Tuesday, October 14, 2014

പശു

              എല്ലാവര്‍ക്കും ജനിച്ചു വളര്‍ന്ന നാടും  കുട്ടിക്കാലവും  മനോഹരമാണ്. എനിക്കും അങ്ങനെതന്നെ. ഹിന്ദുക്കളും മുസ്ലിങ്ങളും  ഇടകലര്‍ന്നു ജീവിക്കുന്ന  ഒരു അന്തരീക്ഷം.ക്രിസ്ത്യാനികള്‍ഇലലായിരുന്നു.ഞാന്‍ അന്ചാം ക്ളാസ്സില്‍  പഠിക്കുമ്പോള്‍ ഇടുക്കിയില്‍ നിന്നും അമ്മച്ചിയും കുടുംബവും താമസിക്കാനെത്തി . അതോടെ ആ  കുറവും തീര്‍ന്നു. ഓണത്തിനും വിഷുവിനുമൊക്കെ അയല്‍പക്കത്തെ അമ്മൂട്ടി അമ്മയും ഭാരതിയമ്മയും പായസവും ഓലനും കാളനുമൊക്കെ കൊണ്ടുതരും, അതിനു വേണ്ടി ഞങ്ങള്‍ കുട്ടികള്‍ കാത്തിരിക്കുമായിരുന്നു. പകരം ഇരുപത്തേഴാം രാവിനും പെരുന്നാളിനുമൊക്കെ പലഹാരങ്ങളും ഇറച്ചിക്കറിയും ഉമ്മ അവര്‍ക്കും എത്തിക്കും.ഞങ്ങളുടെ സമ്മര്‍ദപ്രകാരം ഉമ്മ പായസവും  മകന്‍ കുട്ടന്‍റെ ആവശ്യപ്രകാരം ഭാരതിയമ്മ ഇറച്ചിക്കറിയും ഉണ്ടാക്കാന്‍ വര്‍ഷങ്ങള്‍ നീണ്ട യത്നം തന്നെ നടത്തിയെങ്കിലും മുനഫര്‍ സിനിമപാട്ട്  പാടുന്നതു പോലെയായിപ്പോയി അത് ( കൂടെപ്പഠിച്ച അവന്‍ ഏതു സിനിമപാട്ടും മാപ്പിളപ്പാടായേ പാടൂ) .

                            സ്ഥലത്തെ പ്രധാനദിവ്യന്‍ എന്നു പറയുന്നതുപോലെ ആ നാട്ടിലെ 
ഏക പീടിക ഞങ്ങളുടേതായിരുന്നു.ഉപ്പ ലീഗ് കുടുംബത്തില്‍ നിന്നുംപൊങ്ങി
വന്ന ഒരു രക്തനക്ഷത്രമൊക്കെ ആണെങ്കിലും നല്ല മതവിശ്വാസി കൂടിയായതിനാല്‍  അന്‍ചുനേരവും പള്ളിയിലേക്കോടും,ഈ സമയത്തും പിന്നെ ഭക്ഷണസമയത്തും ( അതൊരു തപസ്സാണ്, ആ സമയത്ത് ആന കുത്തിയാലും ഉപ്പ ഇളകില്ല, ഏതെങ്കിലും നിര്‍ഭാഗ്യവാന്‍മാര്‍ അന്നേരം
 കടയില്‍ വന്നാല്‍ അവരെയെല്ലാം ഉപ്പ ആട്ടിപ്പായിക്കും, കിത്താബിലെഴുതിയിട്ടുണ്ട്,  ഭക്ഷണം കഴിക്കുമ്പൊ എഴുന്നേല്‍ക്കരുതെന്ന് പറഞ്ഞ്) കുന്നംകുളത്ത് സാധനമെടുക്കാന്‍ പോകുംമ്പോഴുമെല്ലാം കടപരിപാലനം ഞങ്ങളുടെ ഉത്തരവാദിത്തമായിരുന്നു. ആദ്യം കടയില്‍ ഈ സമയത്തൊക്കെ നിന്നിരുന്നത് ഉമ്മയെക്കൂടാതെ മൂത്ത സഹോദരിയായിരുന്നു, അവള്‍ സ്വല്‍പം വലുതായപ്പൊ ആ ബാറ്റണ്‍ അടുത്താള്‍ക്ക് കൈമാറി,അവള്‍ വലുതായപ്പൊ  മൂന്നാമത്തെ ആള്‍ക്കും 
അവസാനം എന്‍റെ കയ്യിലും കിട്ടി.പിന്നെ ആ ബാറ്റണ്‍ കട പൊളിയുന്നതുവരെ 
എന്‍റെ കയ്യിലിരുന്നു.ആ ദേഷ്യം ഞാനവിടത്തെ മിഠായിപ്പാത്രങ്ങളോടും 
പഴക്കുലകളോടും തീര്‍ത്ത കാരണം പെന്സിലുപോലിരുന്ന ഞാന്‍ കട 
പൊളിയുമ്പോഴേക്കും ഭൂമിഗോളം പോലെയായി.അവസാനത്തെ 
കുട്ടിയായാലുള്ള അവശതകള്‍ ഏറെയാണ്.മൂത്തവരുടെ ലൊട്ടുലൊടുക്കു 
സാധനങ്ങള്‍ പരമ്പരയായി നമുക്കു കൈമാറ്റം ചെയ്യപ്പെടും.ഒന്നും 
സ്വന്തമായുണ്ടാവില്ല, പിന്നെ എത്ര വലുതായാലും വീട്ടുകാരിങ്ങനേ പറയൂ
അവളു കുട്ടിയല്ലെ, എന്നിട്ടു 5 kg അരി തലയില്‍ വെച്ചു തരും, പൊടിപ്പിച്ചു
കൊണ്ടുവരാന്‍.മാനം കപ്പലു കേറുകയല്ലെ, ആരോട് പറയാന്‍. ഇങ്ങനേ 5 kg 
അരി തലയിലും വെച്ചു പോവുമ്പോഴാണ്, ക്ളാസ്സ് റ്റീച്ചറായ ബാബുമാഷെ 
കാണുക,അപ്പോള്‍ ഞാന്‍  ഇന്നസെന്‍റ്‌ ഗോഡ്ഫാദറില്‍  N.N. പിള്ളയെ
കാണുമ്പോള്‍ നോക്കുന്നതുപോലെ ഇയാളാരാ എന്ന മട്ടില്‍ ചാക്കും
തലയില്‍വെച്ച് ഒറ്റ പോക്കാണ്.

                        രണ്ടാം ക്ളാസ്സിലെ അരക്കൊല്ലപ്പരീക്ഷ കഴിഞ്ഞപ്പൊഴാണ്,
സാക്ഷരതായജ്ഞം എന്നപേരില്‍ ഞങ്ങളുടെ നാട്ടില്‍  സാക്ഷരത പ്രവര്‍ത്തനങ്ങള്‍ അലയടിക്കുന്നത്.സ്‌കൂളിന്‍റെ പടി കണ്ടിട്ടില്ലാത്ത
എന്‍റെ ഉമ്മക്കും സാക്ഷരതക്ളാസ്സിനു പോണമെന്നാഗ്രഹമുണ്ടായെങ്കിലും 
ഉമ്മയുടെ പ്രൌഡിയും ഗാംഭീര്യവും അതിനനുവദിച്ചില്ല. അതു മണത്തറിഞ്ഞ
 ഗഫൂര്‍ സാക്ഷരതബുക്ക് വീട്ടിലെത്തിച്ചു. പ്രൌഡിയും ഗാംഭീര്യവും കാരണം
സ്വന്തം പേരു പോലും മാറ്റിയ ആളാണ്‍ എന്‍റെ ഉമ്മ.ഉമ്മയെ കല്യാണം കഴിച്ചു 
കൊണ്ടു വന്നപ്പോള്‍ പരിചയപ്പെടാന്‍ വന്ന നാട്ടുകാരോട് ഉണ്ണീമ എന്ന പേര്‍ 
ഇഷ്ടമില്ലാത്തതു കാരണം ഉമ്മ വേറൊരു പേരു കെട്ടിയുണ്ടാക്കി പറഞ്ഞു കൊടുത്തു , മാളു(എത്ര പൊട്ട പേര്), അതോട് കൂടി ഉണ്ണീമ എന്ന പേര്‍ 
കാലയവനികക്കുള്ളില്‍ മറഞ്ഞു. പകരം മാളാത്തയും മാളുവും മാളുവുമ്മയു മൊക്കെയായി അതുമാറി.ബുക്ക് കിട്ടിയെങ്കിലും വീട്ടിലാരും ഉമ്മയെ പഠിപ്പിക്കാന്‍ മിനക്കെട്ടില്ല, അതുകൊണ്ട് ധീരതയോടെ ഞാനാ ദൌത്യം
ഏറ്റെടുത്തു.ഉമ്മ രാത്രി എട്ട് മണിയായാലേ പഠിക്കാന്‍ വരൂ, അപ്പൊഴേക്കും 
എനിക്കുറക്കം വരാന്‍ തുടങ്ങുമെങ്കിലും പഠിപ്പിക്കാനുള്ള വ്യഗ്രതമൂലം ഞാന്‍
പിടിച്ചുനില്‍ക്കും.പഠിപ്പിക്കല്‍ രാത്രി ഒമ്പതര വരെയെ ഉണ്ടാവൂ. ക്ലൈമക്സില്‍ നായകന്‍ മരിച്ചു വീഴുന്ന ദുഃഖസിനിമ പോലെ ഞാനപ്പോഴേക്കും വീണുറങ്ങിപ്പോകും.ഒരു കൊല്ലം  കൊണ്ട് ബുക്ക് മുഴുവന്‍ പഠിപ്പിച്ചു തീര്‍ന്നു.അപ്പോഴേക്കും ഞാന്‍ മൂന്നാം ക്ളാസ്സിലെത്തിയിരുന്നു.എന്നാപിന്നെ കുറച്ചു കണക്കു കൂടി പഠിപ്പിക്കാം എന്നു ഞാന്‍ ഉറച്ചു.അങ്ങനെ 20+10 ഇട്ടുകൊടുത്തു. ഉമ്മ പുഷ്പം പോലെ 30 എന്നെഴുതി.  ഞാന്‍ 20-10  എന്നെഴുതി, ദാ വന്നു ഉത്തരം 10. കുറച്ചു കൂടെ കടുപ്പത്തില്‍ ഇട്ടു കൊടുക്കാം, ഞാന്‍ പോയി സ്വന്തം ബുക്കെടുത്ത് 20-15 എന്ന റ്റീച്ചര്‍ തന്ന ഹോംവര്‍ക്ക് കൊടുത്തു, എന്നോടാ കളി, ശേഷം ഞാന്‍ ടീച്ചര്‍ പഠിപ്പിച്ച് പ്രകാരം ഒന്നു കടമെടുത്ത് കയ്യിലെ വിരലൊക്കെ എണ്ണി ചെയ്യാന്‍ തുടങ്ങി. ഇതിനിടക്ക് ഞാന്‍ ഉമ്മയുടെ സ്ളേറ്റിലേക്കൊന്നു പാളി നോക്കി, അതാ കിടക്കുന്നു പുല്ലു പോലെ അവിടെ ഉത്തരം 5. ഞാന്‍ തോറ്റു, ആയുധം വെച്ചു കീഴടങ്ങി, കണക്കു പഠിത്തം അതൊടെ അവസാനിച്ചു. കാരണം കടയിലിരുന്നു പുഷ്പംപോലെ മനക്കണക്കു കൂട്ടി പഠിച്ച ഉമ്മയെ കടമെടുത്ത് കുറക്കാന്‍ പഠിപ്പിക്കലൊക്കെ അസാധ്യമായിരുന്നു.അതുകൊണ്ട് പഠനം അവസാനിപ്പിക്കാന്‍ ധരണയായി.അവസാനമായി ഒപ്പിടാന്‍ പഠിക്കാം എന്നു ഉമ്മ പറഞ്ഞു. അതുവരെ ഉമ്മ thumb impression ആണിട്ടിരുന്നത്. ഞാന്‍ ഉമ്മക്ക് ഇ 
എന്ന അക്ഷരംപോലത്തെ ഒപ്പ് പഠിപ്പിച്ചു(എന്താണാവോ എനിക്കന്നങ്ങനെ 
തൊന്നിയത്, നാലാം ക്ളാസ്സിലാണല്ലോ English പഠിച്ചു തുടങ്ങുന്നത്, അതായിരിക്കാം മലയാള ഭാഷയില്‍ ഒപ്പിട്ടത്.). ആരും അതിലൊന്നും ഇടപെടാത്തതു കാരണം ആധാരങ്ങളടക്കം എല്ലാ രേഖകളിലും ഉമ്മ ഇ എന്ന ഒപ്പ് അഭിമാനപുരസ്കരം ഇട്ടുകൊടുത്തു.പരമേശ്വരന്‍ നായരുടെ കര്‍ശന നിര്‍ദേശപ്രകാരം അന്നുമുതല്‍ പേപ്പര്‍ വായന ശീലമാക്കിയതിനാല്‍ ആ അക്ഷരങള്‍ ഉമ്മ ഒരിക്കലും മറന്നില്ല.അക്കാലത്ത് ഏകദേശം50-60 വയസ്സുകാരനും മിതഭാഷിയും ഷര്‍ട്ട് ഒരിക്കലും ഇട്ടു കണ്ടിട്ടില്ലാത്തതുമായ  എന്‍റെ ആരാധനപുരുഷനായിരുന്നു പരമേശ്വരന്‍ നായര്‍.  പീടികയില്‍ കോണ്‍ഗ്രസ്സുകാരും മാര്‍കിസ്റ്റുകാരുമായുള്ള തല്ലില്‍  ന്യായമായ അഭിപ്രായങ്ങള്‍ പറഞ്ഞുകൊണ്ട് പരമേശ്വരന്‍ നായര്‍ തന്‍റെ 
വ്യക്തിപ്രഭ കാത്തുസൂക്ഷിച്ചു.ഞങ്ങള്‍ കുട്ടികളുടെയെല്ലാം തലമുടി     
വെട്ടിയിരുന്ന പരമേശ്വരന്‍ നായര്‍ മതപ്രസംഗം സ്ഥിരമായി കേള്‍ക്കാന്‍ വരും, സത്യത്തില്‍ വയളും കേള്‍ക്കാനെന്ന പേരില്‍ പള്ളിമുറ്റത്ത്ഒരു പുല്‍പായയും മറ്റുറക്കസാമഗ്രികളുമായെത്തി ഉസ്‌താദ് വായ തുറക്കുമ്പോഴേക്കും കൂര്‍ക്കം വലിച്ചുറങ്ങുന്ന ഞങ്ങളേക്കാള്‍ നല്ല ശ്രോതാവായിരുന്നു പരമേശ്വരന്‍ നായര്‍.വീട്ടിലെ ജനല്‍ച്ചില്‍ അബദ്ധത്തില്‍ പൊട്ടിയതിനു ഭാര്യ ആക്ഷേപിച്ചതു കാരണം  (എന്ന്‌ ജന്സംസാരം)ആത്മഹത്യ ചെയ്യുകയാണുണ്ടയത്. ആ അഭിമാനിക്ക് സഹിക്കാവുന്നതിലപ്പുറമായിര്ക്കാം കുടുംബത്തില്‍ നിന്നേറ്റ അപമാനം.

                    ആയിടക്കാണ്‍ ഞങ്ങളുടെ പശു പ്രസവിച്ചത്.ഉമ്മയുടെ 
അസാന്നിധ്യത്തില്‍ നടന്ന ആ സംഭവത്തിന്‍റെ കാര്‍മികര്‍ ഉപ്പയും ഞാനും 
സാബിറയും ആയിരുന്നു( ഉമ്മ വടക്കാന്‍ചേരിയിലുള്ള സ്വന്തം വീട്ടില്‍ 
പോയതാണ്.ആണ്ടിലൊരിക്കല്‍ മാത്രം നടക്കുന്ന കാര്യം. അന്നു തന്നെ
പശുവിനു പ്രസവിക്കാനും തോന്നി.).പശു പ്രസവിച്ചു കഴിഞ്ഞാല്‍ മറുപിള്ള 
പുറത്തു വരും, നാടന്‍ ഭാഷയില്‍ ചവര്‍ എന്നാണ്‍ പറയുക.പശു ഉടന്‍ 
തിരിഞ്ഞ് ചവര്‍ തിന്നുമെന്നും അങ്ങനെ തിന്നാല്‍ പാല്‍ കുറയുമെന്നാണ്‍ 
വിശ്വാസം (ഈ ലോകത്ത് ഏതെങ്കിലും പശു അങ്ങനെ തിന്നിട്ടുണ്ടോ ആവോ), 
അതിനുള്ള ഇട നമ്മള്‍ വരുത്തരുത്.ചവര്‍ ചാടിപ്പിടിച്ച് ഏതെങ്കിലും 
പാലമരത്തിലോ എരുക്ക് മരത്തിലോ തൂക്കണം. അങ്ങനെ 
ചാടിപ്പിടിക്കാനായി ഞാനും സാബിറയും ഉപ്പയും പശുവെ 
ഉറ്റുനോക്കിക്കോണ്ട് നില്‍പാണ്.ചവര്‍ വീണു, മമ്മൂട്ടിയെപ്പോലെ ഉപ്പ
ചാടിവീണ്‍ ചവര്‍ കൈക്കലാക്കി. അങ്ങനെ ചവര്‍ പാലമരത്തില്‍ തൂക്കാന്‍ 
വേണ്ടി ഉപ്പ യാത്രയായി. അക്കാലത്തൊന്നും ഞങ്ങളുടെ സമീപത്തുള്ള 
ക്ഷേത്രവളപ്പ് മതില്‍ കെട്ടിത്തിരിച്ചിരുന്നില്ല, എല്ലാ മതസ്ഥരും  ക്ഷേത്രവളപ്പിലൂടെ നടക്കുമായിരുന്നു. ക്ഷേത്രവളപ്പില്‍ കൂടാതെ ക്ഷേത്രത്തിന്‍റെ ഉള്ളിലും പാലമരമുണ്ട്.( ആ അമ്പലത്തില്‍ മാത്രമേ ഞാനങ്ങനെ കണ്ടിട്ടുള്ളൂ, അതെങ്ങനേ എനിക്കറിയാമെന്നു ചോദിച്ചാല്‍ ഞാന്‍ കൂട്ടുകാരുടെ കൂടെ ഇഷ്ടം പോലെ അമ്പലത്തില്‍ കയറിയിട്ടുണ്ട്.). സാധാരണ ഉമ്മ ചവര്‍ തൂക്കാറുള്ള പാലമരവും എരുക്കുമരവും എത്തണമെങ്കില്‍  കുറേ നടക്കണം.അത്രയൊന്നും നടക്കാന്‍ അധ്വാനിയായ ഉപ്പ മിനക്കെട്ടില്ല, ക്ഷേത്രവളപ്പിലെ പാലയില്‍ എന്‍റെ സ്വന്തം ഉപ്പ ചവര്‍ തൂക്കി.ആ പാലയില്‍ എന്നും വിളക്കൊന്നും കത്തിക്കില്ലെങ്കിലും പൂരത്തിന്‍റെ സമയത്ത് കത്തിക്കാറുണ്ട്. ഈ സംഭവതിനു ഒരു ദ്റുക്സാക്ഷിയുണ്ടായി, eye witness, അമ്മൂട്ടിഅമ്മ. പിറ്റേദിവസം മിസൈല്‍ കണക്ക് അമ്മൂട്ടിഅമ്മ ഉമ്മയെകാണാന്‍ വീട്ടിലേക്ക് പാഞ്ഞു വന്നു, സിദ്ധി എന്താണ്‍ ചെയ്തത്, ഞാനെന്‍റെ കണ്ണുകൊണ്ടു കണ്ടതാ, എന്നും പറഞ്ഞ് അമ്മൂട്ടിഅമ്മ ഉറഞ്ഞ്തുള്ളി, ഉമ്മ കഥ കേട്ട് ഞെട്ടിപ്പോയി, ഇനി എന്തു ചെയ്യും, ഉമ്മ നിസ്സഹായയായി, അമ്മൂട്ടിഅമ്മ താനത്‌ ആരും കാണാതെ എടുത്തുകളഞെന്നും പറഞ്ഞ് ഉമ്മയെ ആശ്വസിപ്പിച്ചു, ശേഷം പരിഹാരകര്‍മ്മം ചെയ്യാനുള്ള പൈസയുമായി ആ സാത്വിക യാത്രയായി.ഇന്നാണെങ്കില്‍ ഒരു നാടു കത്തുമായിരുന്നു അതിന്‍റെ പേരില്‍.

Thursday, March 13, 2014

ഡ്രൈവിംഗ് ടെസ്റ്റ്

                   റാലി സൈക്കിള്‍ ഓടിക്കാന്‍ അറിയാത്തതിലുള്ള ഉപ്പയുടെ നിരന്തരമായ പരിഹാസം ചെറുപ്പം മുതല്‍ കേള്‍ക്കുന്നതുകൊണ്ടോ എന്തോ ഡ്രൈവിങ് അറിയുന്നവരോട് എനിക്ക് ആരാധനയായിരുന്നു. ഒരീച്ച പോലും പോകാത്ത
ഞങ്ങളുടെ നാട്ടിലെ പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ അവിടത്തെ ഏക ബസായ MR Service ഡ്രൈവര്‍ സുര പറത്തും, അതും നോക്കിക്കൊണ്ട് നിര്‍നിമ്മേഷയായി ഞാന്‍
ഡ്രൈവറുടെ സീറ്റിനു പിറകില്‍ തൂങ്ങി നില്ക്കും.(Students ഇരിക്കരുത് എന്ന
അലിഖിത നിയമവും പാലിച്ച്). ഞങ്ങളുടെ നാട്ടിലെ
ഡ്രൈവര്‍മാരെല്ലാം സാധുക്കളും പാവങ്ങളുമായിരുന്നു.ആ തൂങ്ങി നില്പ്പിനിടയില്‍ എനിക്ക് പല സംശയങ്ങളും വരും.ചില ഇടുക്കു വഴികളിലൂടെ ബസ്സ് ഒരിക്കലും പോകില്ലെന്നുറപ്പിക്കും, പക്ഷെ ബസ് easy ആയി കേറിപ്പോകും, ഈ സമയങ്ങളിലെല്ലാം ഞാന്‍ സുരയെ അഭിമാനപുരസ്കരം നോക്കും. എന്‍റെ ഈ കാഴ്ചപ്രശ്നം പോലെ തന്നെ ഉള്ള മറ്റൊരു പ്രശ്നമായിരുന്നു, Left Rightപ്രശ്നം. ചോറുണ്ണുന്ന കയ്യേത് എന്ന് ചിന്തിച്ചാലല്ലാതെ എനിക്ക് റൈറ്റൊ ലെഫ്‌റ്റോ പറയാന്‍ കഴിയില്ല. ഇങ്ങനെ ചിന്തിക്കുന്ന സന്ദര്‍ഭങ്ങളിലൊക്കെ ഞാന്‍ ചെറുപ്പത്തില്‍ ഈ technique പഠിപ്പിച്ചു തന്ന ജാനകി റ്റീച്ചറെ പ്രാകും.ഈ പ്രശ്നം കാരണം ആരെങ്കിലും വഴിചോദിച്ചാല്‍ ഞാന്‍ തെറ്റിച്ചേ പറഞ്ഞുകൊടുക്കൂ, ഓട്ടോയിലൊക്കെ പോകുമ്പോള്‍ ഞാന്‍ സ്റ്റൈലില്‍ ഓട്ടോക്കാരനോട് ആജ്ഞാപിക്കും, ഇനി റൈറ്റിലേക്ക് പോട്ടെ എന്നൊക്കെ(ലെഫ്റ്റിലേക്ക് പോട്ടെ എന്നാണ്‍ സാരാംശം) അപ്പോള്‍ അയാളെന്നെ ഒരു നോട്ടം നോക്കാനുണ്ട്, ഇതേത് വട്ടത്തിയാണ്‍ എന്ന മട്ടില്‍.

     അങ്ങനെ ജോലി കിട്ടിയ സമയം. എല്ലാ അല്ലലും അലട്ടലും തീര്‍ന്നിരിക്കുന്നു, പോരാത്തതിനു പഠിക്കുക എന്ന മാരണവും ചെയ്യേണ്ടതില്ല, ഡ്രൈവിംഗ് പഠിക്കുക തന്നെ, ഞാന്‍ തനൂജമാഠത്തെയും കൂട്ടി പഠിക്കാന്‍ പുറപ്പെട്ടു.ദക്ഷിണയും വെച്ച് ഞാന്‍ ബിനുസാറിന്‍റെ കീഴില്‍ പഠനം തുടങ്ങി.ക്ഷമാശീലനായ പാവം പിടിച്ച മനുഷ്യന്‍.ആദ്യമൊക്കെ സാര്‍ ക്ടാവേ Right ഒടിക്കൂ എന്നു പറഞ്ഞാല്‍ ഞാന്‍ ചോറുണ്ണുന്നതു ഏതുകൈ എന്നു ചിന്തിക്കാന്‍ തുടങ്ങും.അപ്പോഴേക്കും സമയം തീര്‍ന്നു കാണും.പിന്നെ പിന്നെ സര്‍ Right ഒടിക്കു എന്നു ഗര്‍ജിക്കാന്‍ തുടങ്ങി.ഗര്‍ജനം കാരണം ഏതുകൈ എന്നു ഏകാഗ്രതയോടെ ചിന്തിക്കാന്‍ പറ്റില്ല.അപ്പൊ ഞാന്‍ ഏതെങ്കിലുമൊക്കെ ഒടിച്ചുകൊടുക്കും, എന്നെ പഠിപ്പിക്കാന്‍ തുടങ്ങിയതോടെ സര്‍ ദുര്‍വാസാവായി മാറി.പിന്നെ കാറില്‍ സ്റ്റിയരിംഗ് ഒഴിച്ച് എല്ലാം double ആയ കാരണം അപകടങ്ങളൊന്നും ഉണ്ടായില്ല.തിയറിയില്‍ എന്നെ കടത്തി വെട്ടാന്‍ആരുമുണ്ടായിരുന്നില്ല.ക്ലച്ച് അമര്‍ത്തിയേ ഗിയര്‍ മാറാവൂ എന്നൊക്കെ ഏതൊറക്കത്തില്‍ ചോദിച്ചാലും ഞാന്‍ പറയുമെങ്കിലും പ്രാക്റ്റിക്കലില്‍ ഞാനൊരു പരാജയമായിരുന്നു. H എത്തിയപ്പോഴേക്കും എന്നെ ചീത്ത പറഞ്ഞ് സാറും കേട്ട് കേട്ട് ഞാനും തളര്‍ന്നു.അങ്ങനെ ഒരു ദിവസം എന്‍റെ പ്രകടനം കണ്ട് സാറിന്‍റെ സമനില തന്നെ തെറ്റി, ഹെന്ത് ചണ്‍ഠീഖടും കൂത്താട്ടുകുളത്തും പോയി വന്ന ഞാന്‍, ആ എന്നെയാണ്, ഞാന്‍ ഉടന്‍ എന്‍റെ സഹോദരി സാബിറയെ phone വിളിച്ചു(അവളുടെ കണ്ണില്‍ ലോകത്തേറ്റവും ബുദ്ധിയുള്ളവളും കഴിവുള്ളവളും  ഞാനാണ്). വിവരങ്ങളൊക്കെ കേട്ട് അവള്‍ ഞെട്ടിപ്പോയി, ഒന്നുനും കൊള്ളാത്ത കാര്‍ എനിക്ക്കോടിക്കനറിയില്ല, ഞാന്‍ ഒരു ബിനുസാറിന്‍റെ ചീത്തയും കേട്ടിരിപ്പാണെന്ന്.അവള്‍ കലി തുള്ളി, ആരാണ്‍ ഈ ബിനുസാര്‍, അയാള്‍ പോയി പണി നോക്കട്ടെ, ഇത്രയൊക്കെ പരീക്ഷ ജയിച്ചില്ലേ, ഇനി ഇപ്പൊ ഒരു മണ്ടക്കാര്‍ ഓടിക്കനറിയില്ലെങ്കില്‍ ഒരു കുന്തവുമില്ല.ആഹ്ഹാ.ഞാന്‍ സമാധാനത്തോടെ phone വെച്ചു.പക്ഷെ അടുത്ത ദിവസമായപ്പോഴേക്കും എന്‍റെ മനസ്സു മാറി. വീണ്ടും ക്ലാസിനു പോയിത്തുടങ്ങി. ഒരുവിധം ഞാന്‍ H പഠിച്ചെടുത്തു.എന്‍റെ കഴിവില്‍ നല്ല വിശ്വാസമുള്ളതു കൊണ്ട് സ്റ്റിയറിംഗ് ഒരിക്കലും സാര്‍ എനിക്കൊറ്റക്കു തന്നിരുന്നില്ല.

                     അങ്ങനെ മര്‍മ്മപ്രധാനമായ ആ ദിവസം വന്നെത്തി, ഡ്രൈവിംഗ് ടെസ്റ്റ്.ബീവറേജസ്സിലെ ക്യൂ പോലെ ഏതാണ്ട് ഐക്യത്തോടെയും പരസ്പരസ്നേഹത്തോടെയും നില്‍ക്കുന്ന മറ്റൊരു സ്ഥലമാണ്‍ ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്ന സ്ഥലവും.ഓരോരുത്തര്‍ H എടുക്കുന്നത് പെരുമ്പറ കൊട്ടുന്ന ഹ്രുദയത്തോടെയാണ്‍ നമ്മള്‍നോക്കി നില്ക്കുക.അവസാനം എന്‍റെ സമയം എത്തി.ആളുകളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് ഞാന്‍ H എടുത്തുകൊണ്ടിരിക്കുകയാണ്.ഇടക്ക് സാറിന്‍റെ മുഖം കണ്ണാടിയില്‍കൂടി കാണാം.ഞാനെന്തൊക്കെയാണാവോ കാട്ടികൂട്ടാന്‍ പോകുന്നത് എന്നോര്‍ത്തു ഞെട്ടിക്കൊണ്ട് സാര്‍ ഭൂമിയിലേക്കും നോക്ക്ക്കി നിപ്പാണ്.കൂടെ തനൂജ മാഠവും.കമ്പികളൊന്നും തട്ടി മറിച്ചിടാതെ വിജയകരമായി ഞാന്‍ അവസാനലാപ്പെത്തി.സ്വല്‍പ്പം ചെരിഞ്ഞാണ്‍ എന്‍റെ വണ്ടി നിക്കുന്നത്, ഇനി ഒരുവട്ടം പിന്നിലേക്ക് കൂടി വണ്ടി എടുത്ത് തുടങ്ങിയിടത്തു തന്നെ എത്തിച്ചാല്‍ H പൂര്‍ത്തിയായി.ഞാന്‍ കണ്ണാടിയിലൂടെ വണ്ടി ഓഫ്ഫാകാതെ സാറിനെ നോക്കി, സാര്‍ ആശ്വാസത്തോടെ സ്വല്പം ലെഫ്റ്റ് ഒടിക്കണം എന്നു vehicle Inspector കാണാതെ എന്നോട് ആംഗ്യം കാണിച്ചു(വണ്ടി സ്റ്റഡി അക്കാന്‍ വേണ്ടി).ഒട്ടും താമസിച്ചില്ല,സ്വല്പം റൈറ്റ് ഒടിച്ചുകൊണ്ട് പോരേ എന്ന മട്ടില്‍ സാറിനെ നോക്കിയതും സാര്‍ പഴയ ദുര്‍വാസാവായി മാറി.അങ്ങനെ ഒന്നുകൂടി ചെരിഞ്ഞ് കമ്പി മുട്ടി മുട്ടിയില്ല എന്ന മട്ടില്‍ ഞാന്‍ പൂര്‍ത്തിയാക്കി. എല്ലാവരും ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടു.

                          റോഡിനു യോഗ്യത നേടിയ ഞാനും തനൂജമാഠവും സാറിന്‍റെ മറ്റു രണ്ടു studentsനു ഒപ്പം കാറില്‍ കയറി ഇരുന്നു.Vehicle Inspector വന്നെത്തി.ആദ്യം ഓടിച്ചത് 18 വയസ്സു മാത്രം പ്രായമായ എന്നല്‍ നല്ലവണ്ണം ഓടിക്കാനറിയുന്ന ഒരു കുട്ടിയെക്കൊണ്ടായിരുന്നു.അതിന്‍റെ പ്റായക്കുറവു നിമിത്തം Vehicle Inspector ന്‍റെ ഞെട്ടിക്കലില്‍ അതു കുറച്ച് ഞെട്ടിയതൊഴിച്ചാല്‍ വളരെ നന്നായി തന്നെ റോഡ് പൂര്‍ത്തിയാക്കി.പിന്നെ തനൂജ മാഠമായിരുന്നു. മാഠവും അസ്സലായിതന്നെ റോഡ് ചെയ്തു.അടുത്തത് എന്‍റെ ഊഴമാണ്.ഇയാള്‍ ഞെട്ടിച്ചാലൊന്നും ഞാന്‍ ഞെട്ടാന്‍ പോകുന്നില്ല എന്നു മനസ്സിലുറപ്പിച്ചുകൊണ്ട് ഞാന്‍ ഡ്രൈവിംഗ് സീറ്റിലിരുന്നു(ടെസ്റ്റ് കഴിഞ്ഞപ്പോള്‍ ഞെട്ടിയത് ഇന്‍സ്പെക്റ്ററായിരുന്നു എന്നു മാത്രം). ആദ്യമായി സ്റ്റിയറിംഗ് ഒറ്റക്ക് കൈകാര്യം ചെയ്യാന്‍ പോവുകയാണ്.വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. നമുക്ക് എല്ലാ ഗിയറുകളൂം അറിയാം എന്നാ കാര്യം എത്രയും വേഗത്തില്‍ വെഹികള്‍ ഇന്‍സ്പെക്റ്ററെ ബോധ്യപ്പെടുത്തണം എന്ന സാറിന്‍റെ ആപ്തവാക്യം ഞാനോര്‍ത്തു. സ്റ്റാര്‍ട്ട് ചെയ്ത് ഒരു സെക്കന്‍റു കഴിഞ്ഞപ്പൊ തന്നെ ഞാന്‍ രണ്ടാമത്തെ ഗിയറും ഇട്ടു. വണ്ടി പറക്കാന്‍ തുടങ്ങി, സ്റ്റിയറിംഗൊക്കെ പാളിപ്പോകുന്നു. Left ഒടിക്കു Right ഒടിക്കു എന്നൊക്കെ Vehicle Inspector പറയുന്നുണ്ട് അതിനനുസരിച്ച് ഞാന്‍ എല്ലാം opposite ഒടിക്കുന്നുണ്ട്. . അത്യാവശ്യം traffic ഉള്ള റോഡിലാണ്‍ ടെസ്റ്റ്, ആളുകള്‍ മൂക്കത്തു വിരലും വെച്ച് വളഞ്ഞും പുളഞ്ഞും പോകുന്ന എന്‍റെ വണ്ടി  നോക്കി നില്ക്കുകയാണ്. ബ്രേക്ക് ചവിട്ടാന്‍ vehicle inspector ഗര്‍ജിച്ചു, അതനുസരിച്ഛ് ഞാന്‍ ആഞ്ഞു ചവിട്ടി, പക്ഷേ ആക്സിലറേറ്ററാണെന്നു മാത്രം.അതിനിടക്ക് വണ്ടി ഒരു പെട്ടി ഓട്ടോയെ മുട്ടാന്‍ പോയി.മുട്ടി മുട്ടിയില്ല, എന്നെ തട്ടി മറിച്ചിട്ട് vehicle inspector  സ്റ്റിയറംഗ് കൈക്കലാക്കി. വണ്ടി ഓഫ് ചെയ്തു.കടക്കു പുറത്ത് എന്ന ഒറ്റ അലര്‍ച്ച.ഇന്‍സ്പെക്റ്റര്‍ എന്നെ കൈ വെക്കുന്നതിനു മുമ്പ് ഞാന്‍ ഓടി കാറില്‍ നിന്നും ഇറങ്ങി.

Tuesday, February 18, 2014

ഒരു ആശുപത്രിവാസത്തിന്‍റെ ഓര്‍മ്മ

ക്ഷമ അടുത്തുകൂടെ പോകാത്ത ഞാന്‍ പ്രാക്റ്റിക്കല്‍ ക്ളാസ്സുകളില്‍ ഒരു പരാജയമായിരുന്നു.എന്തിനീ മാര ണങ്ങള്‍ എന്‍റെ കയ്യു തന്നെ ധാരാളം എന്നു ചിന്തിച്ചിരുന്ന ഞാന്‍  കത്രിക ഒഴിച്ച് Dissection boxലെ ഒറ്റ റ്റൂളും ഉപയോഗിച്ചിരുന്നില്ല.തവളയുടെ മസ്തിഷ്കം ചെയ്യാന്‍ വേണ്ടി തവളത്തല തരും.അതിന്‍റെ വായിലൂടെ തള്ള വിരലിട്ട്, ഞാന്‍ ഒറ്റ ചീന്തു ചീന്തും.പിന്നെ കത്രികയെടുത്തു വെട്ടും, എന്നിട്ട് സ്ളൈഡിലേക്ക് ഒരു കൊട്ടാണ്.ചില പൊട്ടും പൊടിയും താഴെ വീഴും. അത്ര തന്നെ, അങ്ങനെ പരീക്ഷക്ക് ഈ തവളത്തല ഒരു ഐറ്റമായി വന്നു. ഒരു തലയേ ഒരു വിദ്യാര്‍ത്ഥിക്ക് കൊടുക്കാന്‍ പറ്റൂ. ഞാന്‍ ഒരു തല ചെയ്യും, കുറച്ചു പൊട്ടും പൊടിയും കിട്ടും,  മേജര്‍ഓപ്പറേഷന്‍ ചെയ്യുന്ന ഡോക്ടര്‍ സിസ്റ്ററിന്‍റെ നേക്ക് കൈ നീട്ടുന്നത് പോലെ ്‌ ഞാന്‍അറ്റെന്‍ഡര്‍മാരുടെ നേര്‍ക്ക് കൈനീട്ടും.എക്സാമിനര്‍ കാണാതെ ആ പാവങ്ങള്‍ എനിക്ക് ആറു തല തന്നു, എന്തു കാര്യം.ബോട്ടണി പുസ്തകം ഇപ്പൊ എന്‍റെ കയ്യില്‍ കിട്ടിയാല്‍ പോലും ഞാനതെടുത്ത് അടുപ്പിലിടും.അത്ര ഇഷ്റ്റമാണ്. കൂട്ടാന്‍ കഷ്ണംനുറുക്കുന്നതു പോലത്തെ എന്‍റെ സ്ളൈഡുകള്‍ മൈക്രോസ്കോപ്പിലൂടെ കണ്ട് സര്‍ എന്നെ തുറിച്ചു നോക്കും, ഞാന്‍ കാണാത്ത എന്തു കുന്തമാണാവോ സര്‍ അതില്‍ കണ്ടു പിടിച്ചത് എന്ന മട്ടില്‍ ഞാനും ഏന്തി വലിഞ്ഞു നോക്കും , അപ്പൊ കാണാം എന്‍റെ സ്ലൈഡങ്ങനെ ലെന്‍സും മുട്ടി വണ്ണത്തില്‍ഇരിക്കുന്നത്‌.കോളെജിന്‍റെ അന്നോളമുള്ള ചരിത്രത്തില്‍ ഏറ്റവും കുറവു മാര്‍ക്ക് പ്രാക്റ്റിക്കലിനു കരസ്ഥമാക്കി ഞാനൊരു റെക്കോഡുമിട്ടു.

                        ഒടുക്കം പ്രമാദമായ എന്‍റെFinal Year പരീക്ഷ വന്നു.പരീക്ഷക്കിനി വെറും 26 ദിവസങ്ങള്‍ മാത്രം. അത്രയും കാലംറെക്കോര്‍ഡ് വരക്കല്‍ മാത്രമെ ഞാന്‍ ചെയ്തിരുന്നുള്ളൂ, പിന്നെ നോവല്‍ വായനയും. Lunch റ്റൈമിലൊക്കെ ഞാന്‍ ലൈബ്രറിയിലേക്കോടും, അവിടെ വൈക്കം മുഹമ്മദ് ബഷീറിന്‍റെ സമ്പൂര്‍ണ്ണ ക്രുതികള്‍ റഫറന്‍സ് ബുക്ക്‌ പോലെ വെച്ചുകാണും,  issue ചെയ്യില്ല.അത് വായിച്ച് കിക്കിടി കിടി കിടി എന്നു ഞാന്‍ ചിരിക്കും, എത്ര അടക്കിപ്പിടിച്ചാലും പുറത്തേക്ക് തെറിക്കുന്ന ഈ ചിരി കേട്ട് ബുദ്ധിജീവികള്‍ എന്നെ പകയോടു കൂടി നോക്കും. അങ്ങനെ ഉല്ലാസ പൂര്‍ണ്ണമായ (ബഷീറിന്‍റെ ഭാഷയില്‍ സുന്ദരവും സുരഭിലവുമായ ) എന്‍റെ ആ ജീവിതത്തെ ഞെട്ടിച്ചു കൊണ്ടാണ്പരീക്ഷ കടന്നു വരുന്നത്.improve ചെയ്യേണ്ട ഒറ്റക്കുറവേ ഉള്ളൂ, കൊട്ടക്കണക്കിന്‍ മാര്‍ക്ക് കിട്ടും എന്ന ധാരണയില്‍ തോറ്റതും തോല്‍ക്കാത്തതും ഇനി എഴുതാനുള്ളതും പ്രാക്റ്റിക്കലും അടക്കം 24 പരീക്ഷകള്‍ ഞാന്‍ എഴുതാന്‍ തീരുമാനിച്ചു.തീരുമാനമെടുത്ത അന്നു തന്നെ ഞാന്‍ വീട്ടില്‍ പോയി ഉച്ചത്തിലൊന്നു അലറിക്കരഞ്ഞു, അതെന്തിനാണെന്നു വെച്ചാല്‍ എന്‍റെ പരീക്ഷകളുടെ ഗൌരവം അവര്‍ മനസ്സിലാക്കാന്‍ വേണ്ടിയാണ്.ഉമ്മ ഓടിവന്നു, 24 ദിവസവും എനിക്കു വേണ്ടി ഓതേണ്ട ചുമതല ഏറ്റെടുത്തു. ആദ്യപടിയായി ഞാന്‍ syllabus എടുത്തു വായിച്ചു നോക്കി ഞെട്ടല്‍ രേഖപ്പെടുത്തി.ചില വിഷയങ്ങളുടെ പേരു പോലും ഞാനന്നാണ്‍ കണ്ടത്.ഒട്ടും സമയം കളയാതെ ഞാന്‍ സ്റ്റോറിലേക്കോടി, ബുക്ക് വാങ്ങിക്കാന്‍.പരീക്ഷ മൂട്ടില്‍ വന്നപ്പൊ ബുക്ക് വാങ്ങിക്കൊണ്ടു പോണ മാക്രി എന്ന മട്ടില്‍ സ്റ്റോറുകാരന്‍ എന്നെ അവ്ജ്ഞയോടെ നോക്കി.വീട്ടില്‍ ഞാന്‍  ആരും സംസാരിച്ചു പോകരുത് എന്ന നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.ശബ്ദം കേട്ടാല്‍ പഠിക്കാന്‍ പറ്റുന്നില്ലെന്ന് പറഞ്ഞ്.ഉമ്മ ഒക്കെ എന്നെ പേടിച്ച് മിണ്ടാതെ നടക്കുകയാണ്.വല്ലതും മിണ്ടിയാല്‍ ഞാനപ്പൊ കരയും.2 ദിവസം കഴിഞ്ഞതും എനിക്ക് irritable bowel syndrome   എന്ന modern disease  പിടിപെട്ടു.മലയാളത്തില്‍ പേടിച്ചുതൂറല്‍, എപ്പഴും ഞാന്‍ കക്കൂസിലായിരിക്കും, വേറെ ആര്‍ക്കും അവസരം കൊടുക്കില്ല.ഒരു 20 ദിവസം കഴിഞ്ഞതും ഞാന്‍ ഉറക്കം കുറച്ചു, എന്നു വെച്ചാല്‍ ആരു പറഞ്ഞാലും ഞാന്‍ കിടക്കയില്‍ കിടക്കില്ല, ചാരു കസേരയില്‍ ഇരിക്കുകയേ ഉള്ളൂ, എന്നിട്ട് രാത്രി ഉറങ്ങേണ്ടുന്നതിനു പകരം രാത്രിയും പകലും ഇരുന്നുറങ്ങും.ഇടക്കു കണ്ണു തുറക്കുമ്പോള്‍ കാണാം ഉമ്മ എന്‍റെ മുന്നില്‍ മൂക്കത്ത് വിരലും വെച്ച് നിക്കുന്നത്.അപ്പൊ ഞാന്‍ എഴുന്നേറ്റിട്ട് 2 മിനിറ്റൊന്നു വിശ്രമിക്കട്ടെ എന്നു പറഞ്ഞ് കട്ടിലില്‍ കിടക്കും.അങ്ങനെ പരീക്ഷ ആരംഭിച്ചു. irritable bowel syndrome അതിന്‍റെ പാരമ്യത്തിലുമെത്തി.ഭക്ഷണപദാര്‍ഥങ്ങളൊക്കെ ഞാന്‍ നിന്നേ കഴിക്കൂ, ഉമ്മ അതൊക്കെ ഒരു താലം പോലെ പിടിച്ച് മുന്നില്‍ നിന്നോളണം(നിന്ന് നിന്ന് ഉമ്മയുടെ കാലു കുഴയും).അപ്പോള്‍ എന്‍റെ സഹോദരി പുച്‌ഛത്തോടെ എന്നെ നോക്കിയിട്ട് പറയും, ഇത്രയൊക്കെ തിന്നണമെങ്കില്‍ ഇരുന്നു തിന്നുകൂടെ എന്ന്.


                        അങ്ങനെ പരീക്ഷകളൊക്കെ കഴിഞ്ഞു.ഇനി practicals  മാത്രമേ ഉള്ളൂ.പടച്ചവനേ   ഇനി എന്നെക്കൊണ്ട് ബുക്ക് എന്നു പറഞ്ഞ സാധനം കൈ കൊണ്ട് തൊടാനുള്ള ഇട വരുത്തരുതെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ത്ഥിച്ചു കൊണ്ട് ഞാന്‍ നേരത്തെ ഉറങ്ങാന്‍ കിടന്നു.ഭയങ്കര ചൂടുള്ള ഒരു വേനല്‍ക്കാലമായിരുന്നു അത്.ഉമ്മ കട്ടിലില്‍ കിടക്കുന്നു. ഞാനും സാബിറയുംചൂടു കാരണം കട്ടിലുപേക്ഷിച്ച് തറയില്‍ കിടക്കുകയാണ്.എന്നിട്ടും ചൂടെടുക്കുന്നു.ഞാന്‍ കിടക്കുന്ന പായയില്‍ നിന്ന് എന്‍റെ രണ്ട് കാലും തറയിലേക്കെടുത്തു വെച്ചു.സുഘസുഷുപ്തിയിലേക്ക് സമാധാനത്തോടെ വീഴുകയാണ്.അപ്പോള്‍ എന്തോ ഒന്ന് മുകളില്‍ നിന്ന് താഴെക്കു വീണു(ഞങ്ങള്‍ കിടക്കുന്നതു പഴയമോഡല്‍ ഓടുവീടിന്‍റെ കോണിറൂമിലാണ്).അതെന്താണ്‍ വീണത് എന്നു പറഞ്ഞുകൊണ്ട് ഉമ്മയും കൂതറ സാബിറയും എന്‍റെ ഉറക്കം കെടുത്തുകയാണ്.അനുസരണത്തിനു പേരുകേട്ട സാബിറ എഴുന്നേറ്റ് അവളുടെ ഭാഗം മാത്രം പരിശോധിച്ച് എന്‍റെ ഭാഗത്താണു സാധനം വീണിരിക്കുന്നതെന്നു ഒരു റിപ്പോര്‍ട്ടും കൊടുത്തു.ഉടന്‍ ഉമ്മ എന്‍റെ മെക്കിട്ട് കേറാന്‍ തുടങ്ങി, അതു വല്ല എലിയോ പല്ലിയോ ആയിരിക്കുമ്, ഒന്നും കാണാനില്ലെന്നും പറഞ്ഞുകൊണ്ട് ദ്രോഹി സാബിറയെയും ശപിച്ച് ഉറങ്ങാന്‍ തുടങ്ങി.കുറച്ചു കഴിഞ്ഞതും എന്‍റെ കാലില്‍ പതുക്കെ എന്തോ നക്കുന്നതു പോലെ അനുഭവപ്പെട്ടു.ഞാന്‍ കുലുങ്ങിയില്ല.കുറച്ചു കൂടി കഴിഞപ്പോ ന്കാലില്‍ നിന്നും രക്തമൊഴുകുന്നതായി തോന്നി, നശിച്ച എലി, അപ്പുറത്ത് ആ സാബിറയുടെ കാലുണ്ടായിട്ടും എന്‍റെ കാലില്‍ തന്നെ കടിച്ചു എന്നു പ്രാകിക്കൊണ്ട് ഞാന്‍ ഉറക്കം തുടര്‍ന്നു.ഭാഗ്യത്തിന്‍ കുറച്ചു കൂടികഴിഞ്ഞപ്പോ ബാത്റൂമില്‍ പോകാന്‍ തോന്നിയ കാരണം മനസ്സില്ലാ മനസ്സോടെ ഞാന്‍ എഴുന്നേറ്റു. കാലില്‍ നിന്നും അപ്പോഴും രക്തം പോകുന്നുണ്ടായിരുന്നു.കാല്‍ കഴുകിക്കഴിഞപ്പോ എനിക്കു വെള്ളം കുടിക്കാന്‍ തോന്നി,ആകെ ഉറക്കപ്പിച്ച്, അതൊ തലചുറ്റലോ ഒന്നും മനസ്സിലാവാതെ ഞാന്‍ അടുക്കളയില്‍ നിന്നും തിരിച്ച് നടന്നു, വെള്ളം കുടിച്ചില്ല. ഇടനാഴിയിലെത്തിയപ്പോള്‍ ഞാന്‍ തലചുറ്റി വീണു.വീഴുന്നതിനിടക്ക് എന്‍റെ തല ശക്തിയായി ചുമരിലിടിച്ചു.ആ ആഘാതത്തില്‍ എന്‍റെ ഉറക്കമൊക്കെ പമ്പ കടന്നു. സാമാന്യ ബുദ്ധി ഒട്ടുമില്ലാത്ത എനിക്ക് അന്നാദ്യമായി ഒരു തിരിച്ചറിവുണ്ടായി, എന്നെ കടിച്ചത് എലിയല്ല, പാമ്പാണ്.


                                 ആ തിരിച്ചറിവില്‍ ഞാന്‍ പകച്ചിരുന്നു, ഒരു നിമിഷം എന്‍റെ മനസ്സിലൂടെ സുജയുടെയും ശ്രീമതിയുടെയും മുഖങ്ങള്‍ കടന്നുപോയി.( നാലാം ക്ളാസ്സില്‍ പഠിക്കുമ്പോഴാണ്‍ എന്‍റെ സഹപാഠി സുജ പാമ്പു കടിച്ച് മരിക്കുന്നത്,ഞങ്ങളുടെ കടയില്‍ നിന്ന് രാത്രി സമയത്ത് സാധനം വാങ്ങിപ്പോയ സുജയെ പാടവരമ്പത്ത് വെച്ച് എട്ടടിമൂര്‍ഖന്‍ കടിക്കുകയായിരുന്നു.പേടിച്ച് സുജ വരമ്പത്ത് കൂടെ അങ്ങോട്ടും ഇങ്ങോട്ടും ഓടി, ആ ഓട്ടത്തിനിടക്ക് സുജ വീണ്ടും പാമ്പിനെചവിട്ടി, പാമ്പ് ഒന്നില്‍കൂടുതല്‍ തവണ കുട്ടിയെ കടിച്ചു, ആശുപത്രിയിലെത്തുന്നതിനു മുമ്പെ സുജ മരിച്ചു. ആശുപത്രിയില്‍ കൊണ്ടുപോവാനായി കയ്യിലെടുത്ത അയല്‍വാസി ഉപ്പുക്കയോട് സുജ ഇങ്ങനെ ചോദിച്ചത്രെ ഉപ്പുക്ക ഞാന്‍ മരിക്കുമോന്ന്.ശ്രീമതിയെ പാമ്പു കടിക്കുന്നത് ഏഴില്‍ പഠിക്കുമ്പോഴാണ്.അതും രാത്രിയിലായിരുന്നു, ഉറങ്ങുന്ന സമയത്ത്.പാവപ്പെട്ടവരായ അവര്‍ എലിയാണെന്നു കരുതി വീണ്ടും ഉറങ്ങി, പുലരാറായപ്പോള്‍ ശ്രീമതി നാവിറങ്ങിപ്പോകുന്ന പോലെ വെള്ളം വേണമെന്നു പറഞ്ഞ് അമ്മയെ ഉണര്‍ത്തി, ആശുപത്രിയിലെത്തിച്ചെങ്കിലും അച്ഛനില്ലാത്ത ശ്രീമതി മരിച്ചുപോയി)..ഭിത്തിയോട് ചേര്‍ന്നിരുന്നുകൊണ്ട് ഞാന്‍ പൊട്ടിക്കരഞ്ഞു.അപ്പൊഴാണ്‍ ഞാന്‍ മനസ്സിലാകിയത്, എന്തൊരു മണ്ടന്‍ ജീവിതമാണ്‍ ഞാന്‍ നയിച്ചതെന്ന്. കുശുമ്പും ദുരഭിമാനങളും ദേഷ്യവും ജയ പരാജയങ്ങളും. ജീവിച്ചിരിക്കുക എന്നതിനേക്കാള്‍ വലിയ വിജയമുണ്ടോ, എത്ര വര്ഷമാണ്‍ ഞാന്‍ പാഴാക്കിയത്.സന്യാസിമാരുടെ മനസ്സ്, അതായിരുന്നു വേണ്ടത്.ഒരുപത്തു ദിവസം എനിക്കധികം തരൂ, ഞാന്‍ തിരുത്താം.അടുത്ത നിമിഷം എനിക്ക്  പേടിയായി, ഒറ്റക്ക് മരിക്കാന്‍, ഞാന്‍ മാത്രം മരിക്കാന്‍ പോകുന്നു, ഒരാള്‍ കൂടി ഒപ്പമുണ്ടായിരുന്നെങ്കില്‍ എന്നുപോലുംഞാനാഗ്രഹിച്ചു.(ഏറ്റവും വലിയ തമാശ ഒരു നാലുദിവസം പിന്നിട്ടപ്പോള്‍ തന്നെ ഞാന്‍ പഴയതുപോലെ കുശുമ്പുകാരിയും ദുരഭിമാനക്കാരിയുമായി മാറി എന്നാണ്).19 വര്‍ഷങ്ങള്‍(അന്നെന്‍റെ വയസ്സ്)എന്‍റെ മുന്നിലൂടെ പാസ് ചെയ്തു, പ്രത്യേകിച്ച് തെറ്റുകളൊന്നും ചെയ്തിട്ടില്ല, വെറും 19 വര്‍ഷങ്ങള്‍.ചില സന്ദര്‍ഭങ്ങള്‍ വിവരിക്കാന്‍നമുക്ക് ഭാഷ പോരാതെ വരും, എഴുത്തുകാര്‍ക്കൊക്കെ കഴിയുമായിരിക്കും.ഇതെഴുതുമ്പോള്‍ എന്‍റെ മുന്നില്‍ അക്ഷരങ്ങള്‍ തലകുനിച്ച് നില്‍ക്കുന്നു.


                                    ആ സമയത്തിനിടയില്‍ എന്‍റെ കരച്ചില്‍ കേട്ട് ഉമ്മയും ഉപ്പയും പാവപ്പെട്ട സാബിറയും പാഞ്ഞുവന്നു.ചെറുപ്പം മുതലേ ഈ പാമ്പുമരണങ്ങള്‍ കണ്ടിട്ടുള്ളതിനാലോ എന്തോ Reptiles എന്നchapter  പഠിക്കാന്‍ വന്നപ്പോള്‍ സാധാരണ പാഠപുസ്തകങ്ങളില്‍ ഒരു താല്‍പര്യവുമുണ്ടാവാത്ത ഞാന്‍ കുറെ reference book തിരഞ്ഞുപിടിച്ച് വായിച്ചിരുന്നു.എനിക്കെങ്ങാനും പാമ്പു കടിച്ചാല്‍ എന്തു ചെയ്യണമെന്നുവരെ ഞാനന്ന് തീരുമാനിച്ചിരുന്നു.ആ ഞാനാണ്‍ പോത്തു കരയുന്നതു പോലെ ചുമരും ചാരിയിരുന്നു കരയുന്നത്.അപ്പോഴും ചോരയൊഴുകിക്കൊണ്ടിരിക്കുന്ന എന്‍റെ മുറിവിലേക്ക് ഞാന്‍ കണ്ണീരോട് കൂടി നോക്കി.ഉടന്‍ ഒരു തുണികൊണ്ടുവരാന്‍ ഞാന്‍ സാബിറയോട് പറഞ്ഞു, ഞാനും അവളും കൂടെ എന്‍റെ ചെറുവിരലിനു തൊട്ടു മുകളിലും ഞെരിയാണിക്കുമുകളിലും പിന്നെ കാല്‍മുട്ടിനു മുകളിലുമായി മൂന്നിടത്തു കെട്ടി.അതിനു ശേഷം ചെയ്യാന്- പാടില്ലാത്ത ഒരു സാഹസം കൂടി ഞാന്‍ ചെയ്തു.എന്‍റെ വായില്‍ മുറിവുകളുണ്ടോന്ന്   വിശദമായി പരിശോധിച്ചു.ഇല്ലെന്നുറപ്പുവരുത്തിയതിനു ശേഷംഞാന്‍ എന്‍റെ കാലിലെ ചെറുവിരല്‍ വായിലേക്കിട്ട് രക്തംsuck  ചെയ്തു കളഞ്ഞു.അതു ചെയ്യുമ്പോള്‍ എന്‍റെ മനസ്സിലുണ്ടായിരുന്നത്, ഏതായാലും ഞാന്‍ മരിക്കാന്‍ പോവുകയാണ്‍, ഇങ്ങനെ ചെയ്താല്‍ ചിലപ്പോള്‍ രക്ഷപ്പെട്ടാലോ എന്നയിരുന്നു.
അതിനുശേഷം ഞാന്‍ സിനിമയിലെ ക്ലൈമാക്സ് രംഗങ്ങള്‍ അഭിനയിക്കാന്‍ തുടങ്ങി.ഒരു ഗ്ലാസ്സ് വെള്ളം ആവശ്യപ്പെട്ടു.സത്യത്തില്‍എനിക്കൊട്ടും ദാഹം ഉണ്ടായിരുന്നില്ല.എന്തും ചെയ്യാന്‍ റെഡിയായി നില്‍ക്കുന്ന സാബിറ വെള്ളമെടുക്കാനോടി, വെള്ളവുമായി വന്ന അവളോട് ഞാന്‍ ഇതേവരെ വല്ല തെറ്റും ചെയ്തിട്ടുണ്ടെങ്കില്‍ പൊറുക്കണമെന്നു പറഞ്ഞു.അവളെ ഒന്നു കരയിപ്പിക്കുകയായിരുന്നു ഉദ്ദേശം. സംഗതി ഫലിച്ചു, അവള്‍ കരയാന്‍ തുടങ്ങി, എനിക്ക് സമാധാനമായി.വെറും 2 മിനിറ്റ് നേരത്തെ പാമ്പു തിരച്ചിലിനു ശേഷം ഉപ്പ റാലി സൈക്കിളില്‍ വണ്ടി വിളിക്കാന്‍പറന്നിരുന്നു.ഏകദേശം മൂന്നുമിനിറ്റിനുള്ളില്‍ ഉപ്പ വണ്ടിയുമായി കുതിച്ചെത്തി, സാബിറയെ അടുത്ത വീടായ ഭാരതിയമ്മയുടെ കരങ്ങളില്‍ ഭദ്രമായി ഏല്‍പ്പിച്ചു.പലരും പല വിഷചികില്‍സാകേന്ദ്രങ്ങളും പറഞ്ഞെങ്കിലും അതിലൊന്നും കുലുങ്ങാതെ മെഡിക്കല്‍ കോളേജിലേക്ക് വണ്ടീ വിടാന്‍ പറഞ്ഞു, ബസ്സില്‍ പോവുകയാണെങ്കില്‍ ഞങ്ങളുടെ അവിടെനിന്ന് 2 hrsദൂരമുള്ള മെഡിക്കല്‍ കോളേജിലേക്ക് വെറും 40 മിനിറ്റ് കൊണ്ട് വണ്ടി എത്തിക്കാന്‍ ഡ്രൈവര്‍ കബീറിനു കഴിഞ്ഞു.

                            മെഡിക്കല്‍ കോളേജിവണ്ടിയില്‍ കയറിയതും എന്‍റെ പഴയ ബുദ്ധിയില്ലായ്ക തിരിച്ചെത്തി. ഇതേവരെ ഞാന്‍ മരിച്ചിട്ടില്ല എന്ന ചിന്ത എനിക്കാനന്ദം പകര്‍ന്നു, അന്നത്തെ ഹിറ്റ് പാട്ടായ സുഖമാണീ നിലാവ് എന്ന പാട്ടും പാടിഒരു ടൂര്‍ പോകുന്ന മൂഡോടെയാണ്‍  ഞാന്‍ വണ്ടിയിലിരുന്നത്.കാഷ്വാലിറ്റിയില്‍ എനിക്ക് നല്ല സ്വീകരണമാണ്‍  കിട്ടിയത്, ഹൌസ് സര്‍ജന്‍മാര്‍ എന്‍റെ രക്തം ഓരോ മണിക്കൂര്‍ ഇടവിട്ട് റ്റെസ്റ്റ് ചെയ്യാനാരംഭിച്ചു.കൂടാതെ അടുത്ത ബെഡ്ഡിലുള്ളവരൊക്കെ എന്‍റെ ചുറ്റും കൂടി സ്നേഹിക്കാന്‍ തുടങ്ങി, അവിടെ എത്തിയതും ഒരു കിടക്ക കിട്ടിയല്ലോ എന്ന മട്ടില്‍ ഞാന്‍ ഉറങ്ങാന്‍ തുടങ്ങിയതും അടുത്ത ബെഡ്ഡിലുള്ളവരൊക്കെ കുട്ടിയെ ഉറക്കരുത് എന്നും അലറിക്കൊണ്ട് പാഞ്ഞുവന്നു, ഉമ്മ അവരുടെ വാക്ക് അക്ഷരംപ്രതി പാലിക്കുന്നതിനായി  ഉറങ്ങുന്ന എന്നെ പിച്ചാനും നുള്ളാനും തുടങ്ങി.ആ തടസ്സങ്ങളെയൊക്കെ പുല്ലുപോലെ നേരിട്ട് ഉറങ്ങുന്ന എന്നെ ഉണര്‍ത്താന്‍ വേണ്ടി അടുത്ത വാര്‍ഡില്‍നിന്നു വരെ ആളെത്തി.ആ അര്‍ധരാത്രിയിലും സുസ്മേരവദനരായി ജോലിചെയ്യുന്ന പാവം ഹൌസ് സര്‍ജന്‍മാര്‍. പുലര്‍ച്ചെ മൂന്നരയായപ്പോള്‍ എന്‍റെ ECGയില്‍ ചെറിയ variation കണ്ടു, എങ്കിലും രാവിലെയായപ്പോ അവര്‍ എന്നെ വാര്‍ഡിലേക്ക് refer ചെയ്തു, അവിടെയും സിസ്റ്റര്‍മാരുടെയും സഹബെഡ്ഡുകാരുടെയും വക നല്ല സ്വീകരണമാണ്‍ കിട്ടിയത്. അതിരാവിലെതന്നെ സീനിയര്‍ ഡോക്ടര്‍ വന്നു പരിശോധിക്കുകയും ചെയ്തു. അത്രയുമൊക്കെ ആയപ്പോള്‍ എന്നെക്കടിച്ച്ത് വല്ല നീര്‍ക്കോലിയുമായിരിക്കും എന്ന അനുമാനത്തില്‍ എല്ലാവരും എത്തിച്ചേര്‍ന്നു.അപ്പോഴാണ്‍ സാബിറയെ എല്ലാവര്‍ക്കും ഓറ്മ്മ വന്നത്.അവളെ കൂട്ടാന്‍വേണ്ടി ഉപ്പ വീട്ടിലേക്ക് പോകാന്‍ ധാരണയായി, കൂട്ടിനു കബീറിനെയും നിര്ത്തി.

                       ഉപ്പ ഇറങ്ങി കുറച്ചു സമയം കഴിഞ്ഞതും എനിക്ക് കഠിനമായ ശ്വാസതടസ്സം നേരിട്ടു. icu വിലേക്ക് മാറ്റിയ എന്നെ ഡോക്റ്റര്‍മാര്‍ ഒന്നു മുതല്‍ 100 വരെ ശ്വാസം പിടിച്ച് എണ്ണാന്‍ പറയും .മാക്സിമം പത്താകുമ്പോഴേക്ക് ഞാന്‍ തളരും, അപ്പൊഴെക്കും അവര്‍എനിക്ക് ഓക്സിജെന്‍ സിലിണ്ടര്‍ വെച്ചിരുന്നു.അതു വെച്ചപാടെ ഞാന്‍ ഉറക്കം തുടങ്ങി, ശ്വാസമെടുക്കുക എന്ന എന്‍റെ ഡ്യൂട്ടി തന്നെ ഞാന്‍ നിര്‍ത്തിവെച്ചു.അങ്ങ്നേ ഞാന്‍ മയങ്ങാന്‍ തുറ്റങ്ങിയപ്പോള്‍ ഒരു സീനിയര്‍ ഡോക്ടര്‍ ഓടിവരുന്നത് മയക്കത്തിനിടയില്‍ ഞാന്‍ കണ്ടൂ, പിന്നെ ഒന്നും ഓര്‍മയില്ല.ഇടക്കിടക്ക് ഞാന്‍ ചെറുതായി ഉണരും വീണ്ടും മയങ്ങും, അപ്പൊഴൊക്കെ  ആ ഡോക്ടറുടെ ആശങ്ക നിറഞ്ഞ മുഖം ഞാന്‍ കണ്ടു.ഒരു നാലുമണിയോടെ ഞാന്‍ പൂര്‍ണ്ണമായും ഉണര്‍ന്നു. ആ സമയം ആ ഡോക്ടര്‍ എഴുന്നേറ്റ് ഇനി പേടിക്കാനില്ലെന്നും പറഞ്ഞ് പതുക്കെ നടന്നു പോയി.പിന്നെ ഞാന്‍ ആ ഡോക്ടറെ കണ്ടില്ല.ഇതിനിറ്റയില്‍ അവര്‍ എനിക്ക് പോളിവിനം കയറ്റിയതായി പിന്നീടറിഞ്ഞു .

                    

                      ഉണര്‍ന്നു കഴിഞ്ഞതും സിസ്റ്റര്‍മാര്‍ എന്നെ ആഹ്ലാദാരവത്തോടെ വരവേറ്റു, എന്നോട് ചിരിച്ച് കളിക്കാന്‍ വേണ്ടി പഠിക്കുന്ന 2 സിസ്റ്റേഴ്സിനെത്തന്നെ അവര്‍ ഏര്‍പ്പാടാക്കിയിരുന്നു. ആ നീര്‍ക്കോലി കടിച്ച് കുട്ടിയെവിടെ, അതിനെ പിന്നെയും ഓന്ത് കടിച്ചുവൊ എന്നൊക്കെ ഡൊക്ടര്‍മാര്‍ എന്നെ കളിയാക്കും.അവരോട് എന്നെ കടിച്ചത് neurotoxic ആയ പാമ്പാണോ എന്നൊക്കെ ഞാന്‍ മുറിവിവിരം ഇളക്കും, അല്‍പജ്ഞാനം ആപത്ത് എന്ന മട്ടില്‍ എന്നെ ഒന്നു നോക്കിയ ശേഷം അവര്‍ പറയും നിന്നെക്കടിച്ചത് ഒരു തവളയാണ്‍ എന്ന്. നന്നായി ഉണര്‍ന്നപ്പോള്‍ എനിക്ക് ഒരാനയെതിന്നാനുള്ള വിശപ്പനുഭവപ്പെട്ടു.ഇതിനിടയില്‍ ഉപ്പ തിരിച്ച് കുതിച്ചെത്തിയിരുന്നു.അന്നു മൊബൈല്‍ പ്രചാരത്തിലായിട്ടില്ല.ഉപ്പ വീടിന്‍റവിടെ ബസ്സിറങ്ങിയപ്പൊഴാണ്‍ അവിടെ ഫോണ്‍ വന്നകാര്യം അറിയുന്നത്, ഉടന്‍ ഉപ്പ തിരിച്ച് പറന്നു. ആശുപത്രിയിലേക്ക്. അതുകൊണ്ട് ഉപ്പക്ക് സാബിറയെ കാണാന്‍ പറ്റിയില്ല.നഴ്സ് ഞാന്‍ കഴിച്ച ഭക്ഷണത്തിന്‍റെ കണക്കെടുക്കാന്‍ വരും, അതു പറയുമ്പോളെനിക്ക് ചിരി വരും, അത്രയധികം ഞാന്‍ കഴിച്ചിട്ടുണ്ടാകും.

                       അവിടെവെച്ചുണ്ടായ രണ്ടുമൂന്നു സംഭവങ്ങള്‍ ഞാനിപ്പൊഴുമോര്‍ക്കുന്നു. പോളിവിനം കയറ്റിയതിന്‍റെ അടുത്ത ദിവസം അവരെന്നെ വാര്‍ഡിലേക്ക് മാറ്റി.അന്നു വൈകുന്നേരം എനിക്ക് വീണ്ടും ശ്വാസതടസ്സമുണ്ടായി.സ്ട്രക്ചരും ഓക്സിജന്‍ സിലിണ്ടറും നഴ്സുമാരും പിന്നെ ഹൌസ് സര്‍ജന്‍മാരും കയറിയപ്പോള്‍ പിന്നെ ഉമ്മക്ക് കയറാന്‍ ലിഫ്റ്റില്‍ സ്ഥലമില്ലാതായി.ഉമ്മയോട് സ്റ്റെയര്‍ കയറിവന്നോളാന്‍ എല്ലാവരും അലറി.സ്റ്റെയര്‍ കയറി icu കണ്ടുപിടിക്കുന്നത് പോയിട്ട് നടക്കാന്‍പോലും മറന്നു പോയി കരഞ്ഞു കൊണ്ടു നിന്ന ഉമ്മയെ അവിടെയുണ്ടായിരുന്ന വേറൊരു ഹൌസ് സര്‍ജന്‍, കരയണ്ട , നമുക്ക് നടന്നുപോകാമെന്നു പറഞ്ഞ് കൈപിടിച്ച് icu  വില്‍ എത്തിച്ചു.അടുത്ത ദിവസം നാട്ടില്‍ നിന്ന് എന്നെ കാണാന്‍ വന്നവരില്‍ ഒരാള്‍ അതേ ഹൌസ് സര്‍ജന്‍റെ കോളറില്‍ കുത്തിപ്പിടിച്ച് നിന്നെയൊക്കെ ഇടിച്ചു ചമ്മന്തിയാക്കി ക്കളയും രക്ഷപ്പെടുത്തിയില്ലെങ്കില്‍ എന്നലറി, മൂപ്പര്ക്ക് എന്നോട് സ്നേഹമുണ്ടായിട്ടൊന്നുമല്ല, അത്രയും പേരുടെ മുന്നില്‍ ഒന്ന് ഷൈന്‍ ചെയ്തതാണ്.ആ ഡോക്ടറുടെ മുഖം ഞാന്‍ മറന്നിട്ടില്ല. നിസ്സഹായതോടെ ഞാന്‍ അദ്ദേഹത്തോട് ക്ഷമ ചോദിച്ചു. എന്‍റെ മുറിവിവരം കൊണ്ട് ഡോക്ടര്‍മാര്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. രണ്ടാമതുംicu  വില്‍ എത്തിയപ്പോള്‍ഡോക്ടര്‍മാര്‍ എനിക്ക് policythemia ബാധിച്ചുവോന്ന് സംശയം പറഞ്ഞു.എന്‍റെ BSc  കാലയളവില്‍ ഞാനെടുത്ത രണ്ടേ രണ്ട് assaignment കളില്‍ ഒന്നായിരുന്നു policythemia. ഞാന്‍ അലറാന്‍ തുടങ്ങി, അയ്യോ എനിക്ക് polycythemia ആണേ എന്നും പറഞ്ഞ്.രാത്രി icu വില്‍ എന്‍റടുത്തു ഡ്യൂട്ടിക്കിട്ടിരുന്ന ഒരു ഡോക്ടര്‍ ഇടക്ക് വന്നു ഉണര്‍ത്താന്‍ നോക്കിയിട്ട് ഞാന്‍ ഉണരുന്നില്ല. ഡോക്ടര്‍ ഒന്നും നോക്കിയില്ല. എഴുന്നേറ്റ് നിന്ന് എന്‍റെ ചെകിട്ടത്തൊറ്റ അടി തന്നു.ഉറക്കം പോയ വഴി കണ്ടില്ല. പൂര്‍ണ്ണ ആരോഗ്യവതിയായി ഞാന്‍ നാലാം ദിവസം അവിടെനിന്നുdischarge ആയി, പോകാന്‍ നേരത്ത് ഡോക്ടര്‍മാരും നഴ്സുമാരും എനിക്ക് നല്ലൊരു sent off തന്നെ തന്നു.

Friday, November 22, 2013

ചണ്ഡീഗഡ്

                               എന്‍റെ നവോദയ ടെസ്റ്റ് കഴിഞ്ഞ് ഇന്‍റര്‍വ്യൂ കാര്‍ഡ് കിട്ടിയപ്പോള്‍ സ്ഥലം ചണ്ഡീഗഡ്.പതിവു പോലെ ഞാന്‍ ഞെട്ടിയില്ല(ചെന്നൈ ട്രിപ്പ് കഴിഞ്ഞതോടെ ഞെട്ടലൊക്കെ പോയി) പകരം ആരെങ്കിലും എന്നെ ഇങ്ങോട്ട് വിളിക്കുമോ എന്ന് ഞാന്‍ നോക്കിയിരുന്നു, കാര്യമുണ്ടായി, ഷിവ്യ, സൌദ എന്നീ രണ്ട് അഗതികളും എന്നെപ്പോലെ ആരുമില്ലാതെ കുത്തിയിരിക്കുകയായിരുന്നു.ഒറ്റക്കാണെങ്കിലും ഇന്‍റര്‍വ്യൂ അറ്റെന്‍ഡ് ചെയ്തിരിക്കും എന്നു ഞങ്ങള്‍ ധീരമായി പ്രതിഞ്ജ എടുത്തു. ആ സാഹസം ചെയ്യേണ്ടി വന്നില്ല.സൌദയുടെ കൂടെ അവളുടെ ബന്ധുവായ ഇലിയാസ്(ബന്ധുവാണോ അതോ അയല്‍വാസിയാണോ, എന്തായാലും അവര്‍ യത്തീംഖാനയില്‍ ഒരുമിച്ച് കളിച്ച് വളര്‍ന്നവരായിരുന്നു.അതില്‍പരം ഒരു ബ്ന്ധുത്വം ഉണ്ടോ)വരാമെന്നേറ്റു.ഒരേ ഒരു ഇല്യാസിനെക്കണ്ട് സൌദയെ കൂടാതെ ഞാനും ഷിവ്യയും കൂടി പെട്ടി ശെരിയാക്കി.മലപ്പുറത്തെ ആണുങ്ങളൊക്കെ പെട്ടെന്നു വിവാഹം കഴിക്കും, എന്‍റെ കൂടെ പഠിച്ച മലപ്പുറം ആണ്‍കുട്ടികളൊക്കെ കെട്ടി കുട്ടിയായ ശേഷമായിരുന്നു എന്‍റെ വിവാഹം.മിലിട്ടറിയില്‍ ജോലി ചെയ്തിരുന്ന ഇലിയാസും സൌദയും സമപ്റായക്കാരായിരുന്നെങ്കിലും ഇലിയാസ് അന്നേ കെട്ടി കുട്ടിയായിരുന്നു.ഷിവ്യ വീട്ടില്‍ പറഞ്ഞത് എന്‍റെ അളിയനും സൌദയുടെ ചേട്ടനും ഇലിയാസും ടെസ്റ്റിന്‍ കൂടെ വരുന്നുണ്ടെന്നായിരുന്നു.ഞാന്‍ പറഞ്ഞത് ഷിവ്യയുടെ അച്‌ചനും സൌദയുടെ ചേട്ടനും കൂടെവരുന്നുണ്ടെന്നായിരുന്നു.ഇടക്ക് എന്‍റെ ഉമ്മ ചോദിക്കും, " മാളേ, ഒറ്റക്ക് പൂവാന്‍ പറ്റ്വോ, ആളോളൊക്കെ ഉണ്ടോന്ന്" ഞാന്‍ ഉമ്മയോട് ഉണ്ടെന്ന് ഗര്‍ജിച്ച ശെഷം നെന്‍ചുഴിയും(പേടിച്ചിട്ട്). പിന്നെ അന്നേ എനിക്ക് അത്ര ചിന്താ ശേഷിയൊന്നും ഇല്ലാത്തതിനാല്‍ കൂടുതല്‍ നെന്ചുഴിയാതെ ഞാന്‍ നോര്‍മലാവും.


                     അങ്ങനെ ഞങ്ങള്‍ മൂന്നുപേര്‍ ഷൊറണൂരുനിന്നും ഷിവ്യ കോഴിക്കോട്ടു നിന്നും ച്ണ്ഡീഗഡിലേക്ക് പുറപ്പെട്ടു.ആദ്യമൊക്കെ പരിചയസമ്പന്നരെപ്പോലെ ട്രെയിനില്‍ കുത്തിയിരുന്ന ഞാനും സൌദയും ഷിവ്യയും ഏതാനും സെക്കന്‍റുകള്‍ക്കുള്ളില്‍ ആ കംപാര്‍റ്റ്മെന്‍റിലുള്ള സര്‍വരേയും പരിചയപ്പെട്ട് സര്‍വരഹസ്യങ്ങളും പങ്കു വെച്ചു.ഇതില്‍ കലിപൂണ്ട ഇലിയാസ് അവരൊക്കെ നിങ്ങളെ വല്ലതും ചെയ്താല്‍ ഞാന്‍ കയ്യും കെട്ടി നോക്കി നിക്കുമെന്ന് ഞങ്ങളെ പേടിപ്പിച്ച ഉടന്‍  എനിക്കും ഷിവ്യയ്ക്കും സംശയരോഗം പിടിപെട്ടു.ഞങ്ങളെ അപ്പുറത്തുള്ള ആള്‍ നോക്കുന്നു, ഇപ്പുറത്തുള്ള ആള്‍ ബാത്റൂമിലേക്ക് പൊയപ്പൊ പിന്നാലെ വന്നു(ആ പാവം മനുഷ്യന്‍ വാഷ്ബേസില്‍ തുപ്പാന്‍ പോയതായിരുന്നു) എന്നൊക്കെ പരാതി പറയാന്‍ തുടങ്ങി.തുടര്‍ന്ന് ഞങ്ങളെ നന്നായി നോക്കണേ, പോത്തുപോലെ ഉറങ്ങരുതെ എന്നൊക്കെ ചട്ടം കെട്ടി അതാത് ബര്‍ത്തില്‍ ഉറങ്ങാന്‍ കിടന്നു.


                               അന്ന് ആ കംപാര്‍ട്ട്മെന്‍റിലുള്ള മിക്കവരേയും ഞാന്‍ ഇന്നും മറന്നിട്ടില്ല.ഒന്ന് നവദമ്പതികളായിരുന്നു, അവരുടെ ഇടക്കുള്ള ചില കേളികള്‍ കാണുമ്പോള്‍ നമ്മള്‍ കോങ്കണ്ണുള്ള ആള്‍ക്കാരെപ്പോലെ ജനാലയിലൂടെ പുറത്തേക്ക് നോക്കിയാ മതി, വേറെ കുഴപ്പമൊന്നുമില്ല.

 അതില്‍ ഭര്‍ത്താവ് നവോദയയില്‍ റ്റീച്ചറാണ്, ഭാര്യയെ ഞങ്ങളെപ്പോലെ നവോദയയുടെ ഇന്‍റര്‍വ്യൂവിന്‍ കൊണ്ടു പോവുകയാണ്.ഭര്‍ത്താവിന്‍റെ പേര്‍ ഞാന്‍ മറന്നു പോയി,തന്‍മാത്ര സിനിമ കണ്ട അന്നുമുതല്‍ ഞാന്‍ ഡിമന്‍ഷ്യ പേഷ്യന്‍റാണ്.പോയ വഴികള്‍ എനിക്കൊരിക്കലും ഓര്‍മ ഉണ്ടാവാറില്ല.കുസാറ്റില്‍ ജോയിന്‍ ചെയ്ത കാലത്ത് എറണാകുളത്തെ വഴിപഠിപ്പിക്കലായിരുന്നു തനൂജ മാഡത്തിന്‍റെ പണി.തലേ ദിവസം കാണിച്ചു തന്ന സ്ഥലം അടുത്ത ദിവസം കാണിച്ചു തരുമ്പോള്‍ ഞാന്‍ ചോദിക്കുംഇതേതാ പുതിയ സ്ഥലം, അപ്പോള്‍ മാഡം പല്ലിറുമ്മുന്നതു കാണാം.കല്യാണം കഴിഞ്ഞ ഇടക്ക് ഞാനും ഷാനുക്കയും കിടപ്പും ഇരിപ്പും ഒക്കെ തിയേറ്ററില്‍ തന്നെയായിരുന്നു. ജോലി കഴിഞ്ഞ് ഷാനുക്ക തിയേറ്ററിന്‍റെ മുന്നില്‍ കാത്തു നില്‍ക്കും ഞാനങ്ങോട്ട് പറന്നെത്തണം.ആദ്യമൊക്കെ ഞാന്‍ ഫോണ്‍ വിളിക്കുമ്പോള്‍ ഷാനുക്ക സമചിത്തതയോടെ മേനക അല്ലെങ്കില്‍ പത്മ ബസ്സില്‍ കയറൂ എന്നു പറഞ്ഞു തരുമായിരുന്നു.ഒരു 2 മാസം കഴിഞ്ഞിട്ടും ഞാന്‍ ചോദിക്കും ഏതു ബസ്സില്‍ കയറണമെന്ന് അപ്പൊപിന്നെ മറുപടി ഇങ്ങനെയായി, പുല്ലേ നീ ഏത് ഡാഷിലെങ്കിലും കയറി വായോന്ന്.പിന്നൊന്ന് ഉണ്ണി, പാവം അറേന്ച്ട് ലവ് ആണ്, പെണ്‍കുട്ടി ഇടക്കിടക്ക് ഫോണ്‍ വിളിക്കും, ഡല്‍ഹിയിലേക്ക് പോകുന്നു.പിന്നൊരാള്‍ കുറച്ച് പ്രായമായ ഒരു പട്ടാളക്കാരനായിരുന്നു.ഞങ്ങളുടെ പൊട്ടത്തരങ്ങള്‍ കാണുമ്പോള്‍ ഉപദേശിക്കുക എന്നായിരുന്നു പ്രധാന ജോലി.


                                ഞങ്ങള്‍ ചണ്ഡീഗഡ് വണ്ടിയിറങ്ങിയപ്പോള്‍ ഒരു സംശയം,ഹെന്ത് തെറ്റിപ്പോയോ ഇതു തിരുവനന്തപുരമാണോന്ന്, അത്രയധികം മലയാളികള്‍ സ്റ്റേഷനില്‍ പാഞ്ഞുനടക്കുന്നു.എല്ലാം നവോദയ ഇന്‍റര്‍വ്യൂവിനു വന്നവരാണ്.ഞങ്ങള്‍ നവദമ്പതികളടക്കമുള്ള ചെറിയ ജാഥ ഇവരെയൊന്നും ഗൌനിക്കാതെ ഓട്ടോയില്‍ കയറി സ്ഥലം വിട്ടു ലോഡ്ജ് ലക്ഷ്യമാക്കി നീങ്ങി.വിജയനും ദാസനും വാടകവീട് കണ്ടുപിടിക്കാനിറങ്ങിയപോലെ ഒറ്റ ലോഡ്ജും ഇലിയാസിനും നവവരനും പിടിക്കുന്നില്ല.അവസാനം ഒന്നുകിട്ടി, വാടക കേട്ട് ഞാനും ഷിവ്യയും സൌദയും ഒന്നു ഞെട്ടിയെങ്കിലും അതിലും കുറഞ്ഞ ലോഡ്ജ് ആ രാജ്യത്തിലില്ലെന്ന ഇലിയാസിന്‍റെ ഭീഷണിക്ക് ഒടുക്കം വഴങ്ങി.നവദമ്പതികള്‍ ആദ്യമേ ചാടിക്കേറി ഒരു റൂം സെലെക്റ്റ് ചെയ്തു.അവറുടെ അടുത്തുള്ള റൂമില്‍ ഞങ്ങള്‍ മൂന്നു പേരും ഹോട്ടലിന്‍റെ അങ്ങേ മൂലക്കുള്ള റൂമില്‍ ഇലിയാസും കിടക്കാന്‍ ധാരണയായി.ഞങ്ങളുടെ റൂമിന്‍ രണ്ട് വാതിലുകളുണ്ടെന്ന  ഒരു കുഴപ്പമുണ്ടായിരുന്നു.ദമ്പതികളാണെങ്കില്‍ റൂമില്‍ ഉല്ലസിച്ച് നടക്കുകയാണ്.പിന്നെങ്ങനെ അവരുടെ റൂം ചോദിക്കും.ഇലിയാസിന്‍റെ റൂമാണെങ്കില്‍ അങ്ങേ അറ്റത്താണ്.ഞങ്ങള്‍ ഒറ്റപ്പെട്ടു പോവൂലെ. അതുകൊണ്ട് അവിടെതന്നെ കിടക്കാന്‍ തീരുമാനിച്ചു. അന്നു രാത്രി മുഴുവന്‍ കേള്‍ക്കാത്ത ശബ്ദങ്ങളും കേട്ട് ഷിവ്യ രണ്ടാമത്തെ വാതിലിന്‍റെ മുന്നില്‍ ഉറക്കമൊഴിച്ചതൊഴിച്ചാല്‍ പ്രത്യേകിച്ച് കുഴപ്പങ്ങളൊന്നും ഉണ്ടായില്ല.

                                 

                                       നവവരന്‍ ധാരാളം സംസാരിക്കുന്ന കൂട്ടത്തിലായിരുന്നു, ഏതു നാട്ടില്‍ചെന്നാലും ആ നാട്ടിലെ ഭക്ഷണം കഴിക്കണം എന്ന പോളിസിയുള്ള അദ്ദേഹം ഭാര്യയെകൂടാതെ ഞങ്ങളെയും അതൊക്കെ തീറ്റിക്കാന്‍ യത്നിച്ചു.ചന്ദ്രനില്‍ ചെന്നാലും പുട്ട് വേണമെന്നാഗ്രഹിക്കുന്ന ഞാനാണെങ്കില്‍ ആകെ കഷ്ടത്തിലായി.പക്ഷെ ഞാന്‍ ഒന്നും കഴിക്കാതിരുന്നില്ല.(ഏതു സന്ദര്‍ഭത്തിലായാലും ഭക്ഷണം ഞാന്‍ കഴിച്ചിരിക്കും, അത്ര ആദരവാണ്‍ ഭക്ഷണത്തോട്). പണ്ട് എന്നെയും സഹോദരിമാരെയും ചികില്‍സിച്ചിരുന്ന വൈദ്യന്‍ ഉണ്ടാക്കിത്തന്നിരുന്ന കഷായങ്ങള്‍ കുടിക്കുന്ന വൈദഗ്ധ്യത്തോടെ ഞാന്‍ എല്ലാം വിഴുങ്ങിക്കളഞ്ഞു.മണിയനീച്ചകള്‍ ആര്‍ക്കുന്ന ആ ഹോട്ടലുകളില്‍ നിന്നു ഭക്ഷണം കഴിച്ച്തോടെ ഏതു തീട്ടക്കുണ്ടില്‍ നിന്നും ഭക്ഷണം കഴിക്കനുള്ള തന്‍റേടവുമായെന്ന് പറഞ്ഞാ പോരെ.

                         

                           ഇന്‍റര്‍വ്യൂ സെന്‍റര്‍ മലയാളികളുടെ ഒരു പൂരപ്പറമ്പായിരുന്നു.ഏകദേശം ഉച്ചയോടെ ഞങ്ങള്‍ മൂന്നു പേരുടെയും ഇന്‍റര്‍വ്യൂ കഴിഞ്ഞു.കഴിഞ്ഞതും ഞങ്ങള്‍ സ്ഥലങ്ങള്‍ കാണാം പോകാമെന്നു പറഞ്ഞ് പരക്കം പായാന്‍ തുടങ്ങി.ഇലിയാസ് ഒരു ഓട്ടോ പിടിച്ചു വന്നു.അതിനുള്ളില്‍ ഞങ്ങളുടെ ജാഥ കയറിപ്പറ്റി. അവിടത്തെ ഓട്ടോകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. ഡ്രൈവര്‍ക്കു പിന്നില്‍ മുഖാമുഖം തിരിഞ്ഞിരിക്കുന്ന രണ്ട് സീറ്റുകളുണ്ടായിരിക്കും, ധാരാളം സ്ഥലം.റോസ് ഗാര്‍ഡനും റോക്ക് ഗാര്‍ഡനും കണ്ട ശേഷം സുഖ്ന ലേക്ക് കാണാനോടി.അതിനു ശേഷമാണ്‍ ആ ചരിത്ര സംഭവം നടന്നത്.ഞാനും ഇലിയാസും സൌദയും ഒട്ടകപ്പുറത്ത് കയറി.ചെന്നിക്കുത്ത് കാരണം ഷിവ്യ ഒട്ടകപ്പുറത്ത് കയറുന്നില്ലെന്ന് പറഞ്ഞു.ഒട്ടകം ഇരുന്നു, ഫ്രണ്ടില്‍ സൌദ ഇരുന്നു, നടുവില്- ഇലിയാസും, വിധി എന്നല്ലാതെ എന്തു പറയാന്‍ ഒട്ടകക്കാരന്‍(കുതിരക്കാരന്‍ എന്നു പറയുന്നതു പോലെ, അങ്ങനെതന്നെ അല്ലെ പറയുക)എന്നെ ഏറ്റവും പിറകിലാണ്‍ കയറ്റിയത്.ഒട്ടകം പതുക്കെ എഴുന്നേല്‍ക്കാന്‍ തുടങ്ങി.അതോടൊപ്പം തന്നെ ഞാന്‍ പിന്നിലേക്ക് ഊര്‍ന്നു പോകാനും തുടങ്ങി.ഞാന്‍ ഒട്ടകത്തെ അരണ്ടു പിടിച്ചു.അതുകൊണ്ടൊന്നും കാര്യമുണ്ടായില്ല, ഞാന്‍ പിന്നിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്.ആ നിമിഷം എന്‍റെയും സൌദയുടെയും തൊണ്ടയില്‍ നിന്ന് നിര്‍ത്തണേ എന്നൊരാര്‍തത നാദം ഉയര്‍ന്നു.അതുകേട്ട് ഷിവ്യയും ആ പാര്‍ക്കിലെ മറ്റുള്ളവരും ഞെട്ടി. ഒട്ടകക്കാരന്‍ കുലുക്കമൊന്നുമില്ല.ഷഹാദത്ത് കലിമ ചൊല്ലുകതന്നെ, അന്യ നാട്ടില്‍ കിടന്ന് മരിക്കാനാണല്ലോ വിധി, ഉമ്മയുടെ മുഖം ഓര്‍മ്മ വന്നു, ആ കയ്യില്‍ നിന്നു ഒരു തുള്ളി വെള്ളം വാങ്ങിക്കുടിച്ച് മരിക്കണ്ടതിനു പകരം.ഞാന്‍ പൊട്ടിക്കരഞ്ഞു.കൂടെ സൌദയും.അവള്‍ വെറുതെ നിലവിളിക്കുകയാണ്, അവള്ക്ക് പിടിക്കാന്‍ ജീനിയും പിന്നെ കുറെ കയറുകളുമൊക്കെയുണ്ട്, എന്‍റെ അവസ്ഥ അതല്ല.ഒട്ടകത്തെ ആക്രമിക്കുക എന്നല്ലാതെ ഇലിയാസിനെ ആക്രമിക്കാന്‍ പറ്റില്ലല്ലോ. ഈ കോലാഹലത്തിനിടക്ക് ഒട്ടകം നിവര്‍ന്നു നിന്നു.ഒട്ടകം ഓരോ ചുവട് വെക്കുമ്പൊ ഞാന്‍ പിന്നിലോട്ട് പോകും വീണ്ടും ഞാന്‍പിടിച്ചു കയറും.അങ്ങനെ മുന്നോട്ട് പോവുകയാണ്.ഇതിനിടക്കു നിര്‍ത്താന്‍ ഞനും സൌദയും ഒട്ടകക്കാരനോറ്റ് കരഞ്ഞു പറയുന്നുണ്ട്, ഹിന്ദിയില്‍ ഇവിടെ സ്റ്റോപ്പില്ലെന്ന് പറഞ്ഞ് അയാള്‍ ചിരിച്ചോണ്ട് നടക്കുകയാണ്.

ഒട്ടകപ്പുറത്തെ ഞങ്ങളുടെ പ്രകടനം കണ്ട് താഴെ നിക്കുന്ന ഷിവ്യയുടെ ചെന്നിക്കുത്ത് പരകോടിയിലെത്തി.കുറച്ചു ദൂരം കൂടി മുന്നോട്ട് നടന്ന് ഒട്ടകക്കാരന്‍ ഞങ്ങളെ താഴെയിറക്കി.കണ്ണീരോടെ ഞാനും സൌദയും താഴെ ഇറങ്ങി.ഒട്ടകപ്പുറത്തു കയറാന്‍ ഞങ്ങള്‍ നവദമ്പതികളെ നിര്‍ബന്ധിച്ചെങ്കിലും പൂതി നടന്നില്ല.


                                     അടുത്ത ദിവസം രാവിലെ ഞങ്ങള്‍ തിരിച്ച് ഷൊറണൂരിലേക്ക് വണ്ടി കയറി. ഇലിയാസിന്‍ ജോലിസ്ഥലത്തേക്ക് പോകേണ്ടതിനാല്‍ ഞങ്ങള്‍ മാത്രമെ പോന്നുള്ളൂ.അങ്ങനെ മലയാളി പടകള്‍ക്കൊപ്പം ഞങ്ങളും വണ്ടി കയറി.ഞങ്ങളുടെ രണ്ടു പേരുടെ ടിക്കറ്റ് കണ്‍ഫേമായിരുന്നില്ല, .ആ കംപാര്‍ട്മെന്‍റു മൊത്തമായി ടൂര്‍ പോയി തിരിച്ചു വരുന്ന ഗോവന്‍കുട്ടികളും റ്റീച്ചേഴ്സും ബുക്ക് ചെയ്തതായിരുന്നു.യാത്രയും അലച്ചിലും കൊണ്ട് അവശരായ ഞങ്ങള്‍ക്ക് ഗോവന്‍കുട്ടികളുടെ ആക്രോശങ്ങളും ആഹ്ളാദപ്രകടനങ്ങളും അവസാനിക്കാത്ത തീറ്റയും (മുകളിലെ ബര്‍ത്തില്‍ നിന്നു തലയിലേക്ക് നിരന്തരം ഭക്ഷണസാധനങ്ങള്‍ വീണുകൊണ്ടിരിക്കും)സഹിക്കാന്‍ കഴിയാത്തതായി, അങ്ങനെ ഷിവ്യ (കൂട്ടത്തില്‍ ഹിന്ദി അറിയുന്ന ഏകവ്യക്തി)അവരുടെ റ്റീച്ചറിനോട് പരാതി പറഞ്ഞു, അതോടെ കുട്ടികളും ഞങ്ങളും യുദ്ധമാരംഭിച്ചു.എന്‍റെയും സൌദയുടെയും ഡയലോഗുകള്‍ ഷിവ്യ ഹിന്ദിയില്‍ അവരോട് പറയും, അവര്‍ പറയുന്നതു പരിഭാഷപ്പെടുത്തി തിരിച്ചും പറഞ്ഞു തരും, മൊഹന്‍ലാല്‍ ബാസ്റ്റഡിന്‍റെ അര്‍ഥം പറഞ്ഞു കൊടുക്കുമ്പോള്‍ ശ്രീനിവാസന്‍ കോപാകുലനാകുന്നതു പോലെ എനിക്കും സൌദക്കും ദേഷ്യം ഇരച്ചു കയറും.ഞങ്ങള്‍ മലയാളത്തില്‍ പറഞ്ഞു ചിരിക്കുന്നത് കാണുമ്പോള്‍ ഭാഷ മനസ്സിലാകാത്ത കാരണം അവര്‍ക്കും പ്രാന്തു വരും.പഠിപ്പിക്കാനോ വീട്ടുകാരെക്കൊണ്ട് പൈസ ചിലവാക്കിച്ചു, ഇനി ടെസ്റ്റ്, ഇന്‍റര്‍വ്യൂ എന്ന കോപ്രാട്ടികള്‍ക്ക് കൂടി വീട്ടുകാരെ ബുദ്ധിമുട്ടിക്കില്ലെന്ന് പ്രതിഞജ ചെയ്തിരുന്ന കാരണം സ്വയം ജോലി ചെയ്ത പൈസ കൊണ്ടായിരുന്നു ഞങ്ങള്‍ യാത്ര ചെയ്തിരുന്നത്. ലോഡ്ജ് വാടക വിചാരിച്ചതിനപ്പുറത്തേക്ക് പോയ കാരണം ബ്ഡ്‌ജറ്റ് തെറ്റിയ ഞങ്ങള്‍  ക്രുത്യം മൂന്നു നേരം എന്ന കണക്കില്‍ മാത്രം  ട്രൈന്‍ ഭക്ഷണം കഴിച്ച് ഇരിക്കുകയാണ്.ആ സമയത്താണ്‍ ഗോവക്കാരുടെ ഒരു തീറ്റ.ഇടക്ക് ട്രെയിന്‍ നിര്‍ത്തുമ്പോള്‍ സൌദ ചാടിയിറങ്ങും എന്നിട്ട് നാലഞു കുപ്പികളില്‍ drinking water നിറക്കും. അതു കയ്യില്‍ തന്നിട്ട് വെള്ളം ധാരാളം കുടിച്ചൊ വിശപ്പറിയില്ല എന്നൊരു ഫിലോസഫിയും തട്ടി വിടും. അങ്ങനെ മൂന്നു നാളത്തെ യാത്രക്കു ശേഷം ഞങ്ങള്‍ ഷൊറണൂരില്‍ വണ്ടിയിറങ്ങി.അതു വരെ ഞാന്‍ നടത്തിയിട്ടുള്ളതില്‍ വെച്ചേറ്റവും ദീര്‍ഘമായ യാത്രയായിരുന്നു അത്.

പിന്നീട് റാങ്ക് ലിസ്റ്റ് വന്നപ്പോള്‍ ഞാന്‍ ആ ലിസ്റ്റില്‍ രണ്ടും സൌദ അന്‍ചാമതായും സ്കോര്‍ ചെയ്തു. ഞാന്‍ ആ സമയം തന്നെ കുസാറ്റും കിട്ടിയതിനാല്‍ നവോദയ ചൂസ് ചെയ്തില്ല. അന്നെനിക്ക് പോസ്റ്റിങ്ങ് കിട്ടിയത് പാറ്റ്നയായിരുന്നു. സൌദ പിന്നീട് നവോദയയില്‍ നിന്ന് കേന്ദ്രീയ വിദ്യാലയത്തിലേക്ക് മാറി. പ്രിയപ്പെട്ട ഷിവ്യ ഇപ്പോള്‍ കേരള സര്‍വകലാശാലയില്‍ ജോലിചെയ്യുന്നു.

Wednesday, September 25, 2013

ഇക്‌ബാല്‍ സാറും എന്‍റെ ഉപ്പയും

                                         ചിലര്‍ക്ക് പ്രായത്തേക്കാള്‍ കൂടുതല്‍ പ്രായമാകും.എന്‍റെ ഉപ്പ ആ തരത്തിലുള്ള ആളാണ്, 60 വയസ്സുള്ളപ്പോള്‍ ഉപ്പ ഒരു എണ്‍പതിന്‍റെ പ്രകടനം കാഴ്ചവെച്ചു.മൊബൈല്‍ ഉപയൊഗിക്കാന്‍ ഞാന്‍ ഉപ്പയെ പഠിപ്പിച്ചതിനു എനിക്കൊരു അവാര്‍ഡ് തരണം ഐക്യരാഷ്ട്രസഭ.എന്നാല്‍തന്നെയും ഞങ്ങളുടെ വായനാശീലവും അഭിമാനബോധവും സ്വതന്ത്ര ചിന്താഗതിയും എല്ലാം ഉപ്പാക്ക് അവകാശപ്പെട്ടതാണുതാനും, ചെറുപ്പത്തില്‍ ഞങ്ങളുടെ വീട്ടില്‍ ഉപ്പ 2 പത്രം വരുത്തും.ഒന്നു, ദേശാഭിമാനി, അത്‌ പാര്‍ട്ടി വിവരങ്ങള്‍ അറിയാനാണ്‍, പിന്നൊന്നു മാത്രുഭൂമി.ഇതും പോരാഞ്ഞ് മാത്രുഭൂമി ആഴ്ചപ്പതിപ്പും കുറച്ചു കൂടി വലുതായപ്പോള്‍ ആരോഗ്യമാസികയും വരുത്താന്‍ തുടങ്ങി( അതു വായിച്ച്‌ ഞനും സാബിറയും നിത്യരോഗികളായി).ഈ  രണ്ട് മാസികകളിലൂടെയും ഞാന്‍ ചെറുപ്പം മുതലേ വായിച്ചിരുന്നതാണ്‍ ബി. ഇക്ബാലിനെ.സ്കൂള്‍ വിദ്യഭ്യാസം ലഭിചിട്ടില്ലാത്ത ഉപ്പ സ്വന്തമായി ഒരു ലിപി തന്നെ വികസിപ്പിച്ചിരുന്നു, അതു വായിച്ചാല്‍ മനസ്സിലാകുന്ന രണ്ടേ രണ്ട് വ്യക്തികളേ ഉള്ളൂ, ഒന്ന് ഞാന്‍, രണ്ടാമത്തെയാള്‍  ഉപ്പ തന്നെ.

                എനിക്കും വിനീതക്കും MLISc ക്ക്‌ റാങ്ക് കിട്ടിയത് പ്രമാണിച്ച് ഫറൂഖ് കോളേജുകാര്‍ ഒരു അവാര്‍ഡ് ദാനം സംഘടിപ്പിച്ചു.വര്‍ഷങ്ങള്‍ കൊണ്ടുള്ള ഉപ്പയുടെ വിലാപത്തിനു (എത്ര കുട്ട്യോള്ടെ ഫോട്ടം പേപ്പറില്‍ വരുന്നു റാങ്കും കിട്ടിയിട്ട്)പരിഹാരമായി കിട്ടിയ റാങ്ക് സ്വീകരണം കാണാന്‍ ഞാനും ഉപ്പയും സഹോദരിയും കൂടി പോകാമെന്നു വെച്ചു.ഇക്ബാല്‍ സാറായിരുന്നു അവാര്‍ഡ് ദാനത്തിന്‍ ക്ഷണിക്കപ്പ്പ്പെട്ടത്. അന്നു സര്‍ കേരള യൂണിവേഴ്സിറ്റി വിസി ആണെന്നു തോന്നുന്നു.ആ ഡെസിഗ്നേഷനും മുമ്പെ ഞാന്‍ വായിച്ചറിഞ്ഞിട്ടുള്ള സാറില്‍ നിന്നും അത് വാങ്ങാന്‍ കഴിയുന്നതില്‍ എനിക്കും സന്തോഷം തോന്നി.

                               അങ്ങനെ അന്നേ ദിവസം ബസ്മാര്‍ഗം ഞങ്ങള്‍ ഫരൂഖിലേക്ക്‌ പട്ടാമ്പിയില്‍ നിന്നും പുറപ്പെട്ടു.(ട്രെയിനും ഞാനും ശത്രുക്കളാണല്ലോ).പക്ഷേ ആയിടക്ക് ഒരു അറ്റാക്ക് കഴിഞ്ഞിട്ടുള്ള ഉപ്പ അവിടെ എത്തിയപ്പോഴേക്കും ക്ഷീണിച്ചു പോയി.എസി ഹാളിലായിരുന്നു സ്റ്റേജ്.എന്‍റെയും വിനീതയുടെയും വീട്ടുകാരെ പ്രമുഖ അതിഥികളായി ഹാളിലെ മുന്സീറ്റില്‍ തന്നെ സംഘാടകര്‍ ഇരുത്തി.ഇക്ബാല്‍ സര്‍ എത്തി, . അന്നു അത്ഭുതവസ്റ്റുവായ പെന്‍ഡ്രൈവ് കാണിച്ചു, അതു കംപ്യൂട്ടെറില്‍ ഘടിപ്പിച്ചു പ്രസംഗം തുടങ്ങി.ചെവി വളരെ കുറച്ചു കേള്‍ക്കുന്ന ഉപ്പ പ്രസംഗം ശ്രദ്ധിക്കുന്നതു പോലുമില്ലെന്നു എനിക്കു മനസ്സിലായി.വളരെ താല്‍പര്യത്തോട് കൂടെ എല്ലാവരും പ്രസംഗം കേട്ട്കൊണ്ടിരിക്കുകയാണ്, എന്‍റെ പകുതി മനസ്സാണെങ്കില്‍ ഉപ്പയുടെ പോക്കറ്റിലിരിക്കുകയാണ്.കാരണം ഇങ്ങനെയുള്ള ചടങ്ങുകളില്‍ ഉപ്പ തീരെ പങ്കെടുത്തിട്ടില്ല.വല്ല അക്രമവും കാണിച്ചാലോ എന്ന ആപത്ശങ്ക. കുറച്ചു കഴിഞ്ഞതും എസിയുടെ തണുപ്പു കാരണം ഉപ്പ ചുമക്കാന്‍ തുടങ്ങി.സംഘാടകര്‍ ഓടിപ്പോയി തണുപ്പു കുറച്ചു.ഉപ്പ  ചുമക്കും, ഇകബാല്‍ സര്‍ പ്രസംഗം ഒന്നു നിര്‍ത്തും വീണ്ടും തുടരും.അങ്ങനെ മുന്നോട്ട് പോവുകയാണ്.കുറച്ചു കഴിഞ്ഞതും ഉപ്പക്ക് ബോറടിക്കാന്‍ തുടങ്ങി.ഉപ്പ ചെറുതായി കോട്ടുവായിട്ടു. ഭാഗ്യം! അതാരും കണ്ടില്ല.അടുത്തതായി ആരെയും തെല്ലും കൂസാത്ത എന്‍റെ സ്വന്തം ഉപ്പ അ ആ ആ ആ ഹാ ഹ് എന്നു നീണ്ട കോട്ടു വായിട്ടു, എക്കൊ ഉള്ള ആ എസി ഹാളില്‍ ആ കോട്ടുവായുടെ നീളം ഒന്നു കൂടി വര്‍ധിച്ചതായി ഒരു തകര്‍ച്ചയോടെ ഞാന്‍ മനസ്സിലാക്കി. അതോടെ ഇക്ബാല്‍ സര്‍ പെന്‍ഡ്രൈവ് ഊരി, പെട്ടി അടച്ചു. ഞാന്‍ ഗദ്ഗദത്തോടെ സമ്മാനം ഏറ്റുവാങ്ങി .


                       ഏതാനും മാസങ്ങള്‍ക്കു ശേഷം ഞാന്‍ ഇക്ബാല്‍ സാറിനെ കോഴിക്കോട് ഒരു ബുക് എക്സിബിഷനില്‍ വെച്ച് കണ്ടുമുട്ടി.സാറിന്‍റെ പ്രസംഗം മോശമായതു കൊണ്ടല്ല , എന്‍റെ ഉപ്പയുടെ അറിവില്ലായ്മ കൊണ്ടാണ്‍ എന്നൊക്കെ പറയാന്‍ വെമ്പി ഞാന്‍ ഓടിചെന്നെങ്കിലും പ്രമുഖരെ, പ്രത്യേകിച്ചും ഞാന്‍ ആദരിക്കുന്നവരെ കാണുമ്പോളുള്ള സഹജമായ വിമുഖതമൂലം (വായയിലെ വെള്ളം വറ്റലും നാവിറങ്ങിപ്പോകലും) ഞാനിത്രയെ ചോദിച്ചുള്ളൂ, ഇക്‌ബാല്‍ സാറല്ലെ എന്നു മാത്രം, സര്‍ അതെ എന്നു ചിരിച്ചു കൊണ്ടുത്തരം നല്കി തിരിച്ചു നടന്നു, സാറിനാണെങ്കില്‍ സ്റ്റേജില്‍ വെച്ച് ഒരു നോക്കു മാത്രം കണ്ട എന്നെ മനസ്സിലായതുമില്ല.

Sunday, September 1, 2013

ചെന്നൈ ട്രിപ്പ്.

                             ഞാന്‍ IIMK- ല്‍ ട്രെയ്നി ആയി ജോലി നോക്കുന്ന കാലം.എനിക്കൊരു കൂട്ടുകാരി ഉണ്ടായിരുന്നു. ഏകദേശം ആറടിപൊക്കമുള്ള ഒരു ലക്ഷ്മി,ഒരു ദീപിക പദുക്കോണ്‍ ലുക്കുള്ള കക്ഷി ആനക്കു ആനയുടെ വലുപ്പം അറിയാത്ത പോലെ സ്വന്തം സൌന്ദര്യം മനസ്സിലാക്കാതെ തന്‍റെ കാലിന്‍റ്റതുവരെ മാത്രം പൊക്കമുള്ള എന്നെ നോക്കി നെടുവീര്‍പ്പിടും.ഷാജീ നീയെത്ര ഭാഗ്യവതി എന്നും പറഞ്ഞ്.ഒറ്റക്കുട്ടി ആയതുകൊണ്ടുള്ള ചില പ്രശ്നങ്ങളൊഴിച്ചാല്‍ ആകാരം പോലെ വലിയൊരു മനസ്സിനും  ഉടമയായിരുന്നു. പിന്നെ ഇടക്ക് ചില കട്ടിമലയാളം പ്രയോഗിക്കും.മുമ്ബൈയില്‍ ജനിച്ചു വളര്‍ന്ന മൂപ്പിലാത്തി ഭാഷാസ്നേഹം കൊണ്ട് മലയാളം പഠിച്ചു വെച്ചിട്ടുണ്ട്.അതും പോരാഞ്ഞ് ചില സാഹിത്യ പ്രയോഗങ്ങളുണ്ട്.അതു കേട്ടലാണ്‍ നമ്മള്‍ ഞെട്ടുക. ബിന്ദു പണിക്കര്‍ ഒരു സിനിമയില്‍ ഇംഗ്ളീഷ് പറയുന്നുണ്ട്, അതുപോലെ.

                         ആയിടക്ക് ഞാന്‍ IRDA  apply ചെയ്തിരുന്നു.ഹാള്‍ടിക്കെറ്റ് വന്നപ്പൊ ടെസ്റ്റ് സെന്‍റര്‍ ചെന്നൈ, ആ കാലത്ത് ഞാന്‍ കേരളം വിട്ടൊന്നും പ്രവര്‍ത്തന പരിധി വ്യാപിപ്പിച്ചിരുന്നില്ല.അതുകൊണ്ട് ചെന്നൈ കേട്ട് ഞെട്ടിയ ഞാന്‍ കൂടെ വരാന്‍ ആരെങ്കിലുമുണ്ടോ എന്നൊക്കെ പരമരഹസ്യമായി (അതായത് വേണമെങ്കില്‍ വന്നാല്‍ മതി വന്നില്ലെങ്കിലും വേറെ ആളുണ്ട് എന്ന വ്യംഗ്യേന ഉള്ളിലാണെങ്കിലോ എന്‍റ്റെ കൂടെ ആരെങ്കിലും വന്ന് രക്ഷിക്കണേ എന്ന്) നാട്ടിലും വീട്ടിലും ഒക്കെ അന്വേഷിച്ചെങ്കിലും കാര്യമുണ്ടായില്ല, അതുകൊണ്ട് ആ പൂതി മതിയാക്കി ഞാനങ്ങനെ കുത്തിയിരിക്കുമ്പോള്‍ ആറടിക്കരി വന്ന് ഗര്‍ജ്ജിച്ചു.

                       അന്നു വൈകുന്നേരത്തെ ലോക്കല്‍ ട്രെയിനില്‍

ലക്ഷ്മിയും ഞാനും കൂടെ ചെന്നൈയില്‍ പോകാന്‍ തീരുമാനമായി, നാളെയാണ്‍ എക്സാം, രാവിലെ അവിടെ എത്തും, എത്തിക്കഴിഞ്ഞാല്‍ പിന്നെ ബസ്സിന്‍റെ കാര്യങ്ങളൊക്കെ റഷീദ് നോക്കിക്കോളും.ചെന്നൈ യൂണിവേഴ്സിറ്റിയില്‍  പഠിക്കുന്ന റഷീദ് അവന്‍റെ കോഴ്സിന്‍റെ ഭാഗമായി 10 ദിവസത്തെ ട്രെയിനിങ് ചെയ്തത് IIM ലായിരുന്നു, അവിടത്തെ ട്രെയിനിയായിരുന്ന എന്‍റെ സെക്ഷനിലായിരുന്നു റഷീദിന്‍റെ ട്രെയിനിങ്.ഫലത്തില്‍ എന്‍റെ ട്രെയ്നി.The Gad Fly എന്ന നോവലില്‍ നായകന്‍ പറയുന്നുണ്ട്, ഒരു അടിമയുടെ അടിമയായിരിക്കുക എന്നതാണ്‍ ലോകത്തിലേറ്റവും ഭീകരം എന്ന്. അതായിരുന്നു സത്യത്തില്‍ റഷീദിന്‍റെ അവസ്ഥ.പത്തഞ്ഞൂര്‍ ജേണലുകള്‍ വായിക്കുക പിന്നെ സീലടിക്കുക, ഇതായിരുന്നു അവന്‍റെ പ്രധാന ഡ്യൂട്ടി.വായിക്കുക എന്നു വെച്ചാല്‍ എഴുതിയ ആളിന്‍റെ പേര്‍ നോക്കുക, ഏതെങ്കിലും IIMKപരിഷകളുടെ പേര്‍ അതിലുണ്ടെങ്കില്‍ ഉടന്‍ സ്കാന്‍ ചെയ്ത് വേറൊരു കുണ്ടാമണ്ടി സോഫ്റ്റ്‌വെയറില്‍ കൊണ്ടുപോയിടണം.അവനുണ്ടായിരുന്ന പത്തു ദിവസം ഞാനൊന്നു നടുനിവര്‍ത്തി എന്നു പറഞ്ഞാപോരെ.

                          അങ്ങനെ ഞങ്ങള്‍ കോഴിക്കോട് സ്റ്റേഷനില്‍ നിന്ന് ചെന്നൈക്ക് ലോക്കല്‍ ട്രെയ്നില്‍ വണ്ടി കയറി. സ്വന്തം ശകടമായ ബസ്സില്‍നിന്ന് ട്രെയ്നിലെത്തിയതോടെ എലി പുലിയായി മാറി ഞാന്‍ ലക്ഷ്മിയുടെ പിന്നിലൊളിച്ചു.ഏറ്റവും പിറകില്‍ ലേഡീസ് കംപാര്‍ട്ട്മെന്‍റില്‍ കേറിയപാടെ ലക്ഷ്മി ഒരു വിശകലനം നടത്തി, എന്നിട്ട് ട്രെയ്നിലെ പുതുമുഖമായ എന്നോട് പറഞ്ഞു, ഷാജീ മനുഷ്യന്‍മാര്‍ ഇരുന്നിട്ട് ലഗേജ് ഇരുന്നാ മതി,നമുക്കാ ലഗേജ് മാറ്റി ബര്‍ത്തിലിരിക്കാം.ഞാന്‍ ചുറ്റും നോക്കി, എല്ലാം തമിഴ്സ്‌ത്രീകള്‍, ഞങ്ങള്‍ മത്രമേ നില്‍ക്കുന്നുള്ളൂ ആകെ മൊത്തം സിനിമയില്‍ സ്റ്റണ്ട് സീനിനു മുമ്പുള്ള ഒരു നിശ്ശബ്ദത, ഞാന്‍ പതുക്കെ ലഗേജില്‍ തൊട്ടു.അപ്പോള്‍ ഒരു മറ്മരം, പിറുപിറുകല്‍, അപകടം മണത്ത ഞാന്‍ ആറടിയെ നോക്കി,ഉടന്‍ പിന്നില്‍ നിന്നൊരു ഗര്‍ജ്ജനം

യാരെടീ നീ, തൊട്ടു കഴിഞ്ഞാല്‍ ശുട്ടിടുവേന്‍

പിന്നെ നടന്നത് മലയാളത്തിലും തമിഴിലുമായി ഒരു ഘോരയുദ്ധമായിരുന്നു.ലക്ഷ്മി മംഗ്ളീഷ് തമിഴിലും ഞാന്‍ ഇടക്കിടക്ക് ചില മലയാളം ഡയലോഗുകളിലൂടെയും യുദ്ധത്തില്‍ പങ്കെടുത്തെങ്കിലും ഞങ്ങള്‍ തോറ്റുതൊപ്പിയിട്ടു.

ലഗേജെങ്ങാന്‍ തൊട്ടാല്‍ കത്തിച്ചു കളയും, മിണ്ടാതെ അവിടെ നിന്നു കൊള്ളണം, #$***@#%^!**$%#@ഡും

 എന്നായിരുന്നു മലയാള പരിഭാഷ. ശേഷം കുന്തം പോലെ നിന്ന ഞങ്ങളെ രണ്ടു മൂന്നു മയമുള്ള തമിഴ് സ്‌ത്രീകള്‍ഇടപെട്ട് സീറ്റിലിരിക്കാന്‍ സ്ഥലം തന്നു.പാവം മീന മാഡത്തെ പരിചയപ്പെടുന്നതുവരേക്കും തമിഴ് സംസാരിക്കുന്നവരെല്ലാം എന്‍റെ ശത്രുക്കളായിരുന്നു.കുറച്ചു കഴിഞ്ഞപ്പോള്‍ എന്‍റെ നെയ്ബര്‍, എന്തോ അവശത ബാധിച്ച തമിഴ് സ്ത്രീ കുടിക്കാന്‍ വെള്ളം ചോദിച്ചു, ഞാന്‍ കൊടുത്തു.

                 അപമാനഭാരം മൂലം കടുത്ത ദേഷ്യത്തില്‍ ശത്രുപാളയത്തിലിരുന്ന ഞങ്ങള്‍സേലത്തെത്തിയപ്പോഴേക്കും തണുപ്പു മൂലം പൂച്ചകളായി മാറി.ഒരു കഷ്ണം സോപ്പും ഒരു തോര്‍ത്തും മാത്‌റം എടുത്തിരുന്ന ഞങ്ങള്‍ ചുരിദാര്‍ ഷാളുമായി യുദ്ധം ചെയ്യാന്‍ തുടങ്ങി,എനിക്ക് ഷാള്‍ ഒരു പുതപ്പിന്‍റെ സേവനം തന്നെങ്കിലും ലക്ഷ്മിയെ സംബന്ധിച്ചത് രണ്ടറ്റവും മുട്ടാത്ത ഒരു കണ്ടം തുണിയായിരുന്നു.  നേരം പുലരാറായപ്പോള്‍ ഞങ്ങള്‍ ചെന്നൈ സെന്‍ട്രലില്‍ വണ്ടിയിറങ്ങി.നേരെ ലേഡീസ് വെയ്റ്റിങ് റൂമില്‍ അത്യാവശ്യം വേണ്ട മേക്കപ്പ് നിര്‍വഹിച്ച് സ്റ്റേഷനു മുമ്പില്‍ വെയ്റ്റ് ചെയ്യുന്ന റഷീദിന്‍റടുത്തേക്ക് വെച്ച് പിടിച്ചു.അപ്പൊ അവിടെ ചെറിയ തിക്കും തിരക്കും, ചൂരലുമായി ഒരു പോലീസ് വന്നു വടിവീശാന്‍ തുടങ്ങി, ഞാന്‍ കുലുങ്ങിയില്ല, കേരളത്തിലെ പോലീസല്ലതെന്നു മനസ്സിലായി, മേക്കപ്പോണ്ടൊന്നും കാര്യമുണ്ടയില്ല, എനിക്കും ലക്ഷ്മിക്കും ചെറിയൊറടി കിട്ടി. പടച്ചവനേ ഈ ജയലളിതയെ ഷെരിപ്പെടുത്തണം, ഞെട്ടിപ്പോയ ഞങ്ങള്‍ റഷീദിന്‍റെ മെക്ക്ട്ട് കയറാന്‍ തുടങ്ങി(അവനൊറ്റൊരുത്തനാണിതിനൊക്കെ കാരണമെന്ന മട്ടില്‍)

                          പരീക്ഷ കഴിഞ്ഞതും ഞങ്ങള്‍ പരക്കം പായാന്‍ തുടങ്ങി, മറീന ബീച്ച് കണ്ട് ചെറുതായൊന്നു ഞെട്ടിയ ശേഷം ശരവണ സ്റ്റോറിലേക്കോടി.തിരിച്ച് ആറുമണിയുടെ ലോക്കല്‍ ട്രെയ്നില്‍ ഞങ്ങള്‍ കോഴിക്കോട്ടേക്ക് വണ്ടികയറി, ഇപ്രാവശ്യം ബര്‍ത്തില്‍ കയറി കിടന്നു, കാര്യമുണ്ടായില്ല.കുറച്ചു കഴിഞ്ഞപ്പോ ഞങ്ങളെപ്പോലെ വേറെയും കുറെ അഗതികള്‍ കയറിയ കാരണം കിടപ്പു ഇരിപ്പായി.നീളക്കൂടുതല്‍ കാരണം ഒടിഞ്ഞു മടങ്ങി ഇരുന്ന ലക്ഷ്മി കാലു വേദന കാരണം ഒന്നു കുടയും, അപ്പൊ മറീന ബീച്ചിലെ മണലു മുഴുവന്‍ താഴെ നിക്കുന്നവരുടെ വായില്‍ വീഴും.ഞൊണ്ടി ഞൊണ്ടി ലക്ഷ്മിയും പ്രത്യേകിച്ച് കുഴപ്പങ്ങളൊന്നുമില്ലാതെ ഞാനും കോഴിക്കോട് വണ്ടിയിറങ്ങി, ദേഹത്തെ ജംഗ്ഷനുകളും ജോയിന്‍റുകളുമൊക്കെ ഇടിഞ്ഞു പൊളിഞ്ഞ ലക്ഷ്മി 2 ദിവസം കിടപ്പിലായി. ഏകദേശം25 ദിവസം കഴിഞ്ഞപ്പൊ ചിക്കെന്‍പോക്സ് പിടിച്ച് ഞാനും കിടപ്പിലായി.അതായിരുന്നു എന്‍റെ ആദ്യത്തെ ചെന്നൈ ട്രിപ്പ്.

          ദേഷ്യം വന്നാല്‍ ഇംഗ്ളീഷ് പറയുന്ന മലയാളം പറഞ്ഞ് ഞെട്ടിപ്പിക്കുന്ന നിഷ്കപടതയുടെ പര്യായമായ എന്‍റെ ആറടിക്കാരിക്കുള്ളതാണീ പോസ്റ്റ്.

ഈ പോസ്റ്റിനൊരു തുടര്‍ച്ചയുണ്ട്. അന്ന് ആ ടെസ്റ്റ് കഴിഞ്ഞ് ഇന്‍റര്‍വ്യൂവിനു 12 പേരെയാണ്‍ സെലെക്റ്റ് ചെയ്തത്. കേരളത്തില്‍ നിന്നും ഞാനും ഒരു സജിതയും . ഇന്‍റര്‍വ്യൂ ഹൈദരാബാദില്‍ വെച്ചായിരുന്നു.അതും ഒരു സംഭവ ബഹുലമായ യാത്രയാണ്. പേടിച്ചു വിറച്ച് ഞാന്‍ യാത്ര ചെയ്ത മറ്റൊരു സ്ഥലം.


Monday, June 10, 2013

K. S.R.T.C ബസ്

                             K. S.R.T.C ബസ്സിനെന്‍റെ ജീവിതത്തില്‍ നല്ല റോളുണ്ട്(മൂപ്പിലാന്‍ ചെയ്ത ക്രൂരക്രുത്യങ്ങള്‍!).ഞാനെന്‍റെ MLISc കഴിഞ്ഞ് ഷൊര്‍ണൂരുള്ള ഒരു സ്വാശ്രയ സ്ഥാപനത്തിലാണ്‍ ജോലി ചെയ്തിരുന്നത്.കായികാധ്വാനവും കയ്യാങ്കളിയുമായിരുന്നു പ്രധാന തൊഴില്‍.രാവിലെ എട്ടുമണിയുടെ ബസ്സില്‍ കയറി 6 മണിയുടെ ബസ്സില്‍ തിരിച്ചു വന്നാല്‍ എല്ലുകളൊക്കെ ഒടിഞ്ഞു നുറുങ്ങി മടങ്ങി ഞാന്‍ കട്ടിലിലൊരു കിടത്തമുണ്ട്.അപ്പോള്‍ എന്‍റെ ഉമ്മ തലക്കാം ഭാഗത്തിരുന്നു ചോദിക്കും, "മാളേ എന്താണവിടെ ജോലി എന്ന്".


                                  ആ സമയത്താണ്‍ ഞാന്‍ യൂണിവേഴ്സിറ്റിയുടെ റാങ്ക് ലിസ്റ്റില്‍ വരുന്നത്. MLIScകഴിഞ്ഞ് ജോലി എങ്ങാനും കിട്ടിപ്പൊയില്ലെങ്കിലോന്ന് പേടിച്ച് ഞാന്‍ ഇന്ത്യ ഒട്ടുക്ക് ഓടി നടന്ന് പരീക്ഷകള്‍ എഴുതിയിരുന്നു.ഏത് ലിസ്റ്റില്‍ പേരുണ്ടെന്ന് പറഞ്ഞാലും ഉപ്പ എന്നോട് ചോദിക്കും "അല്ലെങ്കിലെന്താ പേര്‍ വരാതിരിക്കാന്‍ എന്ന്". പണ്ട് പ്രൊഗ്രസ്സ് കാര്‍ഡ് ഒപ്പിടാന്‍ കൊടുക്കുമ്പൊ ഉപ്പ രണ്ടേ രണ്ട് വിഷയങ്ങളിലെ മാര്‍ക്കേ നോക്കൂ, ഇംഗ്ഗ്ളീഷും കണക്കും, എന്‍റെ പ്രിയപ്പെട്ട മലയാളമോ സോഷ്യലോ തിരിഞ്ഞ കണ്ണുകൊണ്ട്‌ മറിഞ്ഞു നോക്കില്ല, എന്നിട്ട് ഒരാത്മഗതം നടത്തും, എത്ര കുട്ടികളുടെ ഫോട്ടം പേപ്പറില്‍ വരുന്നു, റാങ്കും കിട്ടിയിട്ട്.അതു കൊണ്ടു തന്നെ  ഞാന്‍ ജോലിക്ക് ജോയിന്‍ ചെയ്തപ്പോ പോലും വീട്ടിലൊരു ആലവാരവും ഉണ്ടായില്ല, ഞാന്‍ സ്വയം നടത്തിയ ആലവാരങ്ങലൊഴിച്ച്. 


                           ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോഴെക്കും ജോലിക്കുള്ള  memo കിട്ടി. ആദ്യത്തെ വരി വായിച്ച് ഞാനതു ചുരുട്ടി മടക്കി എടുത്തു വെച്ചു.ഒരു ദിവസം പോലും ലീവ് എടുക്കാന്‍ പറ്റാത്ത ഇന്ത്യന്‍ പ്രധാനമന്ത്രിയെപ്പോലെ ഞാനെന്‍റെ സ്ഥാപനത്തെ സേവിച്ചു കൊണ്ടിരിക്കുകയായിരുന്നു.ജോയിന്‍ ചെയ്യേണ്ട ഡേറ്റിന്‍ ഏകദേശം ഒരാഴ്ച  മുമ്പ് ചുരുട്ടെടുത്ത് വിശദമായൊന്നു വായിച്ചു നോക്കി, അപ്പൊഴല്ലെ കൂത്ത്.ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് വേണം, ഞാനാണെങ്കില്‍ അപ്ലേ ചെയ്തിട്ട് പോലുമില്ല. ഉടന്‍ ഞാനെന്‍റെ യൂണിവേഴ്സിറ്റിയിലേക്കോടി.രണ്ടു രണ്ടര വര്‍ഷം യൂണിവേഴ്സിറ്റി നിരങ്ങിയ പരിചയം കൊണ്ട്  emergency fee ഒക്കെ അടച്ച് തലേ ദിവസം ഞാനത് നേടിയെടുത്തു.ചുരുട്ടിന്‍റെ അവസാനഭാഗത്ത്  medical certificate വേണമെന്ന് പറയുന്നുണ്ട്.അതിനു സുഷമ ഉണ്ടല്ലോന്ന് ഞാന്‍ മനസ്സില്‍ കരുതിയിരുന്നു.


                              സുഷമ എന്നു പറഞ്ഞാല്‍ ഞങ്ങളുടെ നാട്ടിലെ ഏക ഡോക്റ്ററാണ്.അതുകൊണ്ട് തന്നെ കേരളത്തില്‍ സുഷമ കഴിഞ്ഞേ വേറെ ആളുള്ളൂ എന്ന മട്ടിലായിരുന്നു.ഗര്‍ഭിണിയാണെങ്കിലും  കുട്ടിയാണെങ്കിലും വയസ്സനാണെങ്കിലും ഒക്കെ സുഷമ തന്നെ.ആളുകള്‍ അത് സ്വന്തം ഇഷ്ടപ്രകാരം സുസമ, സൂസമ്മ എന്നൊക്കെ വിളിക്കും. ചുരുട്ട് വായിച്ച് സുഷമ ഞെട്ടി, കാരണം സുഷമ ഗ്രേഡ് 1 അല്ല.അത് കേട്ട് ഞാനും ഞെട്ടി.അപ്പോള്‍ തന്നെ സുഷമ എന്നെ പട്ടാമ്പി ഗവ. ഹോസ്പിറ്റലിലേക്ക് ഓടിച്ചു, അവിടെയും ഗ്രേഡ് 1 ഇല്ല. ഒരു നിമിഷം വൈകാതെ ഞാന്‍ ഒറ്റപ്പാലത്തേക്കോടി.അവിടെയെത്തിയപ്പോഴേക്കും സമയം കഴിഞ്ഞിരുന്നു.തളരാതെ ഞാന്‍ ഡോക്റ്ററുടെ വീട്ടിലേക്ക് പറന്നു.ഡോക്റ്റര്‍ റെഡി, പക്ഷെ അന്ചുമണികഴിഞ്ഞ കാരണം ഓഫീസ്‌ സീല്‍ വെക്കാന്‍ പറ്റില്ല, അതു കൊണ്ട് അടുത്ത ദിവസം വരാന്‍ പറഞ്ഞു.നാളെയാണ്‍ സാര്‍ ജോയിന്‍  ചെയ്യേണ്ടതെന്നറിയിച്ചപ്പോള്‍ ഡോക്റ്റര്‍ എന്നെ ഒരു നോട്ടം നോക്കി, അതിന്‍റെ മലയാളം പരിഭാഷ ഇതായിരുന്നു...... ന്‍ മുട്ടുമ്പോളണോ പറമ്പന്ന്വേഷിക്കുകാന്ന്

 

                     അങ്ങനെ അടുത്ത ദിവസം ഒരു ലോഡുമായി (Lagguage)ഞാന്‍ അതിരാവിലെ വീട്ടില്‍ നിന്നിറങ്ങി.ഈ വക കാര്യങ്ങളൊന്നും ഞാന്‍ വീട്ടില്‍ പറഞ്ഞിരുന്നില്ല.അതു കൊണ്ട് തന്നെ കൂടെ വരാനിറങ്ങിയ ഉപ്പയെ ഞാന്‍ പല്ലും നഖവും ഉപയോഗിച്ച് തോല്‍പിച്ചിരുന്നു.(ഇതൊക്കെ അറിഞ്ഞാല്‍ ഉപ്പ എന്നെയും കൊന്ന് ജയിലില്‍പോകും, പിന്നെ ജോയിന്‍ ചെയ്യലൊന്നും നടക്കില്ല, കാരണം certificate വാങ്ങിയിട്ട് വേണ്ടേ പോകാന്‍).ഉപ്പയുടെ രീതി അനുസരിച്ച് ഉച്ചക്കുള്ള പരീക്ഷക്ക് പുലര്‍ച്ചെ പരീക്ഷാഹാളിലെത്തണം,ഈ ക്രൂരക്രുത്യങ്ങള്‍ കാരണം  Pre degree കഴിഞ്ഞപ്പൊഴെ ഞാന്‍ ഉപ്പയുടെ സേവനം വേണ്ടാന്ന് വെച്ചിരുന്നു.പിന്നെ ഉപ്പ പെണ്‍കുട്ടികള്‍ എല്ലാം തനിയെ ചെയ്യണം എന്ന പോളിസിക്കാരനാണ്, വാഹനമോടിക്കുന്ന സ്ത്രീകളെ ഉപ്പാക്ക് വലിയ ബഹുമാനമാണ്. ഉപ്പയുടെ വലിയ റാലി സൈക്കിള്‍ ഓടിച്ച് പറത്താത്തതിനു ഉപ്പ ഞങ്ങളെ പുച്‌ഛിക്കും.

 

                               രാവിലെത്തന്നെ ഞാന്‍ ഒറ്റപ്പാലം ഹോസ്പിറ്റലിലേക്ക് പറന്നെങ്കിലും കാര്യമുണ്ടായില്ല. ഓഫീസ് തുറക്കണമെങ്കില്‍ 10 മണിയാകും.എരിപൊരി സന്ചാരം മാറ്റാന്‍ വേണ്ടി ലോഡിറക്കിഞാന്‍ അടുത്തുള്ള ചായക്കടയില്‍ കയറി.(എവിടെപ്പോയാലും എനിക്ക് ചായക്കടയില്‍ കയറുന്ന സ്വഭാവമുണ്ട്‌, അങ്ങനെ എന്‍റെ  ഒരു P.S.Cപരീക്ഷയുടെ അരമണിക്കൂര്‍ നഷ്ടപ്പെട്ടിട്ടുണ്ട്).ചായ കുടിച്ചെത്തിയപ്പോഴേക്കും ഓഫീസ് തുറന്നു, സീലടിച്ചു, ഡോക്ടറിന്‍റെ ഗുഡ് ലക്കൊക്കെ സ്വീകരിച്ചു ത്രിശ്ശൂരേക്ക് വണ്ടി കയറി, സാദാ ലിമിറ്റഡ് സ്റ്റോപ്പ് നിരങ്ങി നിരങ്ങി ത്രിശ്ശൂര്‍ പ്രൈവറ്റ് സ്റ്റാന്‍ഡിലെത്തി, ഞാന്‍ ലോഡുമായി  K.S.R.t.Cസ്റ്റാന്‍ഡിലേക്ക്  നടന്നു(അതെന്താണ്‍ ഞാന്‍ ഓട്ടോറിക്ഷ വിളിക്കാതിരുന്നത്)സൂപ്പര്‍ഫാസ്റ്റില്‍ കയറി.ഉച്ചക്ക് മുമ്പ് ജോയിന്‍ ചെയ്യണം എന്നയിരുന്നെന്‍റെ കണക്ക് കൂട്ടല്‍.കയറി ഇരുന്നപ്പോ തന്നെ ഞാന്‍ കണ്ടക്റ്ററെ വിസ്തരിച്ചു, ഒറ്റക്ക് പോകുന്ന കുട്ടിയാണ്, ജോയിന്‍ ചെയ്യാന്‍ പോവുകയാണ്, കളമശ്ശേരി എത്തിയാല്‍ പറയണം.പണ്ട് പറ്റിയ പറ്റ് പറ്റരുതല്ലോ.ഓരൊ 10 മിനിറ്റ് കൂടുമ്പോളും ഞാന്‍ അയാളെ ഓര്‍മിപ്പിക്കും.അങ്ങനെ ഉറങ്ങാതെ പിടിച്ചിരിക്കുകയാണ്, ഒറ്റ ബോര്‍ഡും വിടാതെ വായിക്കുന്നുണ്ട്. പ്രീമിയര്‍ കളമശ്ശേരി എത്തിയപ്പോള്‍ ഞാന്‍ കണ്ടക്ടറെ കണ്ണും തുറിച്ചു നോക്കാന്‍ തുടങ്ങി, അയാളപ്പൊ കണ്ണടക്കും. അതാ അടുത്ത ബോര്‍ഡ് ഇടപ്പള്ളി, എന്‍റെ കുഞ്ഞിത്തല പ്രവര്‍ത്തിക്കാന്‍ തുടങ്ങി.അടിയന്തിരമായി കണ്ടക്റ്ററെ വിളിപ്പിച്ചു.അപ്പോ ആ മഹാന്‍ അയാളീ റൂട്ടിലാദ്യമായ് ഓടുകയാ, കുസാറ്റ് എവിടെയാന്നരിയില്ലാന്ന്!. ഞാന്‍ തകര്‍ന്നു, വണ്ടി നിര്‍ത്താന്‍ പറഞ്ഞപ്പോളോ കോന്തന്‍ പറയുകയാ, അതു സൂപ്പര്‍ഫാസ്റ്റാ, കലൂരേ ഇനി സ്റ്റോപ്പുള്ളൂന്ന്.

 

                        അങ്ങനേ ഞാന്‍ ലോഡും കൊണ്ട് ബ്ളോക്കും കഴിഞ്ഞ് കലൂര്‍ ബസ്സെറങ്ങി, ഇതിനിടക്ക് പലകുറി കണ്ണു കൊണ്ടൂം നാവു കൊണ്ടും ഞാന്‍ കണ്ടക്റ്ററെ ഭേദ്യം ചെയ്തിരുന്നു.കലൂരില്‍ നിന്ന് പ്രൈവറ്റ് ബസ്സില്‍ കയറിയ ഞാന്‍ കണ്ടക്റ്ററെ വിശ്വാസം പോരാഞ്ഞ് ഡ്രൈവറെയും കിളിയെയും കൂടാതെ അടുത്തിരിക്കുന്ന ആളുകളോടും കുസാറ്റ് എത്തിയാല്‍ പറയാന്‍ എല്‍പിച്ചിരുന്നു.ഒടുക്കത്തെ ബ്ലോക്കും കഴിഞ്ഞ് ഒരു മണിക്കൂറെടുത്ത് ബസ് എന്‍റെ സ്റ്റോപ്പ് എത്തിയപ്പോഴേക്കും, ബസ്സില്‍ നിന്ന് ഒരാര്‍ത്തനാദം ഉയര്‍ന്നു, കുസാറ്റേ എന്നും പറഞ്ഞ്. അങ്ങനെ  K.S.R.T.C ബസിന്‍റെ സഹായം കൊണ്ട് എന്‍റെ സര്‍വീസ് ബുക്കില്‍ ജോയിനിംഗ് ഡേറ്റ് ആഫ്റ്റര്‍ നൂണ്‍ ആയിപ്പോയി.