങ്ങയാണോ, അല്ല പിന്നെ.എന്‍റെ കണ്ണുകള്‍ പതുക്കെ പാന്‍റിലേക്കു വീണു.എന്തായാലും ഷര്‍ട്ടിന്‍റെ ഇറക്കക്കൂടുതല്‍ പാന്‍റില്‍ പരിഹരിച്ചിരിക്കുന്നു.പാന്‍റിന്‍റെ രണ്ടു പോക്കറ്റുകളെയും വെറുതെ വിട്ടിട്ടില്ല.ഒരു ബാഗില്‍ വെക്കേണ്ട വസ്തുവഹകള്‍ അവനവന്‍റെ ദേഹത്ത് ഉള്‍ക്കൊള്ളിച്ചിരിക്കുകയാണെന്ന് ചുരുക്കം.തലമുടി ചീകിയിട്ട് ക്രുത്യം ഒരു മാസമായിക്കാണും, അത്ര സൂക്ഷ്മമായി പറായാന്‍ കാരണം ഒരു മാസം മുമ്പാണ്‍ എന്നെ പെണ്ണു കാണാന്‍ വന്നത്.

ബ്ളോക്കുണ്ടായിരുന്നോ?

അതു ചോദിച്ചപ്പോള്‍ തലമുടിയിലും മീശയിലും പിന്നെ ശ്മശ്രുക്കളിലും പറ്റിപ്പിടിച്ചിരുന്ന ധൂളികള്‍ എന്‍റെ ദേഹത്ത് ശക്തിയായി പതിച്ചു.

ഞാന്‍ പെട്ടെന്നു ഒന്നും മിണ്ടിയില്ല

നാണവും കീണവുമൊന്നുമല്ല കെട്ടോ, ഞാനാലോചിക്കുകയായിരുന്നു.പെണ്ണുകാണലിന്‍റന്നു കണ്ടപ്പോ ഇങ്ങനെയല്ലായിരുന്നല്ലൊ. ഈ കാര്യം അന്നു രാത്രി ഞാന്‍ തനൂജ മാഡത്തോട് പറഞ്ഞപ്പോള്‍ മാഡം എന്നെ ഓടിച്ചു വിട്ടു.പിന്നേ, പറയണാളെ എന്തൊരു ചന്തമാണേയ് എന്നും പറഞ്ഞ്.അതിന്‍റെ ഗുട്ടന്‍സ്  ഷാനുക്ക പിന്നീട് പറഞ്ഞു തന്നു. പെണ്ണു കാണലിന്‍റെ തലേന്ന്  രത്രി ഷാനുക്ക നോക്കിയപ്പോള്‍ ഒറ്റ ഷര്‍ട്ടും കഴുകിയിട്ടില്ലത്രെ. അപ്പൊ ഉടന്‍ കൂട്ടുകാരന്‍റെ കട രാത്രി തുറപ്പിച്ചു, ഇരുട്ടായതുകൊണ്ടോ എന്തോ വലുപ്പം കുറഞ്ഞ ഒരു ഷര്‍ട്ടാണു കയ്യില്‍ കിട്ടിയത്.പോരാത്തതിനു ബ്രാന്‍റഡുമല്ല, പിന്നെ കട്ടിങും ഷേവിങുമൊക്കെ ചെയ്യുകയും ചെയ്തു.അതാണ്‍ കാര്യം. പെണ്ണു കാണാന്‍ വന്നപ്പോഴെ ഞാന്‍ നോക്കിയിരുന്നു, പാന്‍റിനെന്‍ന്തോ കുഴപ്പമുണ്ടല്ലോന്ന്.

ഷാനുക്കയും എന്നെ കണ്ട് ഞെട്ടി നിക്കുകയാണ്. കാരണം എന്നെ കണ്ട് ഉമ്മ ഒക്കെ നെഞ്ഞത്തടിച്ചു കരയും, ഞാന്‍ നേരെ നടക്കുന്നില്ലേ, ഒരുങ്ങുന്നില്ലേന്നു പറഞ്ഞ്. അതുകൊണ്ട് ഞാന്‍ കരുതിക്കൂട്ടി വെള്ളച്ചുരിദാറുമിട്ടോണ്ട് മേക്കപ്പുമിട്ട് ചെന്നിരിക്കുകയാണ്.ഇനി അതിന്‍റെ ഒരു കുറവു വേണ്ട. അതു പക്ഷെ സ്ഥിരം മുണ്ടൂടുക്കുന്നയാള്‍ ഒരു സുപ്രഭാതത്തില്‍ പാന്‍റിട്ടാല്‍ എങ്ങനെയിരിക്കും?, അതുപോലെയായിരുന്നു.അന്നു കണ്ടതിന്‍റെ ആഘാതത്തില്‍ ഷാനുക്ക ഇന്നുവരെ ആ വെള്ളച്ചുരിദാറിടാന്‍ സമ്മതിച്ചിട്ടില്ല.അങ്ങനെ ഞങ്ങള്‍ ഡോക്റ്ററെ കണ്ടു, രണ്ടു പേരുടെയും വായിലെ കമ്പി നീക്കം ചെയ്യപ്പെട്ടു.ആല്‍ബത്തില്‍ കമ്പിയില്ലാതെ നിന്ന് ഞങ്ങള്‍ മാനം നേടുകയും ചെയ്തു.പക്ഷെ എന്‍റെ  close up ഫോട്ടൊ വരുമ്പോള്‍ കാണുന്നവര്‍ ആല്‍ബത്തില്‍ നിന്ന് കണ്ണെടുത്ത് ചോദിക്കും

ഏ രണ്ടു പല്ലില്ലേ എന്ന്,

അപ്പൊ ഞാനൊരു ചിരി ചിരിക്കും, അതൊടെ അവര്‍ക്ക് മനസ്സിലാകും, രണ്ടല്ല നാലു പല്ലില്ലെന്നു.ഷാനുക്കയുടെ ഡോക്ടര്‍ പല്ലൊന്നും പറിക്കാതിരുന്ന കാരണം ഈ പ്രശ്നം ഉണ്ടായിരുന്നില്ല.അതോടെ ഞങ്ങള്‍ വിരുന്നുകളൊക്കെ കഴിഞ്ഞ ശേഷം ( അവരു കൂടി അറിഞ്ഞോട്ടെ നാലു പല്ലില്ലാത്ത കാര്യം) വീണ്ടും കമ്പിയിടാന്‍ തീരുമാനിച്ചു.

ആയിടക്കാണ്‍ എന്‍റെ മൂത്ത അളിയന്‍ MBA പരീക്ഷ എഴുതാന്‍ എറണാകുളത്തു വരുന്നത്. Airforce ല്‍ ജോലിചെയ്യുന്ന അളിയന്‍ വളരെ ചിട്ടയും അച്ചടക്കവും ഉള്ള അധ്വാനിയായആളാണ്. മടിച്ചിയായ എന്നെ കയ്യില്‍കിട്ടിയാല്‍ ഉടന്‍ ജോലി ചെയ്യിപ്പിക്കുകയും ചിട്ട പഠിപ്പിക്കുകയുമായിരുന്നു ആളിയന്‍റെ hobby . അന്നൊക്കെ ഞാന്‍ പ്രതിജ്ഞ ചെയ്തിട്ടുണ്ട്, ഇതു പോലെ ചിട്ടയുള്ള  ആളെയാണു എനിക്കു കിട്ടുന്നതെങ്കില്‍ സയനൈഡ് കുടിച്ചു മരിച്ചോളാമെന്ന്.അതു വേണ്ടിവന്നില്ല, ചിട്ട അടുത്തു കൂടെ പോയിട്ടില്ലാത്ത ആദര്‍ശത്തിന്‍റെ ആള്‍രൂപം എന്നൊക്കെ പറയുന്നതുപോലെ മടിയുടെ ആള്‍രൂപമായ ഷാനുക്കയും ഞാനും താമസിക്കുന്നിടത്തേക്കാണ്‍ അളിയന്‍റെ കടന്നു വരവ്.ഒറ്റനോട്ടത്തിലെ അളിയനു മനസ്സിലായി, പാചകം പോയിട്ട് അടുക്കളയില്‍ വെള്ളം പോലും ചൂടാക്കുന്നില്ല എന്ന്.അതിന്‍ ഒരു മാസം മുമ്പ് എന്‍റെ ഉമ്മ വന്നു നിന്ന് എന്നെ പാചകം പഠിപ്പിക്കാന്‍ നോക്കിയെങ്കിലുംഎനിക്കു theory പറഞ്ഞു തന്നാ മതി, practical class വേണ്ട എന്നു ഗര്‍ജിച്ച കാരണം ഉമ്മ പഠിപ്പിക്കല്‍ മതിയാക്കി തിരിച്ചുപോയിരുന്നു.ഒട്ടും സമയം കളയാതെ അളിയന്‍ എന്നെ പാചകം പഠിപ്പിക്കാന്‍ തുടങ്ങി(ഉമ്മമാരോട് തട്ടിക്കയറുന്നതുപോലെ അളിയനോട് പറ്റില്ലല്ലൊ, അതുകൊണ്ട് ഞാന്‍ പന്ചപുചഛമടക്കി നിക്കുകയാണ്). Marine fish, fresh water fish ഇവ തമ്മിലുള്ള വ്യത്യാസം , ഇവ വറുക്കാന്‍ വേണ്ടി മസാല പുരട്ടുന്നതെങ്ങനെ?, ഉപ്പ് marine fish ല്‍ സ്വതവേ ഉണ്ടായിരിക്കും, fresh water fish ല്‍ അങ്ങനെയല്ല. ഏത് കറിക്കും ഒരു സ്പൂണ്‍ മുളകുപോറ്റിയിട്ടാല്‍ മല്ലിപ്പൊടി 2 സ്പൂണ്‍ ഇടണം, Pressure cooker അടക്കുന്നതെങ്ങനെ, 90 ഡിഗ്രിയില്‍ അടപ്പു പിടിച്ചിട്ടു വേണം അടക്കാന്‍., ചോറു വാര്‍ക്കുമ്പോള്‍ ചോറു താഴെപ്പോകുക എന്ന അവസ്ഥ സംജാതമാകാതിരിക്കാന്‍ കൈക്കൊള്ളേണ്ട കാര്യങ്ങളെന്തൊക്കെയാണ്‍ തുടങ്ങി എല്ലാ കാര്യങ്ങളും അളിയന്‍ പട്ടാളച്ചിട്ടയില്‍ ആ ഒരാഴ്ച കൊണ്ട് എന്നെ പഠിപ്പിച്ചു. സത്യത്തില്‍ അളിയന്‍ പരീക്ഷ എഴുതാനാണോ, അതൊ എന്നെ പഠിപ്പിക്കാനാണോ ലീവ് എടുത്തു വന്നിരിക്കുന്നതെന്ന്, ഒരുവേള ഞാന്‍ സംശയിച്ചുപോയി.

അങ്ങനെ പല്ലിനു രണ്ടാമതും കമ്പിയിടാന്‍ തീരുമാനമായി.ഇനി ചതി പറ്റരുതല്ലോ, നല്ല സ്ഥലത്തു തന്നെ പൊയ്ക്കളയാം, ഞാന്‍ പ്രമോദിനെ ഫോണ്‍ വിളിച്ചു.അവന്‍റെ  dental college ലെ ഡോക്റ്ററെ കാണാന്‍ തീരുമാനിച്ചു, വീണ്ടും കമ്പി എന്‍റെ വായില്‍ കയറി.പക്ഷെ ഇതിനിടക്ക് വര്‍ണ്ണ്യത്തിലാശങ്കയായി ഇരിക്കുന്ന എന്‍റെ 2 പല്ലുകള്‍ കാരണം നീരു വരാന്‍ തുടങ്ങി, അതൊന്നും കണക്കാക്കതെ ഡോക്ടര്‍ വേലി (കമ്പി) വലിച്ചുമുറുക്കും , എന്നിട്ട് antibiotic തരും. ജീവിതം ആകെ വേദനാഭരിതമായി മുന്നോട്ട് പോവുകയാണ്.ഒരു പ്രാവശ്യം മുറുക്കാന്‍ ചെന്നപ്പോള്‍ (ആ പ്രാവശ്യം മാത്രം ഷാനുക്ക കൂടെ വന്നിരുന്നില്ല) ഡോക്ടര്‍ എന്‍റെ കേടായ പല്ലുകള്‍ കണ്ട്  ഒന്നും മിണ്ടാതെ ഒരു കടലാസും തന്നു, അടുത്ത ബ്ളോക്കിലിരിക്കുന്ന doctor അടുത്തേക്ക് പറഞ്ഞുവിട്ടു.ഞാന്‍ നിരക്ഷരകുക്ഷിയെപ്പോലെ കടലാസ് ഡോക്റ്റര്‍ക്ക് നീട്ടി. ഒരു തടിയന്‍ .ഒന്നും മിണ്ടുന്നത് ഇഷ്ടമല്ല. ഞാന്‍ ചിരിച്ചുകൊണ്ട്(പേടിച്ചിട്ട്) സൌഹ്രുദം സ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും എന്നെ doctor ഒട്ടും ഗൌനിച്ചില്ല.അയാള്‍ ഒരു സാധനം എടുത്ത് വായില്‍ വെച്ചു. അതു വെച്ചു  കഴിഞ്ഞാല്‍ പിന്നെ നമ്മടെ വായ പൊളിഞ്ഞു തന്നെ ഇരിക്കും. വേണമെന്നു വിചാരിച്ചാലും നമുക്ക് ഒരക്ഷരം മിണ്ടാന്‍ പറ്റില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് ജീവന്‍ പോകുന്ന വേദന അനുഭവപ്പെട്ടു.(ചരിത്രത്തില്‍ ഞാനനുഭവിച്ച് ഏറ്റവും വലിയ വേദന) ഞാന്‍ ഒറ്റലര്‍ച്ച, അപ്പൊഴേക്കും എന്നോട് വാഷ്ബേസില്‍ തുപ്പാന്‍ പറഞ്ഞു, തുപ്പിക്കഴിഞ്ഞപ്പോ ഞാന്‍ കണ്ട കാഴ്ച, എന്‍റെ അന്ചാമതെ പല്ലു അതാ താഴെ കിടക്കുന്നു. ഇതൊക്കെ കഴിഞ് ഞാന്‍ റൂട്ട് ചികില്‍സ ചെയ്ത് നേരെ ആക്കാന്‍ വേണ്ടി വച്ച പല്ലാണ്, ഇയാളോട് ആരു പറഞ്ഞു അതു പറിക്കാന്‍, എന്‍റെ അനുവാദമില്ലാതെ എന്‍റെ പല്ലു പറിക്കാന്‍ ഇയാളാര്, ഞാന്‍ വേണമെങ്കില്‍ ആ പല്ലിനു വേണ്ടീ കമ്പി തന്നെ ഉപേക്ഷിക്കുമായിരുന്നു. എനിക്കൊന്നും പറയാന്‍ പറ്റിയില്ല. കാരണം അപ്പൊഴെക്കും doctor എന്‍റെ വായില്‍ പഞ്ഞി കുത്തിതിരുകിയിരുന്നു.

കരഞ്ഞുകൊണ്ട് നിക്കുന്ന എന്നോട് doctor പൈസ അടച്ചോളാന്‍ പറഞ്ഞു. പുറത്തിറങ്ങിയതും എനിക്ക് സങ്കടം സഹിച്ചില്ല, 5 പല്ലുകള്‍, മറ്റെ doctor എന്നോട് ഒരു വാക്കു പറഞ്ഞില്ലാല്ലൊ, പറിക്കാനാണെന്നു, ഞാന്‍ പൊട്ടിക്കരഞ്ഞു കൊണ്ട് pramod ഇരിക്കുന്നിടത്തേക്ക് നടന്നു. അവനെക്കണ്ടതും ഞാന്‍ കൂടുതല്‍ ശക്തിയായി കരയാന്‍ തുടങ്ങി.എന്താ, എന്താ, അവനും കൂടെയുള്ള ക്ലര്‍ക്കും ഓടിവന്നു.

വായില്‍ പഞ്ഞിയല്ലെ എന്ത് മിണ്ടാന്‍

ഞാന്‍ വീണ്ടും കരയാന്‍ തുടങ്ങി, അപ്പൊ കൂടെയുള്ള ക്ലര്‍ക്ക് ഇപ്പൊ എവിടുന്ന വരുന്നത്, എന്നു ചോദിച്ചു

ഞാന്‍ പല്ലു പറിച്ച സ്ഥലം ചൂണ്ടിക്കാണിച്ചുകൊടുത്തു.

ആ അവിടെനിന്നാണോ

ഒറ്റക്കാണോ പോയത്

ഞാന്‍ തല കുലുക്കി

എന്താണാവോ ഉണ്ടായത്, ക്ലര്‍ക്ക് ആത്മഗതം നടത്തി

ഒറ്റക്കൊരു പെണ്‍കുട്ടി ആ റൂമില്‍ നിന്നു വന്നു കരയുന്നു, എന്താണവോ ക്ലര്‍ക്കിന്‍റെ ഭാവന കാടുകയറുകയാണ്.

എന്‍റെ വായില്‍ പഞ്ഞി ഇരിക്കുന്ന കാര്യം അവര്‍ക്കറിയില്ലല്ലൊ

ഭാവനയുടെ പോക്ക് കണ്ട് പേടിച്ചിട്ട് ഞാനവിടെ ഇരുന്ന ഒരു കടലാസെടുത്ത് എന്‍റെ പല്ലു പറിച്ച കാര്യവും പറിക്കുന്ന കാര്യം ഞാന്‍ അറിയാതിരുന്നതും കണ്ണീരോടെ എഴുതി.

കടലാസ് കിട്ടിയതും pramod അതുമായി orthodontist ന്‍റെ അടുത്തേക്ക് ഒറ്റ ഓട്ടം, ഒരു നിമിഷത്തിനുള്ളില്‍ അവന്‍ തിരിച്ചോടി വന്നു, എന്നിട്ടു പറഞ്ഞു

നിന്‍റെ കയ്യില്‍ ഒരു കടലാസ് തന്നിരുന്നു, അതില്‍ tooth extraction എന്നെഴുതിയിരുന്നത്രെ, നീ വായിച്ചൊ

എന്തു വായിക്കാന്‍? ഞാനത് നോക്കിയിട്ടു പോലുമില്ലായിരുന്നു. എന്നാലും എന്നോട് പറയണ്ടേ, അല്ലാതെ പറിക്കാന്‍ പാടുമോ, എന്നൊക്കെ ഞാന്‍ വര്‍ധിച്ച ദേഷ്യത്തോടെ മനസ്സില്‍ പറഞ്ഞു (വായില്‍ പഞ്ഞിയല്ലെ)

ഇനി നീ 3 ദിവസം കഴിഞ്ഞിട്ട് വരണം, മറ്റെ കേടായ പല്ലു പറിക്കാന്‍ (ഭാഗ്യം, എല്ലാം കൂടി ഇന്നു തന്നെ പറിക്കുന്നില്ല, അത്രയും പുരോഗമനം ഉണ്ടായി)

നീയും നിന്റെ കോളേജും , എന്റെ പട്ടി വരും ഇനി എന്നു വീണ്ടും മനസ്സില്‍ പറഞ്ഞുകൊണ്ട് ഞാന്‍ വണ്ടി കയറി. പിന്നെ ഞാന്‍ ആ dental college ല്‍ പോയതെ ഇല്ല. അപ്പൊഴെക്കും കമ്പി വായില്‍ കയറി 3 വര്‍ഷം പിന്നിട്ടിരുന്നു.

കുറച്ചു മാസങ്ങള്‍ കഴിഞ്ഞു, ഞാന്‍ എന്റെ വായിലെ വേലിയും ഏന്തി എന്തു ചെയ്യണം എന്നറിയാതെ നടക്കുകയാണ്.അപ്പോള്‍ എന്റെ പറിക്കാതെ നിര്‍ത്തിയിരുന്ന ആറാമത്തെ പല്ലു വേദനിക്കാന്‍ തുടങ്ങി, അങ്ങനെ ഞങ്ങള്‍ രണ്ടു പേരും കൂടി മിലിട്ടറിയില്‍ നിന്നു വിരമിച്ച ഒരു ഡോക്റ്ററെ കാണാന്‍ തീരുമാനിച്ചു. ആ doctor വളരെ നല്ല മനുഷ്യനായിരുന്നു. പല്ലു പരിശോധിച്ച ശേഷം doctor റൂട്ട് ചികില്‍സ തള്ളിക്കളഞ്ഞു, ഒരു വര്‍ഷം മുമ്പായിരുന്നെങ്കില്‍ നടന്നേനെ, ഇനി പറിച്ചെ പറ്റു എന്നു വിധിയെഴുതി. ഞാന്‍ ഡോക്റ്ററുടെ കയ്യും കാലും പിടിച്ചുകൊണ്ട് അരുതേ, ഹരുതേ എന്ന് കരയാന്‍ തുടങ്ങി.എന്റെ അന്ചാമത്തെ പല്ലിന്റെ വേദന അത്ര ഭീകരമായിരുന്നു. ആ ചരിത്രമൊക്കെ  കേട്ട doctor ഒരിക്കലും  infection വന്ന പല്ലു അപ്പൊഴെ പറിക്കരുത്, antibiotic കൊടുത്ത് infection മാറ്റിയെ പറിക്കാവൂ എന്നു ഞങ്ങളെ ഉത്ബോധിപ്പിച്ചു. (അമ്പൊ, ഈ ഡോക്റ്റര്‍മാരെ ഒക്കെ എന്തു വേണം, ആരാന്റെ തടി എന്നൊക്കെ പറയുന്നതുപോലെ, വല്ലോരുടെ പല്ലു, അവര്‍ക്കെന്താ). എന്റെ infection മാറ്റിയശേഷം ഒരു പുഷ്പം പറിക്കുന്നതുപോലെ ആ doctor ആറാമത്തെ പല്ലു പറിച്ചെടുത്തു, ശേഷം orthodontist ന്റെ അടുത്തേക്ക് refer ചെയ്തു.

At last (പണ്ട് സ്കൂളില്‍ english പാഠപുസ്തകത്തിലൊക്കെ പറയില്ലെ), ഞങ്ങടെ പല്ലുചരിത്രത്തിലെ അവസാനത്തെ ഡോക്റ്ററെ കണ്ടു. വര്‍ഷങ്ങള്‍ പഴകിയ കമ്പികളും മുത്തുകളും ഒക്കെക്കണ്ട് ഡോക്റ്റര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. ഈ പല്ലിനു കമ്പിയിടേണ്ട ആവശ്യം തന്നെ ഉണ്ടായിരുന്നില്ല. ഇനി ഇടുകയാണെങ്കില്‍തന്നെ പല്ലു പറിക്കേണ്ടിയിരുന്നില്ല (എത്ര നല്ല നിരീക്ഷണം). ഡോക്ടര്‍ എല്ലാ കഴിവുകളും ഉപയോഗിച്ച് മുകള്‍നിരയിലെ gap ഒരുവിധം fill ചെയ്തു. എന്നിട്ടു പറഞ്ഞു, താഴത്തെ fill ചെയ്യാതിരിക്കുകയാണ്‍ നല്ലത്, ഇപ്പൊഴെ താഴെ പല്ലു ഒരുപാട് ബാക്കിലാണ്.അതിനു പകരം നമുക്ക് താഴെ 2 പല്ലു വെക്കാം. 18000 രൂപയാകും. ഞങ്ങള്‍ അപ്പൊ മാത്രം ഒരു ബുദ്ധി പ്രയോഗിച്ചു, പല്ലു വെച്ചില്ല അത്ര തന്നെ. അങ്ങനെ 2008 ല്‍ തുടങ്ങിയ കലാപരിപാടിക്കു 2011 അവസാനം തിരശ്ശീല വീണു.


Tuesday, October 14, 2014

പശു

              എല്ലാവര്‍ക്കും ജനിച്ചു വളര്‍ന്ന നാടും  കുട്ടിക്കാലവും  മനോഹരമാണ്. എനിക്കും അങ്ങനെതന്നെ. ഹിന്ദുക്കളും മുസ്ലിങ്ങളും  ഇടകലര്‍ന്നു ജീവിക്കുന്ന  ഒരു അന്തരീക്ഷം.ക്രിസ്ത്യാനികള്‍ഇലലായിരുന്നു.ഞാന്‍ അന്ചാം ക്ളാസ്സില്‍  പഠിക്കുമ്പോള്‍ ഇടുക്കിയില്‍ നിന്നും അമ്മച്ചിയും കുടുംബവും താമസിക്കാനെത്തി . അതോടെ ആ  കുറവും തീര്‍ന്നു. ഓണത്തിനും വിഷുവിനുമൊക്കെ അയല്‍പക്കത്തെ അമ്മൂട്ടി അമ്മയും ഭാരതിയമ്മയും പായസവും ഓലനും കാളനുമൊക്കെ കൊണ്ടുതരും, അതിനു വേണ്ടി ഞങ്ങള്‍ കുട്ടികള്‍ കാത്തിരിക്കുമായിരുന്നു. പകരം ഇരുപത്തേഴാം രാവിനും പെരുന്നാളിനുമൊക്കെ പലഹാരങ്ങളും ഇറച്ചിക്കറിയും ഉമ്മ അവര്‍ക്കും എത്തിക്കും.ഞങ്ങളുടെ സമ്മര്‍ദപ്രകാരം ഉമ്മ പായസവും  മകന്‍ കുട്ടന്‍റെ ആവശ്യപ്രകാരം ഭാരതിയമ്മ ഇറച്ചിക്കറിയും ഉണ്ടാക്കാന്‍ വര്‍ഷങ്ങള്‍ നീണ്ട യത്നം തന്നെ നടത്തിയെങ്കിലും മുനഫര്‍ സിനിമപാട്ട്  പാടുന്നതു പോലെയായിപ്പോയി അത് ( കൂടെപ്പഠിച്ച അവന്‍ ഏതു സിനിമപാട്ടും മാപ്പിളപ്പാടായേ പാടൂ) .

                            സ്ഥലത്തെ പ്രധാനദിവ്യന്‍ എന്നു പറയുന്നതുപോലെ ആ നാട്ടിലെ 
ഏക പീടിക ഞങ്ങളുടേതായിരുന്നു.ഉപ്പ ലീഗ് കുടുംബത്തില്‍ നിന്നുംപൊങ്ങി
വന്ന ഒരു രക്തനക്ഷത്രമൊക്കെ ആണെങ്കിലും നല്ല മതവിശ്വാസി കൂടിയായതിനാല്‍  അന്‍ചുനേരവും പള്ളിയിലേക്കോടും,ഈ സമയത്തും പിന്നെ ഭക്ഷണസമയത്തും ( അതൊരു തപസ്സാണ്, ആ സമയത്ത് ആന കുത്തിയാലും ഉപ്പ ഇളകില്ല, ഏതെങ്കിലും നിര്‍ഭാഗ്യവാന്‍മാര്‍ അന്നേരം
 കടയില്‍ വന്നാല്‍ അവരെയെല്ലാം ഉപ്പ ആട്ടിപ്പായിക്കും, കിത്താബിലെഴുതിയിട്ടുണ്ട്,  ഭക്ഷണം കഴിക്കുമ്പൊ എഴുന്നേല്‍ക്കരുതെന്ന് പറഞ്ഞ്) കുന്നംകുളത്ത് സാധനമെടുക്കാന്‍ പോകുംമ്പോഴുമെല്ലാം കടപരിപാലനം ഞങ്ങളുടെ ഉത്തരവാദിത്തമായിരുന്നു. ആദ്യം കടയില്‍ ഈ സമയത്തൊക്കെ നിന്നിരുന്നത് ഉമ്മയെക്കൂടാതെ മൂത്ത സഹോദരിയായിരുന്നു, അവള്‍ സ്വല്‍പം വലുതായപ്പൊ ആ ബാറ്റണ്‍ അടുത്താള്‍ക്ക് കൈമാറി,അവള്‍ വലുതായപ്പൊ  മൂന്നാമത്തെ ആള്‍ക്കും 
അവസാനം എന്‍റെ കയ്യിലും കിട്ടി.പിന്നെ ആ ബാറ്റണ്‍ കട പൊളിയുന്നതുവരെ 
എന്‍റെ കയ്യിലിരുന്നു.ആ ദേഷ്യം ഞാനവിടത്തെ മിഠായിപ്പാത്രങ്ങളോടും 
പഴക്കുലകളോടും തീര്‍ത്ത കാരണം പെന്സിലുപോലിരുന്ന ഞാന്‍ കട 
പൊളിയുമ്പോഴേക്കും ഭൂമിഗോളം പോലെയായി.അവസാനത്തെ 
കുട്ടിയായാലുള്ള അവശതകള്‍ ഏറെയാണ്.മൂത്തവരുടെ ലൊട്ടുലൊടുക്കു 
സാധനങ്ങള്‍ പരമ്പരയായി നമുക്കു കൈമാറ്റം ചെയ്യപ്പെടും.ഒന്നും 
സ്വന്തമായുണ്ടാവില്ല, പിന്നെ എത്ര വലുതായാലും വീട്ടുകാരിങ്ങനേ പറയൂ
അവളു കുട്ടിയല്ലെ, എന്നിട്ടു 5 kg അരി തലയില്‍ വെച്ചു തരും, പൊടിപ്പിച്ചു
കൊണ്ടുവരാന്‍.മാനം കപ്പലു കേറുകയല്ലെ, ആരോട് പറയാന്‍. ഇങ്ങനേ 5 kg 
അരി തലയിലും വെച്ചു പോവുമ്പോഴാണ്, ക്ളാസ്സ് റ്റീച്ചറായ ബാബുമാഷെ 
കാണുക,അപ്പോള്‍ ഞാന്‍  ഇന്നസെന്‍റ്‌ ഗോഡ്ഫാദറില്‍  N.N. പിള്ളയെ
കാണുമ്പോള്‍ നോക്കുന്നതുപോലെ ഇയാളാരാ എന്ന മട്ടില്‍ ചാക്കും
തലയില്‍വെച്ച് ഒറ്റ പോക്കാണ്.

                        രണ്ടാം ക്ളാസ്സിലെ അരക്കൊല്ലപ്പരീക്ഷ കഴിഞ്ഞപ്പൊഴാണ്,
സാക്ഷരതായജ്ഞം എന്നപേരില്‍ ഞങ്ങളുടെ നാട്ടില്‍  സാക്ഷരത പ്രവര്‍ത്തനങ്ങള്‍ അലയടിക്കുന്നത്.സ്‌കൂളിന്‍റെ പടി കണ്ടിട്ടില്ലാത്ത
എന്‍റെ ഉമ്മക്കും സാക്ഷരതക്ളാസ്സിനു പോണമെന്നാഗ്രഹമുണ്ടായെങ്കിലും 
ഉമ്മയുടെ പ്രൌഡിയും ഗാംഭീര്യവും അതിനനുവദിച്ചില്ല. അതു മണത്തറിഞ്ഞ
 ഗഫൂര്‍ സാക്ഷരതബുക്ക് വീട്ടിലെത്തിച്ചു. പ്രൌഡിയും ഗാംഭീര്യവും കാരണം
സ്വന്തം പേരു പോലും മാറ്റിയ ആളാണ്‍ എന്‍റെ ഉമ്മ.ഉമ്മയെ കല്യാണം കഴിച്ചു 
കൊണ്ടു വന്നപ്പോള്‍ പരിചയപ്പെടാന്‍ വന്ന നാട്ടുകാരോട് ഉണ്ണീമ എന്ന പേര്‍ 
ഇഷ്ടമില്ലാത്തതു കാരണം ഉമ്മ വേറൊരു പേരു കെട്ടിയുണ്ടാക്കി പറഞ്ഞു കൊടുത്തു , മാളു(എത്ര പൊട്ട പേര്), അതോട് കൂടി ഉണ്ണീമ എന്ന പേര്‍ 
കാലയവനികക്കുള്ളില്‍ മറഞ്ഞു. പകരം മാളാത്തയും മാളുവും മാളുവുമ്മയു മൊക്കെയായി അതുമാറി.ബുക്ക് കിട്ടിയെങ്കിലും വീട്ടിലാരും ഉമ്മയെ പഠിപ്പിക്കാന്‍ മിനക്കെട്ടില്ല, അതുകൊണ്ട് ധീരതയോടെ ഞാനാ ദൌത്യം
ഏറ്റെടുത്തു.ഉമ്മ രാത്രി എട്ട് മണിയായാലേ പഠിക്കാന്‍ വരൂ, അപ്പൊഴേക്കും 
എനിക്കുറക്കം വരാന്‍ തുടങ്ങുമെങ്കിലും പഠിപ്പിക്കാനുള്ള വ്യഗ്രതമൂലം ഞാന്‍
പിടിച്ചുനില്‍ക്കും.പഠിപ്പിക്കല്‍ രാത്രി ഒമ്പതര വരെയെ ഉണ്ടാവൂ. ക്ലൈമക്സില്‍ നായകന്‍ മരിച്ചു വീഴുന്ന ദുഃഖസിനിമ പോലെ ഞാനപ്പോഴേക്കും വീണുറങ്ങിപ്പോകും.ഒരു കൊല്ലം  കൊണ്ട് ബുക്ക് മുഴുവന്‍ പഠിപ്പിച്ചു തീര്‍ന്നു.അപ്പോഴേക്കും ഞാന്‍ മൂന്നാം ക്ളാസ്സിലെത്തിയിരുന്നു.എന്നാപിന്നെ കുറച്ചു കണക്കു കൂടി പഠിപ്പിക്കാം എന്നു ഞാന്‍ ഉറച്ചു.അങ്ങനെ 20+10 ഇട്ടുകൊടുത്തു. ഉമ്മ പുഷ്പം പോലെ 30 എന്നെഴുതി.  ഞാന്‍ 20-10  എന്നെഴുതി, ദാ വന്നു ഉത്തരം 10. കുറച്ചു കൂടെ കടുപ്പത്തില്‍ ഇട്ടു കൊടുക്കാം, ഞാന്‍ പോയി സ്വന്തം ബുക്കെടുത്ത് 20-15 എന്ന റ്റീച്ചര്‍ തന്ന ഹോംവര്‍ക്ക് കൊടുത്തു, എന്നോടാ കളി, ശേഷം ഞാന്‍ ടീച്ചര്‍ പഠിപ്പിച്ച് പ്രകാരം ഒന്നു കടമെടുത്ത് കയ്യിലെ വിരലൊക്കെ എണ്ണി ചെയ്യാന്‍ തുടങ്ങി. ഇതിനിടക്ക് ഞാന്‍ ഉമ്മയുടെ സ്ളേറ്റിലേക്കൊന്നു പാളി നോക്കി, അതാ കിടക്കുന്നു പുല്ലു പോലെ അവിടെ ഉത്തരം 5. ഞാന്‍ തോറ്റു, ആയുധം വെച്ചു കീഴടങ്ങി, കണക്കു പഠിത്തം അതൊടെ അവസാനിച്ചു. കാരണം കടയിലിരുന്നു പുഷ്പംപോലെ മനക്കണക്കു കൂട്ടി പഠിച്ച ഉമ്മയെ കടമെടുത്ത് കുറക്കാന്‍ പഠിപ്പിക്കലൊക്കെ അസാധ്യമായിരുന്നു.അതുകൊണ്ട് പഠനം അവസാനിപ്പിക്കാന്‍ ധരണയായി.അവസാനമായി ഒപ്പിടാന്‍ പഠിക്കാം എന്നു ഉമ്മ പറഞ്ഞു. അതുവരെ ഉമ്മ thumb impression ആണിട്ടിരുന്നത്. ഞാന്‍ ഉമ്മക്ക് ഇ 
എന്ന അക്ഷരംപോലത്തെ ഒപ്പ് പഠിപ്പിച്ചു(എന്താണാവോ എനിക്കന്നങ്ങനെ 
തൊന്നിയത്, നാലാം ക്ളാസ്സിലാണല്ലോ English പഠിച്ചു തുടങ്ങുന്നത്, അതായിരിക്കാം മലയാള ഭാഷയില്‍ ഒപ്പിട്ടത്.). ആരും അതിലൊന്നും ഇടപെടാത്തതു കാരണം ആധാരങ്ങളടക്കം എല്ലാ രേഖകളിലും ഉമ്മ ഇ എന്ന ഒപ്പ് അഭിമാനപുരസ്കരം ഇട്ടുകൊടുത്തു.പരമേശ്വരന്‍ നായരുടെ കര്‍ശന നിര്‍ദേശപ്രകാരം അന്നുമുതല്‍ പേപ്പര്‍ വായന ശീലമാക്കിയതിനാല്‍ ആ അക്ഷരങള്‍ ഉമ്മ ഒരിക്കലും മറന്നില്ല.അക്കാലത്ത് ഏകദേശം50-60 വയസ്സുകാരനും മിതഭാഷിയും ഷര്‍ട്ട് ഒരിക്കലും ഇട്ടു കണ്ടിട്ടില്ലാത്തതുമായ  എന്‍റെ ആരാധനപുരുഷനായിരുന്നു പരമേശ്വരന്‍ നായര്‍.  പീടികയില്‍ കോണ്‍ഗ്രസ്സുകാരും മാര്‍കിസ്റ്റുകാരുമായുള്ള തല്ലില്‍  ന്യായമായ അഭിപ്രായങ്ങള്‍ പറഞ്ഞുകൊണ്ട് പരമേശ്വരന്‍ നായര്‍ തന്‍റെ 
വ്യക്തിപ്രഭ കാത്തുസൂക്ഷിച്ചു.ഞങ്ങള്‍ കുട്ടികളുടെയെല്ലാം തലമുടി     
വെട്ടിയിരുന്ന പരമേശ്വരന്‍ നായര്‍ മതപ്രസംഗം സ്ഥിരമായി കേള്‍ക്കാന്‍ വരും, സത്യത്തില്‍ വയളും കേള്‍ക്കാനെന്ന പേരില്‍ പള്ളിമുറ്റത്ത്ഒരു പുല്‍പായയും മറ്റുറക്കസാമഗ്രികളുമായെത്തി ഉസ്‌താദ് വായ തുറക്കുമ്പോഴേക്കും കൂര്‍ക്കം വലിച്ചുറങ്ങുന്ന ഞങ്ങളേക്കാള്‍ നല്ല ശ്രോതാവായിരുന്നു പരമേശ്വരന്‍ നായര്‍.വീട്ടിലെ ജനല്‍ച്ചില്‍ അബദ്ധത്തില്‍ പൊട്ടിയതിനു ഭാര്യ ആക്ഷേപിച്ചതു കാരണം  (എന്ന്‌ ജന്സംസാരം)ആത്മഹത്യ ചെയ്യുകയാണുണ്ടയത്. ആ അഭിമാനിക്ക് സഹിക്കാവുന്നതിലപ്പുറമായിര്ക്കാം കുടുംബത്തില്‍ നിന്നേറ്റ അപമാനം.

                    ആയിടക്കാണ്‍ ഞങ്ങളുടെ പശു പ്രസവിച്ചത്.ഉമ്മയുടെ 
അസാന്നിധ്യത്തില്‍ നടന്ന ആ സംഭവത്തിന്‍റെ കാര്‍മികര്‍ ഉപ്പയും ഞാനും 
സാബിറയും ആയിരുന്നു( ഉമ്മ വടക്കാന്‍ചേരിയിലുള്ള സ്വന്തം വീട്ടില്‍ 
പോയതാണ്.ആണ്ടിലൊരിക്കല്‍ മാത്രം നടക്കുന്ന കാര്യം. അന്നു തന്നെ
പശുവിനു പ്രസവിക്കാനും തോന്നി.).പശു പ്രസവിച്ചു കഴിഞ്ഞാല്‍ മറുപിള്ള 
പുറത്തു വരും, നാടന്‍ ഭാഷയില്‍ ചവര്‍ എന്നാണ്‍ പറയുക.പശു ഉടന്‍ 
തിരിഞ്ഞ് ചവര്‍ തിന്നുമെന്നും അങ്ങനെ തിന്നാല്‍ പാല്‍ കുറയുമെന്നാണ്‍ 
വിശ്വാസം (ഈ ലോകത്ത് ഏതെങ്കിലും പശു അങ്ങനെ തിന്നിട്ടുണ്ടോ ആവോ), 
അതിനുള്ള ഇട നമ്മള്‍ വരുത്തരുത്.ചവര്‍ ചാടിപ്പിടിച്ച് ഏതെങ്കിലും 
പാലമരത്തിലോ എരുക്ക് മരത്തിലോ തൂക്കണം. അങ്ങനെ 
ചാടിപ്പിടിക്കാനായി ഞാനും സാബിറയും ഉപ്പയും പശുവെ 
ഉറ്റുനോക്കിക്കോണ്ട് നില്‍പാണ്.ചവര്‍ വീണു, മമ്മൂട്ടിയെപ്പോലെ ഉപ്പ
ചാടിവീണ്‍ ചവര്‍ കൈക്കലാക്കി. അങ്ങനെ ചവര്‍ പാലമരത്തില്‍ തൂക്കാന്‍ 
വേണ്ടി ഉപ്പ യാത്രയായി. അക്കാലത്തൊന്നും ഞങ്ങളുടെ സമീപത്തുള്ള 
ക്ഷേത്രവളപ്പ് മതില്‍ കെട്ടിത്തിരിച്ചിരുന്നില്ല, എല്ലാ മതസ്ഥരും  ക്ഷേത്രവളപ്പിലൂടെ നടക്കുമായിരുന്നു. ക്ഷേത്രവളപ്പില്‍ കൂടാതെ ക്ഷേത്രത്തിന്‍റെ ഉള്ളിലും പാലമരമുണ്ട്.( ആ അമ്പലത്തില്‍ മാത്രമേ ഞാനങ്ങനെ കണ്ടിട്ടുള്ളൂ, അതെങ്ങനേ എനിക്കറിയാമെന്നു ചോദിച്ചാല്‍ ഞാന്‍ കൂട്ടുകാരുടെ കൂടെ ഇഷ്ടം പോലെ അമ്പലത്തില്‍ കയറിയിട്ടുണ്ട്.). സാധാരണ ഉമ്മ ചവര്‍ തൂക്കാറുള്ള പാലമരവും എരുക്കുമരവും എത്തണമെങ്കില്‍  കുറേ നടക്കണം.അത്രയൊന്നും നടക്കാന്‍ അധ്വാനിയായ ഉപ്പ മിനക്കെട്ടില്ല, ക്ഷേത്രവളപ്പിലെ പാലയില്‍ എന്‍റെ സ്വന്തം ഉപ്പ ചവര്‍ തൂക്കി.ആ പാലയില്‍ എന്നും വിളക്കൊന്നും കത്തിക്കില്ലെങ്കിലും പൂരത്തിന്‍റെ സമയത്ത് കത്തിക്കാറുണ്ട്. ഈ സംഭവതിനു ഒരു ദ്റുക്സാക്ഷിയുണ്ടായി, eye witness, അമ്മൂട്ടിഅമ്മ. പിറ്റേദിവസം മിസൈല്‍ കണക്ക് അമ്മൂട്ടിഅമ്മ ഉമ്മയെകാണാന്‍ വീട്ടിലേക്ക് പാഞ്ഞു വന്നു, സിദ്ധി എന്താണ്‍ ചെയ്തത്, ഞാനെന്‍റെ കണ്ണുകൊണ്ടു കണ്ടതാ, എന്നും പറഞ്ഞ് അമ്മൂട്ടിഅമ്മ ഉറഞ്ഞ്തുള്ളി, ഉമ്മ കഥ കേട്ട് ഞെട്ടിപ്പോയി, ഇനി എന്തു ചെയ്യും, ഉമ്മ നിസ്സഹായയായി, അമ്മൂട്ടിഅമ്മ താനത്‌ ആരും കാണാതെ എടുത്തുകളഞെന്നും പറഞ്ഞ് ഉമ്മയെ ആശ്വസിപ്പിച്ചു, ശേഷം പരിഹാരകര്‍മ്മം ചെയ്യാനുള്ള പൈസയുമായി ആ സാത്വിക യാത്രയായി.ഇന്നാണെങ്കില്‍ ഒരു നാടു കത്തുമായിരുന്നു അതിന്‍റെ പേരില്‍.

Thursday, March 13, 2014

ഡ്രൈവിംഗ് ടെസ്റ്റ്

                   റാലി സൈക്കിള്‍ ഓടിക്കാന്‍ അറിയാത്തതിലുള്ള ഉപ്പയുടെ നിരന്തരമായ പരിഹാസം ചെറുപ്പം മുതല്‍ കേള്‍ക്കുന്നതുകൊണ്ടോ എന്തോ ഡ്രൈവിങ് അറിയുന്നവരോട് എനിക്ക് ആരാധനയായിരുന്നു. ഒരീച്ച പോലും പോകാത്ത
ഞങ്ങളുടെ നാട്ടിലെ പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ അവിടത്തെ ഏക ബസായ MR Service ഡ്രൈവര്‍ സുര പറത്തും, അതും നോക്കിക്കൊണ്ട് നിര്‍നിമ്മേഷയായി ഞാന്‍
ഡ്രൈവറുടെ സീറ്റിനു പിറകില്‍ തൂങ്ങി നില്ക്കും.(Students ഇരിക്കരുത് എന്ന
അലിഖിത നിയമവും പാലിച്ച്). ഞങ്ങളുടെ നാട്ടിലെ
ഡ്രൈവര്‍മാരെല്ലാം സാധുക്കളും പാവങ്ങളുമായിരുന്നു.ആ തൂങ്ങി നില്പ്പിനിടയില്‍ എനിക്ക് പല സംശയങ്ങളും വരും.ചില ഇടുക്കു വഴികളിലൂടെ ബസ്സ് ഒരിക്കലും പോകില്ലെന്നുറപ്പിക്കും, പക്ഷെ ബസ് easy ആയി കേറിപ്പോകും, ഈ സമയങ്ങളിലെല്ലാം ഞാന്‍ സുരയെ അഭിമാനപുരസ്കരം നോക്കും. എന്‍റെ ഈ കാഴ്ചപ്രശ്നം പോലെ തന്നെ ഉള്ള മറ്റൊരു പ്രശ്നമായിരുന്നു, Left Rightപ്രശ്നം. ചോറുണ്ണുന്ന കയ്യേത് എന്ന് ചിന്തിച്ചാലല്ലാതെ എനിക്ക് റൈറ്റൊ ലെഫ്‌റ്റോ പറയാന്‍ കഴിയില്ല. ഇങ്ങനെ ചിന്തിക്കുന്ന സന്ദര്‍ഭങ്ങളിലൊക്കെ ഞാന്‍ ചെറുപ്പത്തില്‍ ഈ technique പഠിപ്പിച്ചു തന്ന ജാനകി റ്റീച്ചറെ പ്രാകും.ഈ പ്രശ്നം കാരണം ആരെങ്കിലും വഴിചോദിച്ചാല്‍ ഞാന്‍ തെറ്റിച്ചേ പറഞ്ഞുകൊടുക്കൂ, ഓട്ടോയിലൊക്കെ പോകുമ്പോള്‍ ഞാന്‍ സ്റ്റൈലില്‍ ഓട്ടോക്കാരനോട് ആജ്ഞാപിക്കും, ഇനി റൈറ്റിലേക്ക് പോട്ടെ എന്നൊക്കെ(ലെഫ്റ്റിലേക്ക് പോട്ടെ എന്നാണ്‍ സാരാംശം) അപ്പോള്‍ അയാളെന്നെ ഒരു നോട്ടം നോക്കാനുണ്ട്, ഇതേത് വട്ടത്തിയാണ്‍ എന്ന മട്ടില്‍.

     അങ്ങനെ ജോലി കിട്ടിയ സമയം. എല്ലാ അല്ലലും അലട്ടലും തീര്‍ന്നിരിക്കുന്നു, പോരാത്തതിനു പഠിക്കുക എന്ന മാരണവും ചെയ്യേണ്ടതില്ല, ഡ്രൈവിംഗ് പഠിക്കുക തന്നെ, ഞാന്‍ തനൂജമാഠത്തെയും കൂട്ടി പഠിക്കാന്‍ പുറപ്പെട്ടു.ദക്ഷിണയും വെച്ച് ഞാന്‍ ബിനുസാറിന്‍റെ കീഴില്‍ പഠനം തുടങ്ങി.ക്ഷമാശീലനായ പാവം പിടിച്ച മനുഷ്യന്‍.ആദ്യമൊക്കെ സാര്‍ ക്ടാവേ Right ഒടിക്കൂ എന്നു പറഞ്ഞാല്‍ ഞാന്‍ ചോറുണ്ണുന്നതു ഏതുകൈ എന്നു ചിന്തിക്കാന്‍ തുടങ്ങും.അപ്പോഴേക്കും സമയം തീര്‍ന്നു കാണും.പിന്നെ പിന്നെ സര്‍ Right ഒടിക്കു എന്നു ഗര്‍ജിക്കാന്‍ തുടങ്ങി.ഗര്‍ജനം കാരണം ഏതുകൈ എന്നു ഏകാഗ്രതയോടെ ചിന്തിക്കാന്‍ പറ്റില്ല.അപ്പൊ ഞാന്‍ ഏതെങ്കിലുമൊക്കെ ഒടിച്ചുകൊടുക്കും, എന്നെ പഠിപ്പിക്കാന്‍ തുടങ്ങിയതോടെ സര്‍ ദുര്‍വാസാവായി മാറി.പിന്നെ കാറില്‍ സ്റ്റിയരിംഗ് ഒഴിച്ച് എല്ലാം double ആയ കാരണം അപകടങ്ങളൊന്നും ഉണ്ടായില്ല.തിയറിയില്‍ എന്നെ കടത്തി വെട്ടാന്‍ആരുമുണ്ടായിരുന്നില്ല.ക്ലച്ച് അമര്‍ത്തിയേ ഗിയര്‍ മാറാവൂ എന്നൊക്കെ ഏതൊറക്കത്തില്‍ ചോദിച്ചാലും ഞാന്‍ പറയുമെങ്കിലും പ്രാക്റ്റിക്കലില്‍ ഞാനൊരു പരാജയമായിരുന്നു. H എത്തിയപ്പോഴേക്കും എന്നെ ചീത്ത പറഞ്ഞ് സാറും കേട്ട് കേട്ട് ഞാനും തളര്‍ന്നു.അങ്ങനെ ഒരു ദിവസം എന്‍റെ പ്രകടനം കണ്ട് സാറിന്‍റെ സമനില തന്നെ തെറ്റി, ഹെന്ത് ചണ്‍ഠീഖടും കൂത്താട്ടുകുളത്തും പോയി വന്ന ഞാന്‍, ആ എന്നെയാണ്, ഞാന്‍ ഉടന്‍ എന്‍റെ സഹോദരി സാബിറയെ phone വിളിച്ചു(അവളുടെ കണ്ണില്‍ ലോകത്തേറ്റവും ബുദ്ധിയുള്ളവളും കഴിവുള്ളവളും  ഞാനാണ്). വിവരങ്ങളൊക്കെ കേട്ട് അവള്‍ ഞെട്ടിപ്പോയി, ഒന്നുനും കൊള്ളാത്ത കാര്‍ എനിക്ക്കോടിക്കനറിയില്ല, ഞാന്‍ ഒരു ബിനുസാറിന്‍റെ ചീത്തയും കേട്ടിരിപ്പാണെന്ന്.അവള്‍ കലി തുള്ളി, ആരാണ്‍ ഈ ബിനുസാര്‍, അയാള്‍ പോയി പണി നോക്കട്ടെ, ഇത്രയൊക്കെ പരീക്ഷ ജയിച്ചില്ലേ, ഇനി ഇപ്പൊ ഒരു മണ്ടക്കാര്‍ ഓടിക്കനറിയില്ലെങ്കില്‍ ഒരു കുന്തവുമില്ല.ആഹ്ഹാ.ഞാന്‍ സമാധാനത്തോടെ phone വെച്ചു.പക്ഷെ അടുത്ത ദിവസമായപ്പോഴേക്കും എന്‍റെ മനസ്സു മാറി. വീണ്ടും ക്ലാസിനു പോയിത്തുടങ്ങി. ഒരുവിധം ഞാന്‍ H പഠിച്ചെടുത്തു.എന്‍റെ കഴിവില്‍ നല്ല വിശ്വാസമുള്ളതു കൊണ്ട് സ്റ്റിയറിംഗ് ഒരിക്കലും സാര്‍ എനിക്കൊറ്റക്കു തന്നിരുന്നില്ല.

                     അങ്ങനെ മര്‍മ്മപ്രധാനമായ ആ ദിവസം വന്നെത്തി, ഡ്രൈവിംഗ് ടെസ്റ്റ്.ബീവറേജസ്സിലെ ക്യൂ പോലെ ഏതാണ്ട് ഐക്യത്തോടെയും പരസ്പരസ്നേഹത്തോടെയും നില്‍ക്കുന്ന മറ്റൊരു സ്ഥലമാണ്‍ ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്ന സ്ഥലവും.ഓരോരുത്തര്‍ H എടുക്കുന്നത് പെരുമ്പറ കൊട്ടുന്ന ഹ്രുദയത്തോടെയാണ്‍ നമ്മള്‍നോക്കി നില്ക്കുക.അവസാനം എന്‍റെ സമയം എത്തി.ആളുകളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് ഞാന്‍ H എടുത്തുകൊണ്ടിരിക്കുകയാണ്.ഇടക്ക് സാറിന്‍റെ മുഖം കണ്ണാടിയില്‍കൂടി കാണാം.ഞാനെന്തൊക്കെയാണാവോ കാട്ടികൂട്ടാന്‍ പോകുന്നത് എന്നോര്‍ത്തു ഞെട്ടിക്കൊണ്ട് സാര്‍ ഭൂമിയിലേക്കും നോക്ക്ക്കി നിപ്പാണ്.കൂടെ തനൂജ മാഠവും.കമ്പികളൊന്നും തട്ടി മറിച്ചിടാതെ വിജയകരമായി ഞാന്‍ അവസാനലാപ്പെത്തി.സ്വല്‍പ്പം ചെരിഞ്ഞാണ്‍ എന്‍റെ വണ്ടി നിക്കുന്നത്, ഇനി ഒരുവട്ടം പിന്നിലേക്ക് കൂടി വണ്ടി എടുത്ത് തുടങ്ങിയിടത്തു തന്നെ എത്തിച്ചാല്‍ H പൂര്‍ത്തിയായി.ഞാന്‍ കണ്ണാടിയിലൂടെ വണ്ടി ഓഫ്ഫാകാതെ സാറിനെ നോക്കി, സാര്‍ ആശ്വാസത്തോടെ സ്വല്പം ലെഫ്റ്റ് ഒടിക്കണം എന്നു vehicle Inspector കാണാതെ എന്നോട് ആംഗ്യം കാണിച്ചു(വണ്ടി സ്റ്റഡി അക്കാന്‍ വേണ്ടി).ഒട്ടും താമസിച്ചില്ല,സ്വല്പം റൈറ്റ് ഒടിച്ചുകൊണ്ട് പോരേ എന്ന മട്ടില്‍ സാറിനെ നോക്കിയതും സാര്‍ പഴയ ദുര്‍വാസാവായി മാറി.അങ്ങനെ ഒന്നുകൂടി ചെരിഞ്ഞ് കമ്പി മുട്ടി മുട്ടിയില്ല എന്ന മട്ടില്‍ ഞാന്‍ പൂര്‍ത്തിയാക്കി. എല്ലാവരും ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടു.

                          റോഡിനു യോഗ്യത നേടിയ ഞാനും തനൂജമാഠവും സാറിന്‍റെ മറ്റു രണ്ടു studentsനു ഒപ്പം കാറില്‍ കയറി ഇരുന്നു.Vehicle Inspector വന്നെത്തി.ആദ്യം ഓടിച്ചത് 18 വയസ്സു മാത്രം പ്രായമായ എന്നല്‍ നല്ലവണ്ണം ഓടിക്കാനറിയുന്ന ഒരു കുട്ടിയെക്കൊണ്ടായിരുന്നു.അതിന്‍റെ പ്റായക്കുറവു നിമിത്തം Vehicle Inspector ന്‍റെ ഞെട്ടിക്കലില്‍ അതു കുറച്ച് ഞെട്ടിയതൊഴിച്ചാല്‍ വളരെ നന്നായി തന്നെ റോഡ് പൂര്‍ത്തിയാക്കി.പിന്നെ തനൂജ മാഠമായിരുന്നു. മാഠവും അസ്സലായിതന്നെ റോഡ് ചെയ്തു.അടുത്തത് എന്‍റെ ഊഴമാണ്.ഇയാള്‍ ഞെട്ടിച്ചാലൊന്നും ഞാന്‍ ഞെട്ടാന്‍ പോകുന്നില്ല എന്നു മനസ്സിലുറപ്പിച്ചുകൊണ്ട് ഞാന്‍ ഡ്രൈവിംഗ് സീറ്റിലിരുന്നു(ടെസ്റ്റ് കഴിഞ്ഞപ്പോള്‍ ഞെട്ടിയത് ഇന്‍സ്പെക്റ്ററായിരുന്നു എന്നു മാത്രം). ആദ്യമായി സ്റ്റിയറിംഗ് ഒറ്റക്ക് കൈകാര്യം ചെയ്യാന്‍ പോവുകയാണ്.വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. നമുക്ക് എല്ലാ ഗിയറുകളൂം അറിയാം എന്നാ കാര്യം എത്രയും വേഗത്തില്‍ വെഹികള്‍ ഇന്‍സ്പെക്റ്ററെ ബോധ്യപ്പെടുത്തണം എന്ന സാറിന്‍റെ ആപ്തവാക്യം ഞാനോര്‍ത്തു. സ്റ്റാര്‍ട്ട് ചെയ്ത് ഒരു സെക്കന്‍റു കഴിഞ്ഞപ്പൊ തന്നെ ഞാന്‍ രണ്ടാമത്തെ ഗിയറും ഇട്ടു. വണ്ടി പറക്കാന്‍ തുടങ്ങി, സ്റ്റിയറിംഗൊക്കെ പാളിപ്പോകുന്നു. Left ഒടിക്കു Right ഒടിക്കു എന്നൊക്കെ Vehicle Inspector പറയുന്നുണ്ട് അതിനനുസരിച്ച് ഞാന്‍ എല്ലാം opposite ഒടിക്കുന്നുണ്ട്. . അത്യാവശ്യം traffic ഉള്ള റോഡിലാണ്‍ ടെസ്റ്റ്, ആളുകള്‍ മൂക്കത്തു വിരലും വെച്ച് വളഞ്ഞും പുളഞ്ഞും പോകുന്ന എന്‍റെ വണ്ടി  നോക്കി നില്ക്കുകയാണ്. ബ്രേക്ക് ചവിട്ടാന്‍ vehicle inspector ഗര്‍ജിച്ചു, അതനുസരിച്ഛ് ഞാന്‍ ആഞ്ഞു ചവിട്ടി, പക്ഷേ ആക്സിലറേറ്ററാണെന്നു മാത്രം.അതിനിടക്ക് വണ്ടി ഒരു പെട്ടി ഓട്ടോയെ മുട്ടാന്‍ പോയി.മുട്ടി മുട്ടിയില്ല, എന്നെ തട്ടി മറിച്ചിട്ട് vehicle inspector  സ്റ്റിയറംഗ് കൈക്കലാക്കി. വണ്ടി ഓഫ് ചെയ്തു.കടക്കു പുറത്ത് എന്ന ഒറ്റ അലര്‍ച്ച.ഇന്‍സ്പെക്റ്റര്‍ എന്നെ കൈ വെക്കുന്നതിനു മുമ്പ് ഞാന്‍ ഓടി കാറില്‍ നിന്നും ഇറങ്ങി.

Tuesday, February 18, 2014

ഒരു ആശുപത്രിവാസത്തിന്‍റെ ഓര്‍മ്മ

ക്ഷമ അടുത്തുകൂടെ പോകാത്ത ഞാന്‍ പ്രാക്റ്റിക്കല്‍ ക്ളാസ്സുകളില്‍ ഒരു പരാജയമായിരുന്നു.എന്തിനീ മാര ണങ്ങള്‍ എന്‍റെ കയ്യു തന്നെ ധാരാളം എന്നു ചിന്തിച്ചിരുന്ന ഞാന്‍  കത്രിക ഒഴിച്ച് Dissection boxലെ ഒറ്റ റ്റൂളും ഉപയോഗിച്ചിരുന്നില്ല.തവളയുടെ മസ്തിഷ്കം ചെയ്യാന്‍ വേണ്ടി തവളത്തല തരും.അതിന്‍റെ വായിലൂടെ തള്ള വിരലിട്ട്, ഞാന്‍ ഒറ്റ ചീന്തു ചീന്തും.പിന്നെ കത്രികയെടുത്തു വെട്ടും, എന്നിട്ട് സ്ളൈഡിലേക്ക് ഒരു കൊട്ടാണ്.ചില പൊട്ടും പൊടിയും താഴെ വീഴും. അത്ര തന്നെ, അങ്ങനെ പരീക്ഷക്ക് ഈ തവളത്തല ഒരു ഐറ്റമായി വന്നു. ഒരു തലയേ ഒരു വിദ്യാര്‍ത്ഥിക്ക് കൊടുക്കാന്‍ പറ്റൂ. ഞാന്‍ ഒരു തല ചെയ്യും, കുറച്ചു പൊട്ടും പൊടിയും കിട്ടും,  മേജര്‍ഓപ്പറേഷന്‍ ചെയ്യുന്ന ഡോക്ടര്‍ സിസ്റ്ററിന്‍റെ നേക്ക് കൈ നീട്ടുന്നത് പോലെ ്‌ ഞാന്‍അറ്റെന്‍ഡര്‍മാരുടെ നേര്‍ക്ക് കൈനീട്ടും.എക്സാമിനര്‍ കാണാതെ ആ പാവങ്ങള്‍ എനിക്ക് ആറു തല തന്നു, എന്തു കാര്യം.ബോട്ടണി പുസ്തകം ഇപ്പൊ എന്‍റെ കയ്യില്‍ കിട്ടിയാല്‍ പോലും ഞാനതെടുത്ത് അടുപ്പിലിടും.അത്ര ഇഷ്റ്റമാണ്. കൂട്ടാന്‍ കഷ്ണംനുറുക്കുന്നതു പോലത്തെ എന്‍റെ സ്ളൈഡുകള്‍ മൈക്രോസ്കോപ്പിലൂടെ കണ്ട് സര്‍ എന്നെ തുറിച്ചു നോക്കും, ഞാന്‍ കാണാത്ത എന്തു കുന്തമാണാവോ സര്‍ അതില്‍ കണ്ടു പിടിച്ചത് എന്ന മട്ടില്‍ ഞാനും ഏന്തി വലിഞ്ഞു നോക്കും , അപ്പൊ കാണാം എന്‍റെ സ്ലൈഡങ്ങനെ ലെന്‍സും മുട്ടി വണ്ണത്തില്‍ഇരിക്കുന്നത്‌.കോളെജിന്‍റെ അന്നോളമുള്ള ചരിത്രത്തില്‍ ഏറ്റവും കുറവു മാര്‍ക്ക് പ്രാക്റ്റിക്കലിനു കരസ്ഥമാക്കി ഞാനൊരു റെക്കോഡുമിട്ടു.

                        ഒടുക്കം പ്രമാദമായ എന്‍റെFinal Year പരീക്ഷ വന്നു.പരീക്ഷക്കിനി വെറും 26 ദിവസങ്ങള്‍ മാത്രം. അത്രയും കാലംറെക്കോര്‍ഡ് വരക്കല്‍ മാത്രമെ ഞാന്‍ ചെയ്തിരുന്നുള്ളൂ, പിന്നെ നോവല്‍ വായനയും. Lunch റ്റൈമിലൊക്കെ ഞാന്‍ ലൈബ്രറിയിലേക്കോടും, അവിടെ വൈക്കം മുഹമ്മദ് ബഷീറിന്‍റെ സമ്പൂര്‍ണ്ണ ക്രുതികള്‍ റഫറന്‍സ് ബുക്ക്‌ പോലെ വെച്ചുകാണും,  issue ചെയ്യില്ല.അത് വായിച്ച് കിക്കിടി കിടി കിടി എന്നു ഞാന്‍ ചിരിക്കും, എത്ര അടക്കിപ്പിടിച്ചാലും പുറത്തേക്ക് തെറിക്കുന്ന ഈ ചിരി കേട്ട് ബുദ്ധിജീവികള്‍ എന്നെ പകയോടു കൂടി നോക്കും. അങ്ങനെ ഉല്ലാസ പൂര്‍ണ്ണമായ (ബഷീറിന്‍റെ ഭാഷയില്‍ സുന്ദരവും സുരഭിലവുമായ ) എന്‍റെ ആ ജീവിതത്തെ ഞെട്ടിച്ചു കൊണ്ടാണ്പരീക്ഷ കടന്നു വരുന്നത്.improve ചെയ്യേണ്ട ഒറ്റക്കുറവേ ഉള്ളൂ, കൊട്ടക്കണക്കിന്‍ മാര്‍ക്ക് കിട്ടും എന്ന ധാരണയില്‍ തോറ്റതും തോല്‍ക്കാത്തതും ഇനി എഴുതാനുള്ളതും പ്രാക്റ്റിക്കലും അടക്കം 24 പരീക്ഷകള്‍ ഞാന്‍ എഴുതാന്‍ തീരുമാനിച്ചു.തീരുമാനമെടുത്ത അന്നു തന്നെ ഞാന്‍ വീട്ടില്‍ പോയി ഉച്ചത്തിലൊന്നു അലറിക്കരഞ്ഞു, അതെന്തിനാണെന്നു വെച്ചാല്‍ എന്‍റെ പരീക്ഷകളുടെ ഗൌരവം അവര്‍ മനസ്സിലാക്കാന്‍ വേണ്ടിയാണ്.ഉമ്മ ഓടിവന്നു, 24 ദിവസവും എനിക്കു വേണ്ടി ഓതേണ്ട ചുമതല ഏറ്റെടുത്തു. ആദ്യപടിയായി ഞാന്‍ syllabus എടുത്തു വായിച്ചു നോക്കി ഞെട്ടല്‍ രേഖപ്പെടുത്തി.ചില വിഷയങ്ങളുടെ പേരു പോലും ഞാനന്നാണ്‍ കണ്ടത്.ഒട്ടും സമയം കളയാതെ ഞാന്‍ സ്റ്റോറിലേക്കോടി, ബുക്ക് വാങ്ങിക്കാന്‍.പരീക്ഷ മൂട്ടില്‍ വന്നപ്പൊ ബുക്ക് വാങ്ങിക്കൊണ്ടു പോണ മാക്രി എന്ന മട്ടില്‍ സ്റ്റോറുകാരന്‍ എന്നെ അവ്ജ്ഞയോടെ നോക്കി.വീട്ടില്‍ ഞാന്‍  ആരും സംസാരിച്ചു പോകരുത് എന്ന നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.ശബ്ദം കേട്ടാല്‍ പഠിക്കാന്‍ പറ്റുന്നില്ലെന്ന് പറഞ്ഞ്.ഉമ്മ ഒക്കെ എന്നെ പേടിച്ച് മിണ്ടാതെ നടക്കുകയാണ്.വല്ലതും മിണ്ടിയാല്‍ ഞാനപ്പൊ കരയും.2 ദിവസം കഴിഞ്ഞതും എനിക്ക് irritable bowel syndrome   എന്ന modern disease  പിടിപെട്ടു.മലയാളത്തില്‍ പേടിച്ചുതൂറല്‍, എപ്പഴും ഞാന്‍ കക്കൂസിലായിരിക്കും, വേറെ ആര്‍ക്കും അവസരം കൊടുക്കില്ല.ഒരു 20 ദിവസം കഴിഞ്ഞതും ഞാന്‍ ഉറക്കം കുറച്ചു, എന്നു വെച്ചാല്‍ ആരു പറഞ്ഞാലും ഞാന്‍ കിടക്കയില്‍ കിടക്കില്ല, ചാരു കസേരയില്‍ ഇരിക്കുകയേ ഉള്ളൂ, എന്നിട്ട് രാത്രി ഉറങ്ങേണ്ടുന്നതിനു പകരം രാത്രിയും പകലും ഇരുന്നുറങ്ങും.ഇടക്കു കണ്ണു തുറക്കുമ്പോള്‍ കാണാം ഉമ്മ എന്‍റെ മുന്നില്‍ മൂക്കത്ത് വിരലും വെച്ച് നിക്കുന്നത്.അപ്പൊ ഞാന്‍ എഴുന്നേറ്റിട്ട് 2 മിനിറ്റൊന്നു വിശ്രമിക്കട്ടെ എന്നു പറഞ്ഞ് കട്ടിലില്‍ കിടക്കും.അങ്ങനെ പരീക്ഷ ആരംഭിച്ചു. irritable bowel syndrome അതിന്‍റെ പാരമ്യത്തിലുമെത്തി.ഭക്ഷണപദാര്‍ഥങ്ങളൊക്കെ ഞാന്‍ നിന്നേ കഴിക്കൂ, ഉമ്മ അതൊക്കെ ഒരു താലം പോലെ പിടിച്ച് മുന്നില്‍ നിന്നോളണം(നിന്ന് നിന്ന് ഉമ്മയുടെ കാലു കുഴയും).അപ്പോള്‍ എന്‍റെ സഹോദരി പുച്‌ഛത്തോടെ എന്നെ നോക്കിയിട്ട് പറയും, ഇത്രയൊക്കെ തിന്നണമെങ്കില്‍ ഇരുന്നു തിന്നുകൂടെ എന്ന്.


                        അങ്ങനെ പരീക്ഷകളൊക്കെ കഴിഞ്ഞു.ഇനി practicals  മാത്രമേ ഉള്ളൂ.പടച്ചവനേ   ഇനി എന്നെക്കൊണ്ട് ബുക്ക് എന്നു പറഞ്ഞ സാധനം കൈ കൊണ്ട് തൊടാനുള്ള ഇട വരുത്തരുതെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ത്ഥിച്ചു കൊണ്ട് ഞാന്‍ നേരത്തെ ഉറങ്ങാന്‍ കിടന്നു.ഭയങ്കര ചൂടുള്ള ഒരു വേനല്‍ക്കാലമായിരുന്നു അത്.ഉമ്മ കട്ടിലില്‍ കിടക്കുന്നു. ഞാനും സാബിറയുംചൂടു കാരണം കട്ടിലുപേക്ഷിച്ച് തറയില്‍ കിടക്കുകയാണ്.എന്നിട്ടും ചൂടെടുക്കുന്നു.ഞാന്‍ കിടക്കുന്ന പായയില്‍ നിന്ന് എന്‍റെ രണ്ട് കാലും തറയിലേക്കെടുത്തു വെച്ചു.സുഘസുഷുപ്തിയിലേക്ക് സമാധാനത്തോടെ വീഴുകയാണ്.അപ്പോള്‍ എന്തോ ഒന്ന് മുകളില്‍ നിന്ന് താഴെക്കു വീണു(ഞങ്ങള്‍ കിടക്കുന്നതു പഴയമോഡല്‍ ഓടുവീടിന്‍റെ കോണിറൂമിലാണ്).അതെന്താണ്‍ വീണത് എന്നു പറഞ്ഞുകൊണ്ട് ഉമ്മയും കൂതറ സാബിറയും എന്‍റെ ഉറക്കം കെടുത്തുകയാണ്.അനുസരണത്തിനു പേരുകേട്ട സാബിറ എഴുന്നേറ്റ് അവളുടെ ഭാഗം മാത്രം പരിശോധിച്ച് എന്‍റെ ഭാഗത്താണു സാധനം വീണിരിക്കുന്നതെന്നു ഒരു റിപ്പോര്‍ട്ടും കൊടുത്തു.ഉടന്‍ ഉമ്മ എന്‍റെ മെക്കിട്ട് കേറാന്‍ തുടങ്ങി, അതു വല്ല എലിയോ പല്ലിയോ ആയിരിക്കുമ്, ഒന്നും കാണാനില്ലെന്നും പറഞ്ഞുകൊണ്ട് ദ്രോഹി സാബിറയെയും ശപിച്ച് ഉറങ്ങാന്‍ തുടങ്ങി.കുറച്ചു കഴിഞ്ഞതും എന്‍റെ കാലില്‍ പതുക്കെ എന്തോ നക്കുന്നതു പോലെ അനുഭവപ്പെട്ടു.ഞാന്‍ കുലുങ്ങിയില്ല.കുറച്ചു കൂടി കഴിഞപ്പോ ന്കാലില്‍ നിന്നും രക്തമൊഴുകുന്നതായി തോന്നി, നശിച്ച എലി, അപ്പുറത്ത് ആ സാബിറയുടെ കാലുണ്ടായിട്ടും എന്‍റെ കാലില്‍ തന്നെ കടിച്ചു എന്നു പ്രാകിക്കൊണ്ട് ഞാന്‍ ഉറക്കം തുടര്‍ന്നു.ഭാഗ്യത്തിന്‍ കുറച്ചു കൂടികഴിഞ്ഞപ്പോ ബാത്റൂമില്‍ പോകാന്‍ തോന്നിയ കാരണം മനസ്സില്ലാ മനസ്സോടെ ഞാന്‍ എഴുന്നേറ്റു. കാലില്‍ നിന്നും അപ്പോഴും രക്തം പോകുന്നുണ്ടായിരുന്നു.കാല്‍ കഴുകിക്കഴിഞപ്പോ എനിക്കു വെള്ളം കുടിക്കാന്‍ തോന്നി,ആകെ ഉറക്കപ്പിച്ച്, അതൊ തലചുറ്റലോ ഒന്നും മനസ്സിലാവാതെ ഞാന്‍ അടുക്കളയില്‍ നിന്നും തിരിച്ച് നടന്നു, വെള്ളം കുടിച്ചില്ല. ഇടനാഴിയിലെത്തിയപ്പോള്‍ ഞാന്‍ തലചുറ്റി വീണു.വീഴുന്നതിനിടക്ക് എന്‍റെ തല ശക്തിയായി ചുമരിലിടിച്ചു.ആ ആഘാതത്തില്‍ എന്‍റെ ഉറക്കമൊക്കെ പമ്പ കടന്നു. സാമാന്യ ബുദ്ധി ഒട്ടുമില്ലാത്ത എനിക്ക് അന്നാദ്യമായി ഒരു തിരിച്ചറിവുണ്ടായി, എന്നെ കടിച്ചത് എലിയല്ല, പാമ്പാണ്.


                                 ആ തിരിച്ചറിവില്‍ ഞാന്‍ പകച്ചിരുന്നു, ഒരു നിമിഷം എന്‍റെ മനസ്സിലൂടെ സുജയുടെയും ശ്രീമതിയുടെയും മുഖങ്ങള്‍ കടന്നുപോയി.( നാലാം ക്ളാസ്സില്‍ പഠിക്കുമ്പോഴാണ്‍ എന്‍റെ സഹപാഠി സുജ പാമ്പു കടിച്ച് മരിക്കുന്നത്,ഞങ്ങളുടെ കടയില്‍ നിന്ന് രാത്രി സമയത്ത് സാധനം വാങ്ങിപ്പോയ സുജയെ പാടവരമ്പത്ത് വെച്ച് എട്ടടിമൂര്‍ഖന്‍ കടിക്കുകയായിരുന്നു.പേടിച്ച് സുജ വരമ്പത്ത് കൂടെ അങ്ങോട്ടും ഇങ്ങോട്ടും ഓടി, ആ ഓട്ടത്തിനിടക്ക് സുജ വീണ്ടും പാമ്പിനെചവിട്ടി, പാമ്പ് ഒന്നില്‍കൂടുതല്‍ തവണ കുട്ടിയെ കടിച്ചു, ആശുപത്രിയിലെത്തുന്നതിനു മുമ്പെ സുജ മരിച്ചു. ആശുപത്രിയില്‍ കൊണ്ടുപോവാനായി കയ്യിലെടുത്ത അയല്‍വാസി ഉപ്പുക്കയോട് സുജ ഇങ്ങനെ ചോദിച്ചത്രെ ഉപ്പുക്ക ഞാന്‍ മരിക്കുമോന്ന്.ശ്രീമതിയെ പാമ്പു കടിക്കുന്നത് ഏഴില്‍ പഠിക്കുമ്പോഴാണ്.അതും രാത്രിയിലായിരുന്നു, ഉറങ്ങുന്ന സമയത്ത്.പാവപ്പെട്ടവരായ അവര്‍ എലിയാണെന്നു കരുതി വീണ്ടും ഉറങ്ങി, പുലരാറായപ്പോള്‍ ശ്രീമതി നാവിറങ്ങിപ്പോകുന്ന പോലെ വെള്ളം വേണമെന്നു പറഞ്ഞ് അമ്മയെ ഉണര്‍ത്തി, ആശുപത്രിയിലെത്തിച്ചെങ്കിലും അച്ഛനില്ലാത്ത ശ്രീമതി മരിച്ചുപോയി)..ഭിത്തിയോട് ചേര്‍ന്നിരുന്നുകൊണ്ട് ഞാന്‍ പൊട്ടിക്കരഞ്ഞു.അപ്പൊഴാണ്‍ ഞാന്‍ മനസ്സിലാകിയത്, എന്തൊരു മണ്ടന്‍ ജീവിതമാണ്‍ ഞാന്‍ നയിച്ചതെന്ന്. കുശുമ്പും ദുരഭിമാനങളും ദേഷ്യവും ജയ പരാജയങ്ങളും. ജീവിച്ചിരിക്കുക എന്നതിനേക്കാള്‍ വലിയ വിജയമുണ്ടോ, എത്ര വര്ഷമാണ്‍ ഞാന്‍ പാഴാക്കിയത്.സന്യാസിമാരുടെ മനസ്സ്, അതായിരുന്നു വേണ്ടത്.ഒരുപത്തു ദിവസം എനിക്കധികം തരൂ, ഞാന്‍ തിരുത്താം.അടുത്ത നിമിഷം എനിക്ക്  പേടിയായി, ഒറ്റക്ക് മരിക്കാന്‍, ഞാന്‍ മാത്രം മരിക്കാന്‍ പോകുന്നു, ഒരാള്‍ കൂടി ഒപ്പമുണ്ടായിരുന്നെങ്കില്‍ എന്നുപോലുംഞാനാഗ്രഹിച്ചു.(ഏറ്റവും വലിയ തമാശ ഒരു നാലുദിവസം പിന്നിട്ടപ്പോള്‍ തന്നെ ഞാന്‍ പഴയതുപോലെ കുശുമ്പുകാരിയും ദുരഭിമാനക്കാരിയുമായി മാറി എന്നാണ്).19 വര്‍ഷങ്ങള്‍(അന്നെന്‍റെ വയസ്സ്)എന്‍റെ മുന്നിലൂടെ പാസ് ചെയ്തു, പ്രത്യേകിച്ച് തെറ്റുകളൊന്നും ചെയ്തിട്ടില്ല, വെറും 19 വര്‍ഷങ്ങള്‍.ചില സന്ദര്‍ഭങ്ങള്‍ വിവരിക്കാന്‍നമുക്ക് ഭാഷ പോരാതെ വരും, എഴുത്തുകാര്‍ക്കൊക്കെ കഴിയുമായിരിക്കും.ഇതെഴുതുമ്പോള്‍ എന്‍റെ മുന്നില്‍ അക്ഷരങ്ങള്‍ തലകുനിച്ച് നില്‍ക്കുന്നു.


                                    ആ സമയത്തിനിടയില്‍ എന്‍റെ കരച്ചില്‍ കേട്ട് ഉമ്മയും ഉപ്പയും പാവപ്പെട്ട സാബിറയും പാഞ്ഞുവന്നു.ചെറുപ്പം മുതലേ ഈ പാമ്പുമരണങ്ങള്‍ കണ്ടിട്ടുള്ളതിനാലോ എന്തോ Reptiles എന്നchapter  പഠിക്കാന്‍ വന്നപ്പോള്‍ സാധാരണ പാഠപുസ്തകങ്ങളില്‍ ഒരു താല്‍പര്യവുമുണ്ടാവാത്ത ഞാന്‍ കുറെ reference book തിരഞ്ഞുപിടിച്ച് വായിച്ചിരുന്നു.എനിക്കെങ്ങാനും പാമ്പു കടിച്ചാല്‍ എന്തു ചെയ്യണമെന്നുവരെ ഞാനന്ന് തീരുമാനിച്ചിരുന്നു.ആ ഞാനാണ്‍ പോത്തു കരയുന്നതു പോലെ ചുമരും ചാരിയിരുന്നു കരയുന്നത്.അപ്പോഴും ചോരയൊഴുകിക്കൊണ്ടിരിക്കുന്ന എന്‍റെ മുറിവിലേക്ക് ഞാന്‍ കണ്ണീരോട് കൂടി നോക്കി.ഉടന്‍ ഒരു തുണികൊണ്ടുവരാന്‍ ഞാന്‍ സാബിറയോട് പറഞ്ഞു, ഞാനും അവളും കൂടെ എന്‍റെ ചെറുവിരലിനു തൊട്ടു മുകളിലും ഞെരിയാണിക്കുമുകളിലും പിന്നെ കാല്‍മുട്ടിനു മുകളിലുമായി മൂന്നിടത്തു കെട്ടി.അതിനു ശേഷം ചെയ്യാന്- പാടില്ലാത്ത ഒരു സാഹസം കൂടി ഞാന്‍ ചെയ്തു.എന്‍റെ വായില്‍ മുറിവുകളുണ്ടോന്ന്   വിശദമായി പരിശോധിച്ചു.ഇല്ലെന്നുറപ്പുവരുത്തിയതിനു ശേഷംഞാന്‍ എന്‍റെ കാലിലെ ചെറുവിരല്‍ വായിലേക്കിട്ട് രക്തംsuck  ചെയ്തു കളഞ്ഞു.അതു ചെയ്യുമ്പോള്‍ എന്‍റെ മനസ്സിലുണ്ടായിരുന്നത്, ഏതായാലും ഞാന്‍ മരിക്കാന്‍ പോവുകയാണ്‍, ഇങ്ങനെ ചെയ്താല്‍ ചിലപ്പോള്‍ രക്ഷപ്പെട്ടാലോ എന്നയിരുന്നു.
അതിനുശേഷം ഞാന്‍ സിനിമയിലെ ക്ലൈമാക്സ് രംഗങ്ങള്‍ അഭിനയിക്കാന്‍ തുടങ്ങി.ഒരു ഗ്ലാസ്സ് വെള്ളം ആവശ്യപ്പെട്ടു.സത്യത്തില്‍എനിക്കൊട്ടും ദാഹം ഉണ്ടായിരുന്നില്ല.എന്തും ചെയ്യാന്‍ റെഡിയായി നില്‍ക്കുന്ന സാബിറ വെള്ളമെടുക്കാനോടി, വെള്ളവുമായി വന്ന അവളോട് ഞാന്‍ ഇതേവരെ വല്ല തെറ്റും ചെയ്തിട്ടുണ്ടെങ്കില്‍ പൊറുക്കണമെന്നു പറഞ്ഞു.അവളെ ഒന്നു കരയിപ്പിക്കുകയായിരുന്നു ഉദ്ദേശം. സംഗതി ഫലിച്ചു, അവള്‍ കരയാന്‍ തുടങ്ങി, എനിക്ക് സമാധാനമായി.വെറും 2 മിനിറ്റ് നേരത്തെ പാമ്പു തിരച്ചിലിനു ശേഷം ഉപ്പ റാലി സൈക്കിളില്‍ വണ്ടി വിളിക്കാന്‍പറന്നിരുന്നു.ഏകദേശം മൂന്നുമിനിറ്റിനുള്ളില്‍ ഉപ്പ വണ്ടിയുമായി കുതിച്ചെത്തി, സാബിറയെ അടുത്ത വീടായ ഭാരതിയമ്മയുടെ കരങ്ങളില്‍ ഭദ്രമായി ഏല്‍പ്പിച്ചു.പലരും പല വിഷചികില്‍സാകേന്ദ്രങ്ങളും പറഞ്ഞെങ്കിലും അതിലൊന്നും കുലുങ്ങാതെ മെഡിക്കല്‍ കോളേജിലേക്ക് വണ്ടീ വിടാന്‍ പറഞ്ഞു, ബസ്സില്‍ പോവുകയാണെങ്കില്‍ ഞങ്ങളുടെ അവിടെനിന്ന് 2 hrsദൂരമുള്ള മെഡിക്കല്‍ കോളേജിലേക്ക് വെറും 40 മിനിറ്റ് കൊണ്ട് വണ്ടി എത്തിക്കാന്‍ ഡ്രൈവര്‍ കബീറിനു കഴിഞ്ഞു.

                            മെഡിക്കല്‍ കോളേജിവണ്ടിയില്‍ കയറിയതും എന്‍റെ പഴയ ബുദ്ധിയില്ലായ്ക തിരിച്ചെത്തി. ഇതേവരെ ഞാന്‍ മരിച്ചിട്ടില്ല എന്ന ചിന്ത എനിക്കാനന്ദം പകര്‍ന്നു, അന്നത്തെ ഹിറ്റ് പാട്ടായ സുഖമാണീ നിലാവ് എന്ന പാട്ടും പാടിഒരു ടൂര്‍ പോകുന്ന മൂഡോടെയാണ്‍  ഞാന്‍ വണ്ടിയിലിരുന്നത്.കാഷ്വാലിറ്റിയില്‍ എനിക്ക് നല്ല സ്വീകരണമാണ്‍  കിട്ടിയത്, ഹൌസ് സര്‍ജന്‍മാര്‍ എന്‍റെ രക്തം ഓരോ മണിക്കൂര്‍ ഇടവിട്ട് റ്റെസ്റ്റ് ചെയ്യാനാരംഭിച്ചു.കൂടാതെ അടുത്ത ബെഡ്ഡിലുള്ളവരൊക്കെ എന്‍റെ ചുറ്റും കൂടി സ്നേഹിക്കാന്‍ തുടങ്ങി, അവിടെ എത്തിയതും ഒരു കിടക്ക കിട്ടിയല്ലോ എന്ന മട്ടില്‍ ഞാന്‍ ഉറങ്ങാന്‍ തുടങ്ങിയതും അടുത്ത ബെഡ്ഡിലുള്ളവരൊക്കെ കുട്ടിയെ ഉറക്കരുത് എന്നും അലറിക്കൊണ്ട് പാഞ്ഞുവന്നു, ഉമ്മ അവരുടെ വാക്ക് അക്ഷരംപ്രതി പാലിക്കുന്നതിനായി  ഉറങ്ങുന്ന എന്നെ പിച്ചാനും നുള്ളാനും തുടങ്ങി.ആ തടസ്സങ്ങളെയൊക്കെ പുല്ലുപോലെ നേരിട്ട് ഉറങ്ങുന്ന എന്നെ ഉണര്‍ത്താന്‍ വേണ്ടി അടുത്ത വാര്‍ഡില്‍നിന്നു വരെ ആളെത്തി.ആ അര്‍ധരാത്രിയിലും സുസ്മേരവദനരായി ജോലിചെയ്യുന്ന പാവം ഹൌസ് സര്‍ജന്‍മാര്‍. പുലര്‍ച്ചെ മൂന്നരയായപ്പോള്‍ എന്‍റെ ECGയില്‍ ചെറിയ variation കണ്ടു, എങ്കിലും രാവിലെയായപ്പോ അവര്‍ എന്നെ വാര്‍ഡിലേക്ക് refer ചെയ്തു, അവിടെയും സിസ്റ്റര്‍മാരുടെയും സഹബെഡ്ഡുകാരുടെയും വക നല്ല സ്വീകരണമാണ്‍ കിട്ടിയത്. അതിരാവിലെതന്നെ സീനിയര്‍ ഡോക്ടര്‍ വന്നു പരിശോധിക്കുകയും ചെയ്തു. അത്രയുമൊക്കെ ആയപ്പോള്‍ എന്നെക്കടിച്ച്ത് വല്ല നീര്‍ക്കോലിയുമായിരിക്കും എന്ന അനുമാനത്തില്‍ എല്ലാവരും എത്തിച്ചേര്‍ന്നു.അപ്പോഴാണ്‍ സാബിറയെ എല്ലാവര്‍ക്കും ഓറ്മ്മ വന്നത്.അവളെ കൂട്ടാന്‍വേണ്ടി ഉപ്പ വീട്ടിലേക്ക് പോകാന്‍ ധാരണയായി, കൂട്ടിനു കബീറിനെയും നിര്ത്തി.

                       ഉപ്പ ഇറങ്ങി കുറച്ചു സമയം കഴിഞ്ഞതും എനിക്ക് കഠിനമായ ശ്വാസതടസ്സം നേരിട്ടു. icu വിലേക്ക് മാറ്റിയ എന്നെ ഡോക്റ്റര്‍മാര്‍ ഒന്നു മുതല്‍ 100 വരെ ശ്വാസം പിടിച്ച് എണ്ണാന്‍ പറയും .മാക്സിമം പത്താകുമ്പോഴേക്ക് ഞാന്‍ തളരും, അപ്പൊഴെക്കും അവര്‍എനിക്ക് ഓക്സിജെന്‍ സിലിണ്ടര്‍ വെച്ചിരുന്നു.അതു വെച്ചപാടെ ഞാന്‍ ഉറക്കം തുടങ്ങി, ശ്വാസമെടുക്കുക എന്ന എന്‍റെ ഡ്യൂട്ടി തന്നെ ഞാന്‍ നിര്‍ത്തിവെച്ചു.അങ്ങ്നേ ഞാന്‍ മയങ്ങാന്‍ തുറ്റങ്ങിയപ്പോള്‍ ഒരു സീനിയര്‍ ഡോക്ടര്‍ ഓടിവരുന്നത് മയക്കത്തിനിടയില്‍ ഞാന്‍ കണ്ടൂ, പിന്നെ ഒന്നും ഓര്‍മയില്ല.ഇടക്കിടക്ക് ഞാന്‍ ചെറുതായി ഉണരും വീണ്ടും മയങ്ങും, അപ്പൊഴൊക്കെ  ആ ഡോക്ടറുടെ ആശങ്ക നിറഞ്ഞ മുഖം ഞാന്‍ കണ്ടു.ഒരു നാലുമണിയോടെ ഞാന്‍ പൂര്‍ണ്ണമായും ഉണര്‍ന്നു. ആ സമയം ആ ഡോക്ടര്‍ എഴുന്നേറ്റ് ഇനി പേടിക്കാനില്ലെന്നും പറഞ്ഞ് പതുക്കെ നടന്നു പോയി.പിന്നെ ഞാന്‍ ആ ഡോക്ടറെ കണ്ടില്ല.ഇതിനിറ്റയില്‍ അവര്‍ എനിക്ക് പോളിവിനം കയറ്റിയതായി പിന്നീടറിഞ്ഞു .

                    

                      ഉണര്‍ന്നു കഴിഞ്ഞതും സിസ്റ്റര്‍മാര്‍ എന്നെ ആഹ്ലാദാരവത്തോടെ വരവേറ്റു, എന്നോട് ചിരിച്ച് കളിക്കാന്‍ വേണ്ടി പഠിക്കുന്ന 2 സിസ്റ്റേഴ്സിനെത്തന്നെ അവര്‍ ഏര്‍പ്പാടാക്കിയിരുന്നു. ആ നീര്‍ക്കോലി കടിച്ച് കുട്ടിയെവിടെ, അതിനെ പിന്നെയും ഓന്ത് കടിച്ചുവൊ എന്നൊക്കെ ഡൊക്ടര്‍മാര്‍ എന്നെ കളിയാക്കും.അവരോട് എന്നെ കടിച്ചത് neurotoxic ആയ പാമ്പാണോ എന്നൊക്കെ ഞാന്‍ മുറിവിവിരം ഇളക്കും, അല്‍പജ്ഞാനം ആപത്ത് എന്ന മട്ടില്‍ എന്നെ ഒന്നു നോക്കിയ ശേഷം അവര്‍ പറയും നിന്നെക്കടിച്ചത് ഒരു തവളയാണ്‍ എന്ന്. നന്നായി ഉണര്‍ന്നപ്പോള്‍ എനിക്ക് ഒരാനയെതിന്നാനുള്ള വിശപ്പനുഭവപ്പെട്ടു.ഇതിനിടയില്‍ ഉപ്പ തിരിച്ച് കുതിച്ചെത്തിയിരുന്നു.അന്നു മൊബൈല്‍ പ്രചാരത്തിലായിട്ടില്ല.ഉപ്പ വീടിന്‍റവിടെ ബസ്സിറങ്ങിയപ്പൊഴാണ്‍ അവിടെ ഫോണ്‍ വന്നകാര്യം അറിയുന്നത്, ഉടന്‍ ഉപ്പ തിരിച്ച് പറന്നു. ആശുപത്രിയിലേക്ക്. അതുകൊണ്ട് ഉപ്പക്ക് സാബിറയെ കാണാന്‍ പറ്റിയില്ല.നഴ്സ് ഞാന്‍ കഴിച്ച ഭക്ഷണത്തിന്‍റെ കണക്കെടുക്കാന്‍ വരും, അതു പറയുമ്പോളെനിക്ക് ചിരി വരും, അത്രയധികം ഞാന്‍ കഴിച്ചിട്ടുണ്ടാകും.

                       അവിടെവെച്ചുണ്ടായ രണ്ടുമൂന്നു സംഭവങ്ങള്‍ ഞാനിപ്പൊഴുമോര്‍ക്കുന്നു. പോളിവിനം കയറ്റിയതിന്‍റെ അടുത്ത ദിവസം അവരെന്നെ വാര്‍ഡിലേക്ക് മാറ്റി.അന്നു വൈകുന്നേരം എനിക്ക് വീണ്ടും ശ്വാസതടസ്സമുണ്ടായി.സ്ട്രക്ചരും ഓക്സിജന്‍ സിലിണ്ടറും നഴ്സുമാരും പിന്നെ ഹൌസ് സര്‍ജന്‍മാരും കയറിയപ്പോള്‍ പിന്നെ ഉമ്മക്ക് കയറാന്‍ ലിഫ്റ്റില്‍ സ്ഥലമില്ലാതായി.ഉമ്മയോട് സ്റ്റെയര്‍ കയറിവന്നോളാന്‍ എല്ലാവരും അലറി.സ്റ്റെയര്‍ കയറി icu കണ്ടുപിടിക്കുന്നത് പോയിട്ട് നടക്കാന്‍പോലും മറന്നു പോയി കരഞ്ഞു കൊണ്ടു നിന്ന ഉമ്മയെ അവിടെയുണ്ടായിരുന്ന വേറൊരു ഹൌസ് സര്‍ജന്‍, കരയണ്ട , നമുക്ക് നടന്നുപോകാമെന്നു പറഞ്ഞ് കൈപിടിച്ച് icu  വില്‍ എത്തിച്ചു.അടുത്ത ദിവസം നാട്ടില്‍ നിന്ന് എന്നെ കാണാന്‍ വന്നവരില്‍ ഒരാള്‍ അതേ ഹൌസ് സര്‍ജന്‍റെ കോളറില്‍ കുത്തിപ്പിടിച്ച് നിന്നെയൊക്കെ ഇടിച്ചു ചമ്മന്തിയാക്കി ക്കളയും രക്ഷപ്പെടുത്തിയില്ലെങ്കില്‍ എന്നലറി, മൂപ്പര്ക്ക് എന്നോട് സ്നേഹമുണ്ടായിട്ടൊന്നുമല്ല, അത്രയും പേരുടെ മുന്നില്‍ ഒന്ന് ഷൈന്‍ ചെയ്തതാണ്.ആ ഡോക്ടറുടെ മുഖം ഞാന്‍ മറന്നിട്ടില്ല. നിസ്സഹായതോടെ ഞാന്‍ അദ്ദേഹത്തോട് ക്ഷമ ചോദിച്ചു. എന്‍റെ മുറിവിവരം കൊണ്ട് ഡോക്ടര്‍മാര്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. രണ്ടാമതുംicu  വില്‍ എത്തിയപ്പോള്‍ഡോക്ടര്‍മാര്‍ എനിക്ക് policythemia ബാധിച്ചുവോന്ന് സംശയം പറഞ്ഞു.എന്‍റെ BSc  കാലയളവില്‍ ഞാനെടുത്ത രണ്ടേ രണ്ട് assaignment കളില്‍ ഒന്നായിരുന്നു policythemia. ഞാന്‍ അലറാന്‍ തുടങ്ങി, അയ്യോ എനിക്ക് polycythemia ആണേ എന്നും പറഞ്ഞ്.രാത്രി icu വില്‍ എന്‍റടുത്തു ഡ്യൂട്ടിക്കിട്ടിരുന്ന ഒരു ഡോക്ടര്‍ ഇടക്ക് വന്നു ഉണര്‍ത്താന്‍ നോക്കിയിട്ട് ഞാന്‍ ഉണരുന്നില്ല. ഡോക്ടര്‍ ഒന്നും നോക്കിയില്ല. എഴുന്നേറ്റ് നിന്ന് എന്‍റെ ചെകിട്ടത്തൊറ്റ അടി തന്നു.ഉറക്കം പോയ വഴി കണ്ടില്ല. പൂര്‍ണ്ണ ആരോഗ്യവതിയായി ഞാന്‍ നാലാം ദിവസം അവിടെനിന്നുdischarge ആയി, പോകാന്‍ നേരത്ത് ഡോക്ടര്‍മാരും നഴ്സുമാരും എനിക്ക് നല്ലൊരു sent off തന്നെ തന്നു.

Friday, November 22, 2013

ചണ്ഡീഗഡ്

                               എന്‍റെ നവോദയ ടെസ്റ്റ് കഴിഞ്ഞ് ഇന്‍റര്‍വ്യൂ കാര്‍ഡ് കിട്ടിയപ്പോള്‍ സ്ഥലം ചണ്ഡീഗഡ്.പതിവു പോലെ ഞാന്‍ ഞെട്ടിയില്ല(ചെന്നൈ ട്രിപ്പ് കഴിഞ്ഞതോടെ ഞെട്ടലൊക്കെ പോയി) പകരം ആരെങ്കിലും എന്നെ ഇങ്ങോട്ട് വിളിക്കുമോ എന്ന് ഞാന്‍ നോക്കിയിരുന്നു, കാര്യമുണ്ടായി, ഷിവ്യ, സൌദ എന്നീ രണ്ട് അഗതികളും എന്നെപ്പോലെ ആരുമില്ലാതെ കുത്തിയിരിക്കുകയായിരുന്നു.ഒറ്റക്കാണെങ്കിലും ഇന്‍റര്‍വ്യൂ അറ്റെന്‍ഡ് ചെയ്തിരിക്കും എന്നു ഞങ്ങള്‍ ധീരമായി പ്രതിഞ്ജ എടുത്തു. ആ സാഹസം ചെയ്യേണ്ടി വന്നില്ല.സൌദയുടെ കൂടെ അവളുടെ ബന്ധുവായ ഇലിയാസ്(ബന്ധുവാണോ അതോ അയല്‍വാസിയാണോ, എന്തായാലും അവര്‍ യത്തീംഖാനയില്‍ ഒരുമിച്ച് കളിച്ച് വളര്‍ന്നവരായിരുന്നു.അതില്‍പരം ഒരു ബ്ന്ധുത്വം ഉണ്ടോ)വരാമെന്നേറ്റു.ഒരേ ഒരു ഇല്യാസിനെക്കണ്ട് സൌദയെ കൂടാതെ ഞാനും ഷിവ്യയും കൂടി പെട്ടി ശെരിയാക്കി.മലപ്പുറത്തെ ആണുങ്ങളൊക്കെ പെട്ടെന്നു വിവാഹം കഴിക്കും, എന്‍റെ കൂടെ പഠിച്ച മലപ്പുറം ആണ്‍കുട്ടികളൊക്കെ കെട്ടി കുട്ടിയായ ശേഷമായിരുന്നു എന്‍റെ വിവാഹം.മിലിട്ടറിയില്‍ ജോലി ചെയ്തിരുന്ന ഇലിയാസും സൌദയും സമപ്റായക്കാരായിരുന്നെങ്കിലും ഇലിയാസ് അന്നേ കെട്ടി കുട്ടിയായിരുന്നു.ഷിവ്യ വീട്ടില്‍ പറഞ്ഞത് എന്‍റെ അളിയനും സൌദയുടെ ചേട്ടനും ഇലിയാസും ടെസ്റ്റിന്‍ കൂടെ വരുന്നുണ്ടെന്നായിരുന്നു.ഞാന്‍ പറഞ്ഞത് ഷിവ്യയുടെ അച്‌ചനും സൌദയുടെ ചേട്ടനും കൂടെവരുന്നുണ്ടെന്നായിരുന്നു.ഇടക്ക് എന്‍റെ ഉമ്മ ചോദിക്കും, " മാളേ, ഒറ്റക്ക് പൂവാന്‍ പറ്റ്വോ, ആളോളൊക്കെ ഉണ്ടോന്ന്" ഞാന്‍ ഉമ്മയോട് ഉണ്ടെന്ന് ഗര്‍ജിച്ച ശെഷം നെന്‍ചുഴിയും(പേടിച്ചിട്ട്). പിന്നെ അന്നേ എനിക്ക് അത്ര ചിന്താ ശേഷിയൊന്നും ഇല്ലാത്തതിനാല്‍ കൂടുതല്‍ നെന്ചുഴിയാതെ ഞാന്‍ നോര്‍മലാവും.


                     അങ്ങനെ ഞങ്ങള്‍ മൂന്നുപേര്‍ ഷൊറണൂരുനിന്നും ഷിവ്യ കോഴിക്കോട്ടു നിന്നും ച്ണ്ഡീഗഡിലേക്ക് പുറപ്പെട്ടു.ആദ്യമൊക്കെ പരിചയസമ്പന്നരെപ്പോലെ ട്രെയിനില്‍ കുത്തിയിരുന്ന ഞാനും സൌദയും ഷിവ്യയും ഏതാനും സെക്കന്‍റുകള്‍ക്കുള്ളില്‍ ആ കംപാര്‍റ്റ്മെന്‍റിലുള്ള സര്‍വരേയും പരിചയപ്പെട്ട് സര്‍വരഹസ്യങ്ങളും പങ്കു വെച്ചു.ഇതില്‍ കലിപൂണ്ട ഇലിയാസ് അവരൊക്കെ നിങ്ങളെ വല്ലതും ചെയ്താല്‍ ഞാന്‍ കയ്യും കെട്ടി നോക്കി നിക്കുമെന്ന് ഞങ്ങളെ പേടിപ്പിച്ച ഉടന്‍  എനിക്കും ഷിവ്യയ്ക്കും സംശയരോഗം പിടിപെട്ടു.ഞങ്ങളെ അപ്പുറത്തുള്ള ആള്‍ നോക്കുന്നു, ഇപ്പുറത്തുള്ള ആള്‍ ബാത്റൂമിലേക്ക് പൊയപ്പൊ പിന്നാലെ വന്നു(ആ പാവം മനുഷ്യന്‍ വാഷ്ബേസില്‍ തുപ്പാന്‍ പോയതായിരുന്നു) എന്നൊക്കെ പരാതി പറയാന്‍ തുടങ്ങി.തുടര്‍ന്ന് ഞങ്ങളെ നന്നായി നോക്കണേ, പോത്തുപോലെ ഉറങ്ങരുതെ എന്നൊക്കെ ചട്ടം കെട്ടി അതാത് ബര്‍ത്തില്‍ ഉറങ്ങാന്‍ കിടന്നു.


                               അന്ന് ആ കംപാര്‍ട്ട്മെന്‍റിലുള്ള മിക്കവരേയും ഞാന്‍ ഇന്നും മറന്നിട്ടില്ല.ഒന്ന് നവദമ്പതികളായിരുന്നു, അവരുടെ ഇടക്കുള്ള ചില കേളികള്‍ കാണുമ്പോള്‍ നമ്മള്‍ കോങ്കണ്ണുള്ള ആള്‍ക്കാരെപ്പോലെ ജനാലയിലൂടെ പുറത്തേക്ക് നോക്കിയാ മതി, വേറെ കുഴപ്പമൊന്നുമില്ല.

 അതില്‍ ഭര്‍ത്താവ് നവോദയയില്‍ റ്റീച്ചറാണ്, ഭാര്യയെ ഞങ്ങളെപ്പോലെ നവോദയയുടെ ഇന്‍റര്‍വ്യൂവിന്‍ കൊണ്ടു പോവുകയാണ്.ഭര്‍ത്താവിന്‍റെ പേര്‍ ഞാന്‍ മറന്നു പോയി,തന്‍മാത്ര സിനിമ കണ്ട അന്നുമുതല്‍ ഞാന്‍ ഡിമന്‍ഷ്യ പേഷ്യന്‍റാണ്.പോയ വഴികള്‍ എനിക്കൊരിക്കലും ഓര്‍മ ഉണ്ടാവാറില്ല.കുസാറ്റില്‍ ജോയിന്‍ ചെയ്ത കാലത്ത് എറണാകുളത്തെ വഴിപഠിപ്പിക്കലായിരുന്നു തനൂജ മാഡത്തിന്‍റെ പണി.തലേ ദിവസം കാണിച്ചു തന്ന സ്ഥലം അടുത്ത ദിവസം കാണിച്ചു തരുമ്പോള്‍ ഞാന്‍ ചോദിക്കുംഇതേതാ പുതിയ സ്ഥലം, അപ്പോള്‍ മാഡം പല്ലിറുമ്മുന്നതു കാണാം.കല്യാണം കഴിഞ്ഞ ഇടക്ക് ഞാനും ഷാനുക്കയും കിടപ്പും ഇരിപ്പും ഒക്കെ തിയേറ്ററില്‍ തന്നെയായിരുന്നു. ജോലി കഴിഞ്ഞ് ഷാനുക്ക തിയേറ്ററിന്‍റെ മുന്നില്‍ കാത്തു നില്‍ക്കും ഞാനങ്ങോട്ട് പറന്നെത്തണം.ആദ്യമൊക്കെ ഞാന്‍ ഫോണ്‍ വിളിക്കുമ്പോള്‍ ഷാനുക്ക സമചിത്തതയോടെ മേനക അല്ലെങ്കില്‍ പത്മ ബസ്സില്‍ കയറൂ എന്നു പറഞ്ഞു തരുമായിരുന്നു.ഒരു 2 മാസം കഴിഞ്ഞിട്ടും ഞാന്‍ ചോദിക്കും ഏതു ബസ്സില്‍ കയറണമെന്ന് അപ്പൊപിന്നെ മറുപടി ഇങ്ങനെയായി, പുല്ലേ നീ ഏത് ഡാഷിലെങ്കിലും കയറി വായോന്ന്.പിന്നൊന്ന് ഉണ്ണി, പാവം അറേന്ച്ട് ലവ് ആണ്, പെണ്‍കുട്ടി ഇടക്കിടക്ക് ഫോണ്‍ വിളിക്കും, ഡല്‍ഹിയിലേക്ക് പോകുന്നു.പിന്നൊരാള്‍ കുറച്ച് പ്രായമായ ഒരു പട്ടാളക്കാരനായിരുന്നു.ഞങ്ങളുടെ പൊട്ടത്തരങ്ങള്‍ കാണുമ്പോള്‍ ഉപദേശിക്കുക എന്നായിരുന്നു പ്രധാന ജോലി.


                                ഞങ്ങള്‍ ചണ്ഡീഗഡ് വണ്ടിയിറങ്ങിയപ്പോള്‍ ഒരു സംശയം,ഹെന്ത് തെറ്റിപ്പോയോ ഇതു തിരുവനന്തപുരമാണോന്ന്, അത്രയധികം മലയാളികള്‍ സ്റ്റേഷനില്‍ പാഞ്ഞുനടക്കുന്നു.എല്ലാം നവോദയ ഇന്‍റര്‍വ്യൂവിനു വന്നവരാണ്.ഞങ്ങള്‍ നവദമ്പതികളടക്കമുള്ള ചെറിയ ജാഥ ഇവരെയൊന്നും ഗൌനിക്കാതെ ഓട്ടോയില്‍ കയറി സ്ഥലം വിട്ടു ലോഡ്ജ് ലക്ഷ്യമാക്കി നീങ്ങി.വിജയനും ദാസനും വാടകവീട് കണ്ടുപിടിക്കാനിറങ്ങിയപോലെ ഒറ്റ ലോഡ്ജും ഇലിയാസിനും നവവരനും പിടിക്കുന്നില്ല.അവസാനം ഒന്നുകിട്ടി, വാടക കേട്ട് ഞാനും ഷിവ്യയും സൌദയും ഒന്നു ഞെട്ടിയെങ്കിലും അതിലും കുറഞ്ഞ ലോഡ്ജ് ആ രാജ്യത്തിലില്ലെന്ന ഇലിയാസിന്‍റെ ഭീഷണിക്ക് ഒടുക്കം വഴങ്ങി.നവദമ്പതികള്‍ ആദ്യമേ ചാടിക്കേറി ഒരു റൂം സെലെക്റ്റ് ചെയ്തു.അവറുടെ അടുത്തുള്ള റൂമില്‍ ഞങ്ങള്‍ മൂന്നു പേരും ഹോട്ടലിന്‍റെ അങ്ങേ മൂലക്കുള്ള റൂമില്‍ ഇലിയാസും കിടക്കാന്‍ ധാരണയായി.ഞങ്ങളുടെ റൂമിന്‍ രണ്ട് വാതിലുകളുണ്ടെന്ന  ഒരു കുഴപ്പമുണ്ടായിരുന്നു.ദമ്പതികളാണെങ്കില്‍ റൂമില്‍ ഉല്ലസിച്ച് നടക്കുകയാണ്.പിന്നെങ്ങനെ അവരുടെ റൂം ചോദിക്കും.ഇലിയാസിന്‍റെ റൂമാണെങ്കില്‍ അങ്ങേ അറ്റത്താണ്.ഞങ്ങള്‍ ഒറ്റപ്പെട്ടു പോവൂലെ. അതുകൊണ്ട് അവിടെതന്നെ കിടക്കാന്‍ തീരുമാനിച്ചു. അന്നു രാത്രി മുഴുവന്‍ കേള്‍ക്കാത്ത ശബ്ദങ്ങളും കേട്ട് ഷിവ്യ രണ്ടാമത്തെ വാതിലിന്‍റെ മുന്നില്‍ ഉറക്കമൊഴിച്ചതൊഴിച്ചാല്‍ പ്രത്യേകിച്ച് കുഴപ്പങ്ങളൊന്നും ഉണ്ടായില്ല.

                                 

                                       നവവരന്‍ ധാരാളം സംസാരിക്കുന്ന കൂട്ടത്തിലായിരുന്നു, ഏതു നാട്ടില്‍ചെന്നാലും ആ നാട്ടിലെ ഭക്ഷണം കഴിക്കണം എന്ന പോളിസിയുള്ള അദ്ദേഹം ഭാര്യയെകൂടാതെ ഞങ്ങളെയും അതൊക്കെ തീറ്റിക്കാന്‍ യത്നിച്ചു.ചന്ദ്രനില്‍ ചെന്നാലും പുട്ട് വേണമെന്നാഗ്രഹിക്കുന്ന ഞാനാണെങ്കില്‍ ആകെ കഷ്ടത്തിലായി.പക്ഷെ ഞാന്‍ ഒന്നും കഴിക്കാതിരുന്നില്ല.(ഏതു സന്ദര്‍ഭത്തിലായാലും ഭക്ഷണം ഞാന്‍ കഴിച്ചിരിക്കും, അത്ര ആദരവാണ്‍ ഭക്ഷണത്തോട്). പണ്ട് എന്നെയും സഹോദരിമാരെയും ചികില്‍സിച്ചിരുന്ന വൈദ്യന്‍ ഉണ്ടാക്കിത്തന്നിരുന്ന കഷായങ്ങള്‍ കുടിക്കുന്ന വൈദഗ്ധ്യത്തോടെ ഞാന്‍ എല്ലാം വിഴുങ്ങിക്കളഞ്ഞു.മണിയനീച്ചകള്‍ ആര്‍ക്കുന്ന ആ ഹോട്ടലുകളില്‍ നിന്നു ഭക്ഷണം കഴിച്ച്തോടെ ഏതു തീട്ടക്കുണ്ടില്‍ നിന്നും ഭക്ഷണം കഴിക്കനുള്ള തന്‍റേടവുമായെന്ന് പറഞ്ഞാ പോരെ.

                         

                           ഇന്‍റര്‍വ്യൂ സെന്‍റര്‍ മലയാളികളുടെ ഒരു പൂരപ്പറമ്പായിരുന്നു.ഏകദേശം ഉച്ചയോടെ ഞങ്ങള്‍ മൂന്നു പേരുടെയും ഇന്‍റര്‍വ്യൂ കഴിഞ്ഞു.കഴിഞ്ഞതും ഞങ്ങള്‍ സ്ഥലങ്ങള്‍ കാണാം പോകാമെന്നു പറഞ്ഞ് പരക്കം പായാന്‍ തുടങ്ങി.ഇലിയാസ് ഒരു ഓട്ടോ പിടിച്ചു വന്നു.അതിനുള്ളില്‍ ഞങ്ങളുടെ ജാഥ കയറിപ്പറ്റി. അവിടത്തെ ഓട്ടോകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. ഡ്രൈവര്‍ക്കു പിന്നില്‍ മുഖാമുഖം തിരിഞ്ഞിരിക്കുന്ന രണ്ട് സീറ്റുകളുണ്ടായിരിക്കും, ധാരാളം സ്ഥലം.റോസ് ഗാര്‍ഡനും റോക്ക് ഗാര്‍ഡനും കണ്ട ശേഷം സുഖ്ന ലേക്ക് കാണാനോടി.അതിനു ശേഷമാണ്‍ ആ ചരിത്ര സംഭവം നടന്നത്.ഞാനും ഇലിയാസും സൌദയും ഒട്ടകപ്പുറത്ത് കയറി.ചെന്നിക്കുത്ത് കാരണം ഷിവ്യ ഒട്ടകപ്പുറത്ത് കയറുന്നില്ലെന്ന് പറഞ്ഞു.ഒട്ടകം ഇരുന്നു, ഫ്രണ്ടില്‍ സൌദ ഇരുന്നു, നടുവില്- ഇലിയാസും, വിധി എന്നല്ലാതെ എന്തു പറയാന്‍ ഒട്ടകക്കാരന്‍(കുതിരക്കാരന്‍ എന്നു പറയുന്നതു പോലെ, അങ്ങനെതന്നെ അല്ലെ പറയുക)എന്നെ ഏറ്റവും പിറകിലാണ്‍ കയറ്റിയത്.ഒട്ടകം പതുക്കെ എഴുന്നേല്‍ക്കാന്‍ തുടങ്ങി.അതോടൊപ്പം തന്നെ ഞാന്‍ പിന്നിലേക്ക് ഊര്‍ന്നു പോകാനും തുടങ്ങി.ഞാന്‍ ഒട്ടകത്തെ അരണ്ടു പിടിച്ചു.അതുകൊണ്ടൊന്നും കാര്യമുണ്ടായില്ല, ഞാന്‍ പിന്നിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്.ആ നിമിഷം എന്‍റെയും സൌദയുടെയും തൊണ്ടയില്‍ നിന്ന് നിര്‍ത്തണേ എന്നൊരാര്‍തത നാദം ഉയര്‍ന്നു.അതുകേട്ട് ഷിവ്യയും ആ പാര്‍ക്കിലെ മറ്റുള്ളവരും ഞെട്ടി. ഒട്ടകക്കാരന്‍ കുലുക്കമൊന്നുമില്ല.ഷഹാദത്ത് കലിമ ചൊല്ലുകതന്നെ, അന്യ നാട്ടില്‍ കിടന്ന് മരിക്കാനാണല്ലോ വിധി, ഉമ്മയുടെ മുഖം ഓര്‍മ്മ വന്നു, ആ കയ്യില്‍ നിന്നു ഒരു തുള്ളി വെള്ളം വാങ്ങിക്കുടിച്ച് മരിക്കണ്ടതിനു പകരം.ഞാന്‍ പൊട്ടിക്കരഞ്ഞു.കൂടെ സൌദയും.അവള്‍ വെറുതെ നിലവിളിക്കുകയാണ്, അവള്ക്ക് പിടിക്കാന്‍ ജീനിയും പിന്നെ കുറെ കയറുകളുമൊക്കെയുണ്ട്, എന്‍റെ അവസ്ഥ അതല്ല.ഒട്ടകത്തെ ആക്രമിക്കുക എന്നല്ലാതെ ഇലിയാസിനെ ആക്രമിക്കാന്‍ പറ്റില്ലല്ലോ. ഈ കോലാഹലത്തിനിടക്ക് ഒട്ടകം നിവര്‍ന്നു നിന്നു.ഒട്ടകം ഓരോ ചുവട് വെക്കുമ്പൊ ഞാന്‍ പിന്നിലോട്ട് പോകും വീണ്ടും ഞാന്‍പിടിച്ചു കയറും.അങ്ങനെ മുന്നോട്ട് പോവുകയാണ്.ഇതിനിടക്കു നിര്‍ത്താന്‍ ഞനും സൌദയും ഒട്ടകക്കാരനോറ്റ് കരഞ്ഞു പറയുന്നുണ്ട്, ഹിന്ദിയില്‍ ഇവിടെ സ്റ്റോപ്പില്ലെന്ന് പറഞ്ഞ് അയാള്‍ ചിരിച്ചോണ്ട് നടക്കുകയാണ്.

ഒട്ടകപ്പുറത്തെ ഞങ്ങളുടെ പ്രകടനം കണ്ട് താഴെ നിക്കുന്ന ഷിവ്യയുടെ ചെന്നിക്കുത്ത് പരകോടിയിലെത്തി.കുറച്ചു ദൂരം കൂടി മുന്നോട്ട് നടന്ന് ഒട്ടകക്കാരന്‍ ഞങ്ങളെ താഴെയിറക്കി.കണ്ണീരോടെ ഞാനും സൌദയും താഴെ ഇറങ്ങി.ഒട്ടകപ്പുറത്തു കയറാന്‍ ഞങ്ങള്‍ നവദമ്പതികളെ നിര്‍ബന്ധിച്ചെങ്കിലും പൂതി നടന്നില്ല.


                                     അടുത്ത ദിവസം രാവിലെ ഞങ്ങള്‍ തിരിച്ച് ഷൊറണൂരിലേക്ക് വണ്ടി കയറി. ഇലിയാസിന്‍ ജോലിസ്ഥലത്തേക്ക് പോകേണ്ടതിനാല്‍ ഞങ്ങള്‍ മാത്രമെ പോന്നുള്ളൂ.അങ്ങനെ മലയാളി പടകള്‍ക്കൊപ്പം ഞങ്ങളും വണ്ടി കയറി.ഞങ്ങളുടെ രണ്ടു പേരുടെ ടിക്കറ്റ് കണ്‍ഫേമായിരുന്നില്ല, .ആ കംപാര്‍ട്മെന്‍റു മൊത്തമായി ടൂര്‍ പോയി തിരിച്ചു വരുന്ന ഗോവന്‍കുട്ടികളും റ്റീച്ചേഴ്സും ബുക്ക് ചെയ്തതായിരുന്നു.യാത്രയും അലച്ചിലും കൊണ്ട് അവശരായ ഞങ്ങള്‍ക്ക് ഗോവന്‍കുട്ടികളുടെ ആക്രോശങ്ങളും ആഹ്ളാദപ്രകടനങ്ങളും അവസാനിക്കാത്ത തീറ്റയും (മുകളിലെ ബര്‍ത്തില്‍ നിന്നു തലയിലേക്ക് നിരന്തരം ഭക്ഷണസാധനങ്ങള്‍ വീണുകൊണ്ടിരിക്കും)സഹിക്കാന്‍ കഴിയാത്തതായി, അങ്ങനെ ഷിവ്യ (കൂട്ടത്തില്‍ ഹിന്ദി അറിയുന്ന ഏകവ്യക്തി)അവരുടെ റ്റീച്ചറിനോട് പരാതി പറഞ്ഞു, അതോടെ കുട്ടികളും ഞങ്ങളും യുദ്ധമാരംഭിച്ചു.എന്‍റെയും സൌദയുടെയും ഡയലോഗുകള്‍ ഷിവ്യ ഹിന്ദിയില്‍ അവരോട് പറയും, അവര്‍ പറയുന്നതു പരിഭാഷപ്പെടുത്തി തിരിച്ചും പറഞ്ഞു തരും, മൊഹന്‍ലാല്‍ ബാസ്റ്റഡിന്‍റെ അര്‍ഥം പറഞ്ഞു കൊടുക്കുമ്പോള്‍ ശ്രീനിവാസന്‍ കോപാകുലനാകുന്നതു പോലെ എനിക്കും സൌദക്കും ദേഷ്യം ഇരച്ചു കയറും.ഞങ്ങള്‍ മലയാളത്തില്‍ പറഞ്ഞു ചിരിക്കുന്നത് കാണുമ്പോള്‍ ഭാഷ മനസ്സിലാകാത്ത കാരണം അവര്‍ക്കും പ്രാന്തു വരും.പഠിപ്പിക്കാനോ വീട്ടുകാരെക്കൊണ്ട് പൈസ ചിലവാക്കിച്ചു, ഇനി ടെസ്റ്റ്, ഇന്‍റര്‍വ്യൂ എന്ന കോപ്രാട്ടികള്‍ക്ക് കൂടി വീട്ടുകാരെ ബുദ്ധിമുട്ടിക്കില്ലെന്ന് പ്രതിഞജ ചെയ്തിരുന്ന കാരണം സ്വയം ജോലി ചെയ്ത പൈസ കൊണ്ടായിരുന്നു ഞങ്ങള്‍ യാത്ര ചെയ്തിരുന്നത്. ലോഡ്ജ് വാടക വിചാരിച്ചതിനപ്പുറത്തേക്ക് പോയ കാരണം ബ്ഡ്‌ജറ്റ് തെറ്റിയ ഞങ്ങള്‍  ക്രുത്യം മൂന്നു നേരം എന്ന കണക്കില്‍ മാത്രം  ട്രൈന്‍ ഭക്ഷണം കഴിച്ച് ഇരിക്കുകയാണ്.ആ സമയത്താണ്‍ ഗോവക്കാരുടെ ഒരു തീറ്റ.ഇടക്ക് ട്രെയിന്‍ നിര്‍ത്തുമ്പോള്‍ സൌദ ചാടിയിറങ്ങും എന്നിട്ട് നാലഞു കുപ്പികളില്‍ drinking water നിറക്കും. അതു കയ്യില്‍ തന്നിട്ട് വെള്ളം ധാരാളം കുടിച്ചൊ വിശപ്പറിയില്ല എന്നൊരു ഫിലോസഫിയും തട്ടി വിടും. അങ്ങനെ മൂന്നു നാളത്തെ യാത്രക്കു ശേഷം ഞങ്ങള്‍ ഷൊറണൂരില്‍ വണ്ടിയിറങ്ങി.അതു വരെ ഞാന്‍ നടത്തിയിട്ടുള്ളതില്‍ വെച്ചേറ്റവും ദീര്‍ഘമായ യാത്രയായിരുന്നു അത്.

പിന്നീട് റാങ്ക് ലിസ്റ്റ് വന്നപ്പോള്‍ ഞാന്‍ ആ ലിസ്റ്റില്‍ രണ്ടും സൌദ അന്‍ചാമതായും സ്കോര്‍ ചെയ്തു. ഞാന്‍ ആ സമയം തന്നെ കുസാറ്റും കിട്ടിയതിനാല്‍ നവോദയ ചൂസ് ചെയ്തില്ല. അന്നെനിക്ക് പോസ്റ്റിങ്ങ് കിട്ടിയത് പാറ്റ്നയായിരുന്നു. സൌദ പിന്നീട് നവോദയയില്‍ നിന്ന് കേന്ദ്രീയ വിദ്യാലയത്തിലേക്ക് മാറി. പ്രിയപ്പെട്ട ഷിവ്യ ഇപ്പോള്‍ കേരള സര്‍വകലാശാലയില്‍ ജോലിചെയ്യുന്നു.