Saturday, June 8, 2013

കുന്നംകുളം Vs കൂത്താട്ടുകുളം

                     ഞാന്‍ ഒറ്റക്ക് സന്ചരിച്ച കുറേ സ്ഥലങ്ങളുണ്ട്.അതില്‍ ധീരതയോടെ (അതായത് പേടിച്ചു വിറച്ച് ) ഞാന്‍ നേരിട്ട കുറച്ചു സംഭവങ്ങള്‍ പറയട്ടേ. ഞാന്‍ എന്‍റെ  BLISc കഴിഞ്ഞ്‌  അങ്കമാലിയിലെ ഒരു സ്വാശ്രയ സ്ഥാപനത്തില്‍ ആദ്യമായി ജോലിക്കു കയറി ഒരു മാസം കഴിഞ്ഞ്‌ ആദ്യമായി  വീട്ടിലേക്കു പോവുകയാണ്.കുന്നംകുളം എന്ന കുഞ്ഞക്ഷരം ബോര്‍ഡില്‍ കണ്ടതും കണ്ണടച്ച് K.S.R.T.C യില്‍ ചാടിക്കേറി.സീറ്റിലിരുന്നാല്‍ ഉടന്‍ ഉറങ്ങിക്കളയണമെന്ന പോളിസി ഉള്ളതുകൊണ്ട് താമസംവിനാ ഉറക്കം ആരംഭിച്ചു.


                  10 മിനിറ്റ് കൂടുമ്പോള്‍ കണ്ണു തുറന്നു  നോക്കുമ്പൊളൊക്കെ കാണാത്ത കാഴ്ചകള്‍. ഏല്ലാം ത്രിണവത്ഗണിച്ചുകൊണ്ടു ഗാഡസുഷുപ്തിയിലായി.കുറേ കഴിഞ്ഞപ്പോള്‍ ഒരു ഞരക്കം.ബസ് ഒരു സ്റ്റോപ്പില്‍ നിറ്ത്തിയതാണ്.കുറേ സമയമായി ഞാന്‍ കയറിയിട്ട്, കണക്കു പ്രകാരം ത്രിശൂര്‍ എത്തേണ്ടതാണ്.അപ്പോളതാ ഒരു പള്ളിക്കു മുമ്പില്‍ അമ്മയുടേയും കുട്ടിയുടെയും ഉഗ്രന്‍ പ്രതിമ,(ആ സ്ഥലം മൂവാറ്റുപുഴയായിരുന്നു.) ഞാനിന്നുവരെ കണ്ടിട്ടില്ലല്ലോ ഇത്രയും വലിയ ഈ പ്രതിമ ത്രിശൂരില്‍ എന്നോര്‍ത്ത് ഞാനെന്‍റെ ശ്രദ്ധക്കുറവിനെ ശാസിച്ചു വീണ്ടും കണ്ണടച്ചു.. അടുത്തിരിക്കുന്ന പെണ്‍കുട്ടി ഉറക്കമുണര്‍ന്ന എന്നോട് ചിരിച്ചു കാണിച്ചപ്പോള്‍ ഒരു കുശലം ചോദിച്ചു കളയാമെന്നു കരുതി ത്രിശൂരെത്താറായോന്നു ഞാന്‍ ചോദിച്ചു, ചോദ്യം കേട്ടതും ആ കുട്ടി ഒരു ഞെട്ടു ഞെട്ടി,എന്നിട്ടു ചോദിച്ചു, ഇതു കൂത്താട്ടുകുളം ബസ്സാണല്ലോ. അപ്പോള്‍ ഞെട്ടിയത് ഞാനാണ്.പണ്ട് സ്കൂളില്‍ കൂത്താട്ടുകുളം മേരിയെക്കുറിച്ച് ഒരു പാഠം പഠിച്ചിട്ടുള്ളതല്ലാതെ ഞാനന്നുവരെ കേള്‍ക്കാത്ത ഒരു സ്ഥലമായിരുന്നു കൂത്താട്ടുകുളം.


                 ഉടന്‍ വണ്ടി നിര്‍ത്താന്‍ ഞാനാവശ്യ്പ്പെട്ടു.എന്‍റെ വലിയ ദേഹവും ചെറിയ ശബ്ദവും കുഞ്ഞന്‍ കണ്ണുകളും കണ്ട കണ്ടക്റ്റര്‍ പറഞ്ഞു,

"ഇതു സൂപ്പര്‍ഫാസ്റ്റാണ്, ഇവിടെയൊന്നും സ്റ്റോപ്പില്ല, കൂത്താട്ടുകുളത്തേ ഇനി നിര്‍ത്തൂ".

"പിന്നെന്തിനു നിങ്ങളെനിക്കു ടിക്ക്റ്റ് തന്നു, ഞാന്‍ കുന്നംകുളം എന്നാണല്ലോ പറഞ്ഞത്".

"ഇതു കുന്നംകുളത്തു നിന്നു വരുന്ന വണ്ടിയാണ്‍, ഞാന്‍ കൂത്താട്ടുകുളം എന്നാ കേട്ടത്, അതു കൊണ്ടാ ടിക്കറ്റ് തന്നത്‌"

 എന്നും പറഞ്ഞാ ബുദ്ധിമാനായ കശ്മലന്‍ എന്‍റെ കയ്യില്‍ നിന്നും ടിക്കറ്റും വാങ്ങിക്കളഞ്ഞു. അപ്പോഴേക്കുംസമയം 5.30 ആയിരുന്നു.അങ്ങനെ കുന്നംകുളത്തേക്കു പുറപ്പെട്ട ഞാന്‍ കൂത്താട്ടുകുളം നഗരത്തില്‍ വണ്ടിയിറങ്ങി.


                             അശരണയായ എന്‍റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വേണ്ടി കൂടെ ഇറങ്ങിയ ആളുകളെല്ലാം ചുറ്റും കൂടി, അവരെ എല്ലാം ആട്ടിപ്പായിച്ചു കൊണ്ട് 2 ചേച്ചിമാര്‍ ഓടിവന്നു എന്‍റെ കൈ പിടിച്ചു, എന്നിട്ട് അവരുടെ കൂടെ വരാന്‍ നിര്‍ദ്ദേശിച്ചു.മിക്ക പീഡനക്കേസുകളിലും ഓരോ സ്ത്രീകള്‍ പ്രതിയാണല്ലോ അതു കൊണ്ട് സൂക്ഷിക്കണം എന്നുറച്ച് ഞാന്‍ കൈ സൂത്രത്തില്‍ വിടുവിച്ച് അവരുടെ പിന്നാലെ നടന്നു. അങ്ങനെ വല്ലതുമുണ്ടായാല്‍ ഒറ്റ  ഓട്ടം വച്ചു കൊടുക്കാമാല്ലോ!.

ആ പാവപ്പെട്ട ചേച്ചിമാരിലൊരാള്‍ക്കു എന്‍റെ പൊട്ടത്തരം കണ്ട് കരച്ചില്‍ വന്നു.അതിനും എന്‍റെ പ്രായത്തിലുള്ള ഒരു മോളുള്ളതാണ്, സൂക്ഷിച്ചു വേണ്ടേ കയറാന്‍ എന്നൊക്കെപറഞ്ഞ് എണ്ണിപ്പെറുക്കാന്‍ തുടങ്ങി.തിരിച്ചു ഞാനും എന്‍റെ വീട്ടില്‍ പോകാതെ അങ്കമാലിയിലേക്കു പൊയ്ക്കോളാം, ബസ് സ്റ്റോപ്പ് കാണിച്ചു തന്നാ മതി, എന്നൊക്കെ  എണ്ണിപ്പെ റുക്കിയെങ്കിലും അവര്‍ ലവലേശം എന്നെ ഗൌനിച്ചില്ല.


                    കുറേ കൂടിയാലോചനക്കൊടുവില്‍ അവരുടെ പെരുമ്പാവൂരിലേക്ക് ജോലി കഴിഞ്ഞ് മടങ്ങുന്ന ഒരു കൂട്ടുകാരിയെ ഏല്പ്പിക്കാന്‍ ധാരണയായി.എന്‍റെ കഥകളൊക്കെ കേട്ട് ഞെട്ടിയ ആ കൂട്ടുകാരി എന്നെയുംകൊണ്ട് തിരിച്ചു അങ്കമാലിയിലേക്ക് പുറപ്പെട്ടു.ബസ്സില്‍ വെച്ച് അവര്‍  BEdനു പഠിക്കുന്ന ഒരു മുക്കനൂര്‍കാരിയെ പരിചയപ്പെട്ട് അതിന്‍റെ സുരക്ഷിത കരങ്ങളില്‍ എന്നെ ഏല്‍പ്പിച്ചു.ആ പെണ്‍കുട്ടി ഫോണ്‍ വിളിച്ച് അതിന്‍റെ അച്ഛനെ സ്റ്റോപ്പില്‍ സജ്ജമാക്കി നിര്‍ത്തിയിരുന്നു, എന്നെ ഭദ്രമായി ഹോസ്റ്റല്‍ റൂമില്‍ ഇറക്കാന്‍ വേണ്ടി, അങ്ങനെ ഏകദേശം ഒരു ജാഥക്കുള്ള ആളുകളുമായി വീട്ടിലേക്ക് പുറപ്പെട്ട ഞാന്‍ രാത്രി എട്ടുമണിയോടെ ഹോസ്റ്റലില്‍ തിരിച്ചെത്തി. വാതില്‍ തുറന്ന് എന്നെക്കണ്ട് ഞെട്ടിപ്പോയ റൂംമേറ്റ് ഫ്ലവര്‍ ഒരാന്തലോടെ കഥകളൊക്കെ കേട്ട് കുരിശും വരച്ച് പിറ്റേന്നു അതിരാവിലെ എന്നെ വീട്ടിലേക്ക് യാത്രയാക്കി.

7 comments:

shajitha said...

എന്‍റെ കൌമാര കാലത്തിലൂടെയുള്ള പ്രയാണമാണ്‍ ഈ പോസ്റ്റുകളൊക്കെ.എന്‍റെ തന്നെ സന്തോഷത്തിനു എഴുതുന്നതാകയാല്‍ സാഹിത്യഭംഗിയൊന്നും കാണാന്‍ വഴിയില്ല. (അതിനൊന്നുമുള്ള ശേഷിയും ശേമുഷിയും ഇല്ല സുഹ്രുത്തുക്കളെ, എന്ത് സുഹ്രുത്തുക്കള്‍, ആരെങ്കിലും ഇതൊക്കെ ഒന്നു വായിച്ചാലല്ലെ). ഈ പോസ്റ്റ് എന്‍റെ ഒറ്റക്കുള്ള യാത്രകള്‍ എന്ന പോസ്റ്റിന്‍റെ ചെറിയൊരു ഭാഗം മാത്രമാണ്, പക്ഷേ എഴുതി വന്നപ്പോ നീളം കൂടിപ്പോയി, അതുകൊണ്ട് ഇതു പോസ്റ്റുന്നു.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

നടുക്കുന്ന ഒരു യാത്രാനുഭവമായിരുന്നെങ്കിലും ഇങ്ങിനെ നര്‍മ്മഭാവനയോടെ അവതരിപ്പിച്ചപ്പോള്‍ ചിരിക്കാന്‍ തന്നെ തോന്നി..
ഇനിയെങ്കിലും ശുഭയാത്ര നേരുന്നു..

shajitha said...

thank you sir, for your reading and comments

Unknown said...

good and entertining

indus said...

I still remember those days...nice narration. keep going

indus said...
This comment has been removed by the author.
shajitha said...

thanks indu